ഗുജറാത്തിൽ കോൺഗ്രസ് തന്ത്രം; 2 സീറ്റിൽ വിജയിക്കാൻ വേണ്ടത് ഒരു വോട്ട് മാത്രമെന്ന്, ഞെട്ടി ബിജെപി
അഹമ്മദാബാദ്; കൊവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോഴും രാജ്യസഭയിൽ അംഗബലം വർധിപ്പിക്കാനുള്ള കുതിരക്കച്ചവടങ്ങൾ തകൃതിയാക്കിയിരിക്കുകയാണ് ബിജെപി. അമിത് ഷായുടേയും നരേന്ദ്ര മോദിയുടേയും സ്വന്തം ഗുജറാത്തിലാണ് രാഷ്ട്രീയ നാടകങ്ങൾ കൊഴുക്കുന്നത്. ഒരാഴ്ചക്കിടെ മൂന്ന് കോൺഗ്രസ് എംഎൽഎമാരാണ് ഒറ്റയടിക്ക് രാജിവെച്ചിരിക്കുന്നത്.
ഇനിയും കൂടുതൽ പേർ രാജിവെച്ചേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ശക്തമാണ്. ഇതോടെ തങ്ങളുടെ ബാക്കിയുളള എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയിരിക്കുകയാണ് കോൺഗ്രസ്. എംഎൽഎമാരുടെ രാജിയോടെ സംസ്ഥാനത്തെ രണ്ടാമത്തെ രാജ്യസഭ സീറ്റെന്ന സാധ്യതയാണ് ഇല്ലാതായിരിക്കുന്നത്. എന്നാൽ കോൺഗ്രസ് നേതാവ് നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുന്നത്.
കുതിരക്കച്ചവടം തകൃതി
ഗുജറാത്തിൽ നാല് രാജ്യസഭ സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതിൽ മൂന്നും ബിജെപിയുടെ സിറ്റിങ്ങ് സീറ്റുകളാണ്.182 അംഗങ്ങളുള്ള നിയമസഭയില്‍ ബിജെപിയ്ക്ക് 103 എംഎല്‍എമാരുണ്ട്. ഒരു രാജ്യസഭാ സ്ഥാനാര്‍ത്ഥിയ്ക്ക് ജയിക്കാന്‍ 34 വോട്ട് വേണം.
സ്ഥാനാർത്ഥികൾ ഇവർ
അഡ്വക്കേറ്റ് ഭരദ്വാജ്, റമീള ബാര , മുൻ കോൺഗ്രസ് നേതാവ് കൂടിയായ നരഹരി അമിൻ എന്നിവരാണ് ബിജെപി സ്ഥാനാർത്ഥികൾ നിലനിലെ സീറ്റ് നില അനുസരിച്ച് ബിജെപിക്ക് രണ്ട് സീറ്റുകളിൽ വിജയം ഉറപ്പാണ്. എന്നാൽ മൂന്നാമതൊരു സ്ഥാനാർത്ഥിയെ കൂടി ബിജെപി കളത്തിൽ ഇറക്കി.മുൻ കോൺഗ്രസ് നേതാവ് കൂടിയായ നരഹരിയാണ് മൂന്നാം സ്ഥാനാർത്ഥി.
രാജിവെച്ചത് 8 പേർ
ഇതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രീയ നാടകങ്ങൾ കൊടുംപിരി കൊണ്ടത്. മാർച്ചിൽ ആദ്യം രാജ്യസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പിന്നാലെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ രാജിവെച്ചിരുന്നു. ഇപ്പോൾ നേതൃത്വത്തെ ഞെട്ടിച്ച് 3 പേർ കൂടി രാജിവെച്ചു. 2 എംഎല്‍എമാര്‍ ജൂണ്‍ 4നും മൂന്നാമത്തെയാള്‍ ജൂണ്‍ അഞ്ചിനുമായിരുന്നു രാജിവെച്ചത്.
കോൺഗ്രസ് പരുങ്ങലിൽ
ഇതോടെ കോൺഗ്രസിന്റെ നില പരിങ്ങലിലായി. നേരത്തേ രണ്ട് സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാനായിരുന്നു കോൺഗ്രസ് ആലോചിച്ചത്. മറ്റ് ചില പാർട്ടികളുടെ കൂടി പിന്തുണയോടെ 71 വോട്ട് നേടി രണ്ട് സ്ഥാനാർത്ഥികളെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാനായിരുന്നു കോൺഗ്രസിന്റെ പദ്ധതി. എന്നാൽ രാജി നാടകങ്ങളോടെ ഈ നീക്കം പാടെ പാളി.
റിസോർട്ട് രാഷ്ട്രീയം
ഭീതിയിലായ കോണ്‍ഗ്രസ് നേതൃത്വം കോണ്‍ഗ്രസ്സ് എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റിയിരിക്കുകയാണ്. കൂടുതൽ പേർ രാജിവെച്ചേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായതോടെയാണ് ഇത്. ഗുജറാത്തിലെ തന്നെ റിസോർട്ടിലേക്കായിരുന്നു സ്ഥാനാർത്ഥികളെ മാറ്റിയത്.
3 സീറ്റിൽ വിജയം
അതേസമയം നിലവിലെ സീറ്റ് നില അനുസരിച്ച് മൂന്ന് സീറ്റുകളിൽ വിജയം ഉറപ്പിച്ചിരിക്കുകയാണ് ബിിജെപി. എന്നാൽ ബിജെപിയെ ഞെട്ടിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്. കോണ്‍ഗ്രസിന് രണ്ടാം സീറ്റിലും വിജയിക്കാന്‍ ഒരു വോട്ട് മാത്രമേ വേണ്ടു എന്നാണ് പാർട്ടി നേതൃത്വം അവകാശപ്പെട്ടത്.
