മോദി സർക്കാരിന് പുതിയ കുരുക്ക്, വിജയ് മല്യയ്ക്ക് ശേഷം നിതിൻ സന്ദേശര, 5000 കോടി തട്ടി രാജ്യം വിട്ടു!
ദില്ലി: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ കുടുങ്ങി നാണംകെട്ട് നില്‍ക്കുന്ന മോദി സര്‍ക്കാരിന് പുതിയ കുരുക്ക്. രാജ്യത്തെ ബാങ്കുകളില്‍ നിന്നും 9000 കോടിയോളം രൂപ പറ്റിച്ച് മുങ്ങിയ മദ്യരാജാവ് വിജയ് മല്യയ്ക്ക് ശേഷം മറ്റൊരു വന്‍ വ്യവസായി കൂടി കോടികള്‍ തട്ടിപ്പ് നടത്തി രാജ്യം വിട്ടിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം ഗുജറാത്തില്‍ നിന്നാണ് വന്‍ തട്ടിപ്പിന്റെ വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. 5000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയാണ് നിതിന്‍ സന്ദേശര എന്ന വ്യവസായി രാജ്യം വിട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
5000 കോടി തട്ടിപ്പ്
ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റെര്‍ലിങ് ബയോടെക് കമ്പനിയുടെ ഡയറക്ടറായ നിതിന്‍ സന്ദേശന 5000 കോടി രൂപയുടെ വായ്പാ തട്ടിപ്പില്‍ സിബിഐ അന്വേഷണം നേരിടുന്നുണ്ട്. നിതിനെ ദുബായില്‍ വെച്ച് പിടികൂടിയതായി കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇയാള്‍ നൈജീരിയയിലേക്ക് കടന്ന് കളഞ്ഞു എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
രാജ്യം വിട്ടു
സിബിഐ വൃത്തങ്ങളേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനേയും ഉദ്ധരിച്ച് കൊണ്ടാണ് ടൈംസിന്റെ വാര്‍ത്ത. നിതിന്‍ സന്ദേശരയെ കൂടാതെ ബന്ധുക്കളും കമ്പനിയുടെ ഡയറക്ടര്‍മാരുമായ ചേതന്‍ സന്ദേശര, സഹോദരന്റെ ഭാര്യ ദീപ്തി ബെന്‍ സന്ദേശര എന്നിവരും നൈജീരിയയിലേക്ക് കടന്നിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സിബിഐ അന്വേഷണം
മൂവരേയും കൂടാതെ മറ്റ് ഡയറക്ടര്‍മാരായ രാജ്ഭൂഷണ്‍ ഓംപ്രകാശ് ദീക്ഷിത്, നിതിന്‍ ജയന്തിലാല്‍ സന്ദേശാര, വിലാസ് ജോഷി, ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ഹേമന്ത് ഹാതി, ആന്ധ്രാ ബാങ്ക് മുന്‍ ഡയറക്ടര്‍ അനുപ് ഗാര്‍ഗ് , ഗഗന്‍ ധവാന്‍ എന്നിവര്‍ക്കെതിരെയാണ് സിബിഐ അന്വേഷണം നടക്കുന്നത്. കേസില്‍ മൂന്ന് പേര്‍ അറസ്റ്റിലുമാണ്.
മൊത്തം കുടിശിക 5383 കോടി
മരുന്ന് കമ്പനിയായ സ്റ്റെര്‍ലിംഗ് ബയോടെക് ആന്ധ്ര ബാങ്കിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തില്‍ നിന്നും 5000 കോടി രൂപയാണ് വായ്പയെടുത്തത്. എന്നാല്‍ ഈ പണം കമ്പനി തിരിച്ചടച്ചിട്ടില്ല എന്നതാണ് കേസ്. 2016 ഡിസംബര്‍ വരെയുള്ള കണക്ക് പ്രകാരം തിരിച്ചടവ് മുടങ്ങിയിരിക്കുന്നതിനാല്‍ മൊത്തം കുടിശിക 5383 കോടി രൂപയാണ്.
കള്ളപ്പണം കടത്തി
വായ്പയെടുത്ത പണം കൊണ്ട് വിദേശത്ത് കമ്പനി വസ്തുക്കള്‍ വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല കമ്പനിയുടെ തന്നെ ഓഹരികള്‍ വാങ്ങി വിപണി മൂല്യം ഉയര്‍ത്തുകയും ചെയ്തിരുന്നു. ആഢംബര വീടുകളും കാറുകളും ആഭരണങ്ങളുമടക്കം വാങ്ങാനും വായ്പാ തുക ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കള്ളപ്പണം കടത്തിയെന്ന ആരോപണവും കമ്പനി നേരിടുന്നുണ്ട്.
സ്വത്ത് കണ്ടുകെട്ടി
കള്ളപ്പണ ഇടപാടുകളും അന്വേഷണ പരിധിയിലുണ്ട്. സ്റ്റെര്‍ലിംഗ് ഗ്രൂപ്പിന്റെ ബാങ്ക് അക്കൗണ്ടുകള്‍, ആഢംബര വസതികളും കാറുകളും നാലായിരം ഏക്കറോളം വരുന്ന ഭൂമിയും ഉള്‍പ്പെടെയുള്ള വസ്തുക്കളും ഇതിനകം കണ്ടുകെട്ടിയിട്ടുണ്ട്. ഏകദേശം 4700 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. പ്രതികളെ രാജ്യത്തേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് ഇന്ത്യ.
മല്യയ്ക്ക് പിന്നാലെ
എന്നാല്‍ ഇവര്‍ നൈജീരിയയില്‍ ആണ് ഉളളത് എങ്കില്‍ തിരികെ കൊണ്ടുവരിക എന്നത് ഇന്ത്യയെ സംബന്ധിച്ച് പ്രയാസമേറിയ കാര്യമാണ്. കാരണം അത്തരത്തിലുള്ള ഒരു ഉടമ്പടിയും ഇന്ത്യയും നൈജീരിയയും തമ്മില്‍ നിലനില്‍ക്കുന്നില്ല. ഇവര്‍ക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് അടക്കം പുറപ്പെടുവിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. കോടികള്‍ പറ്റിച്ച് ലണ്ടനിലേക്ക് വിജയ് മല്യ കടന്നത് കേന്ദ്രസര്‍ക്കാരിന്റെ അറിവോടെയാണ് എന്ന വെളിപ്പെടുത്തലില്‍ പ്രതിരോധത്തിലായതിന് പിന്നാലെയാണ് ബിജെപി സര്‍ക്കാരിന് മുന്നില്‍ പുതിയ വെല്ലുവിളി.