കോൺഗ്രസ് തന്ത്രം
ഗുജറാത്ത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമുള്ള എഐസിസി ജനറല്‍ സെക്രട്ടറി രാജീവ് സത്താവാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയത്. ഞങ്ങള്‍ക്ക് രണ്ടാം സീറ്റ് വിജയിക്കുന്നതിന് അധികമായി വേണ്ടത് വെറും ഒരു വോട്ട് മാത്രമാണ്, ഇതിനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. സത്താവ് പറഞ്ഞു.
2017 ഓർമ്മയില്ലേ
ഇപ്പോൾ നമ്പറുകളെ കുറിച്ച് പറയുന്നില്ല. അത് ഞങ്ങളുടെ പാർട്ടിയുടെ തന്ത്രത്തിന്റെ ഭാഗമാണെന്ന് കൂടി കരുതിക്കോളൂ. 2017 ൽ കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ ഗുജറാത്തിൽ നിന്നും രാജ്യസഭയിലേക്ക് ജയിച്ച് കയറിയ സംഭവം സത്താവ് ചൂണ്ടിക്കാട്ടി. രാജ്യം ഉറക്കം ഒഴിച്ചിരുന്ന് ഉറ്റുനോക്കിയ പൊടിപാറിയ തിരഞ്ഞെടുപ്പായിരുന്നു അത്.
പൊരിഞ്ഞ പോരാട്ടം
അന്ന് ഒഴിവുള്ള മൂന്ന് സീറ്റിൽ നാല് പേരാണ് മത്സരിച്ചത്. അമിത് ഷാ, സ്മൃതി ഇറാനി, രാജ്പുത് എന്നിവരായിരുന്നു ബിജെപിയുടെ സ്ഥാനാർഥികൾ. കോൺഗ്രസിനായി അഹമ്മദ് പട്ടേലും രംഗത്തിറങ്ങി. ഷായുടേയും സ്മൃതിയുടേയും സീറ്റ് ബിജെപിക്ക് ഉറപ്പായിരുന്നു. പഴയ കോൺഗ്രസുകാരനായ ബൽവന്ത് സിങ്ങ് രാജ്പുത് ആയിരുന്നു.
44 വോട്ട് നേടി
182 അംഗ നിയമസഭയിൽ 121 എംഎൽഎമാരായിരുന്നു ബിജെപിക്ക് ഉണ്ടായിരുന്നത്. ഒരു സ്ഥാനാർഥിക്കു ജയിക്കാൻ വേണ്ടിയിരുന്നത് 45 വോട്ടായിരുന്നു. രണ്ട് വിമത എംഎൽഎമാരുടെ വോട്ടുകൾ അസാധുവായതോടെ ഒരു സ്ഥാനാർത്ഥിക്ക് ജയിക്കാൻ വേണ്ട വോട്ടുകൾ 44 ആയി. കോൺഗ്രസിന് 51 എംഎൽഎമാർ ഉണ്ടായിരുന്നെങ്കിലും കൃത്യം 44 വോട്ട് നേടി പട്ടേൽ ജയിക്കുകയായിരുന്നു.
രണ്ട് സീറ്റുകൾ
നിലവിൽ രണ്ട് സീറ്റുകളിലേക്കാണ് കോൺഗ്രസ് മത്സരിക്കുന്നത്. ശക്തിസിങ് ഗോഗിലും ഭാരത് സിങ് സോളങ്കിയുമാണ് സ്ഥാനാർത്ഥികൾ. രണ്ടാം സീറ്റില്‍ രാജീവ് ശുക്ലയെ ആയിരുന്നു കോൺഗ്രസ് ആദ്യം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. എന്നാൽ നരഹരിമാനെ ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് രാജീവ് ശുക്ലയെ പിന്‍വലിച്ച് സോളങ്കിയെ മത്സരിപ്പിക്കാനൊരുങ്ങുകയായിരുന്നു.
വിജയിക്കുമോ?
ബിജെപിയിൽ നിന്ന് വ്യക്തി ബന്ധങ്ങളുടെ പേരിൽ സോളങ്കിക്ക് വോട്ട് ലഭിക്കുമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടൽ.. മുന്‍ മുഖ്യമന്ത്രി മാധവ് സിങ് സോളങ്കിയുടെ മകനും മുന്‍ സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷനുമാണ് ഭാരത് സിങ് സോളങ്കി. കോൺഗ്രസിന്റെ കണക്ക് കൂട്ടലുകൾ പിഴച്ചില്ലേങ്കിൽ ഗുജറാത്തിലെ രണ്ടാം സീറ്റെന്ന പാർട്ടി മോഹം പൂവണിയും.
'ജനം മോദിക്കെതിരെ തിരിയുമ്പോൾ ദാവൂദ് ഇബ്രാഹിം മരിക്കും';ഇതെന്ത് പ്രതിഭാസം? മോദിക്കെതിരെ കോൺഗ്രസ്
ലോക്ക് ഡൗൺ ലംഘിച്ച് റോഡ് ഷോയും സ്വീകരണവും; ജെഡിഎസ് നേതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്
ബിജെപിക്ക് തിരിച്ചടി; കോൺഗ്രസുമായി കൈകോർത്ത് ജെഡിഎസ്!! ദേവഗൗഡ സ്ഥാനാർത്ഥി,2 സീറ്റിൽ വിജയിക്കാം