ബാഗ് സ്റ്റാമ്പിംഗിന് അന്ത്യം!! പുതിയ സംവിധാനം രാജ്യത്തെ ആറ് വിമാനത്താവളങ്ങളില്‍
ദില്ലി: രാജ്യത്തെ വിമാനത്താവളങ്ങളിലെ ഹാന്‍ഡ് സീലിംഗിന് ജൂൺ ഒന്നോടെ അന്ത്യമാകും. ആറ് വിമാനത്താവളങ്ങളിലെ ബാഗ് സീലിംഗാണ് ജൂൺ മാസത്തോടെ നിർത്തലാക്കുന്നത്. ചെന്നൈ, ജയ്പൂർ, ലക്നൗ, പട്ന, തിരുവനന്തപുരം, ഗുവാഹത്തി എന്നീ വിമാനത്താവളങ്ങള്‍ വഴി സഞ്ചരിക്കുന്നവർക്കാണ് ബാഗ് ചെക്കിംഗിനുള്ള ബുദ്ധിമുട്ടുകൾ അവസാനിക്കുന്നത്. സുരക്ഷാ പരിശോധനയുടെ ഭാഗമായി നടത്തിവന്നിരുന്ന ഈ നടപടികളാണ് ഇപ്പോള്‍ റദ്ദാക്കിയിട്ടുള്ളത് എന്നാല്‍ മറ്റ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കും
ജൂൺ ഒന്നുമുതൽ രാജ്യത്തെ ആറ് വിമാനത്താവളങ്ങളിലെ ഹാൻഡ് ബാഗ് സീലിംഗ് അവസാനിപ്പിക്കാൻ മെയ് മാസത്തിലാണ് സിഐഎസ്എപഫ് തീരുമാനിക്കുന്നത്. രാജ്യത്തെ വരാണസി, ഗോവ, വിശാഖപട്ടണം, ഭുവനേശ്വർ, പൂനെ എന്നിങ്ങനെ അഞ്ച് വിമാനത്താവളങ്ങളിൽ ഒരാഴ്ചക്കാലത്തേയ്ക്ക് പാരാമിലിട്ടറി ഉദ്യോഗസ്ഥർ പരീക്ഷണാർത്ഥം ഈ സംവിധാനം നടപ്പിലാക്കിയതായും സിഐഎസ്എഫ് ഡയറക്ടർ ജനറൽ ഒപി സിംഗ് പറഞ്ഞു. അടുത്ത തിങ്കഴാഴ്ച മുതൽ ഈ വിമാനത്താവളങ്ങളിലെ ഹാൻഡ് ബാഗ് സ്റ്റാമ്പിംഗും സിഐഎസ്എഫ് അവസാനിപ്പിക്കും.
ഏഴ് വിമാനത്താവളങ്ങളിൽ
ദില്ലി, മുംബൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, കൊച്ചി എന്നിവിടങ്ങളിൽ ഹാന്‍ഡ് ബാഗ് സീലിംഗ് ഏപ്രിൽ ഒന്നുമുതൽ അവസാനിപ്പിച്ചതിന് പിന്നാലെയാണ് സിഐഎസ്എഫിന്‍റെ നിർണ്ണായക തീരുമാനം. രാജ്യത്തെ ഏഴ് വിമാനത്താവളങ്ങളിലെ സ്റ്റാമ്പിംഗ് അവസാനിപ്പിക്കാൻ ഫെബ്രുവരി 23നാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി നിർദേശിച്ചത്.
യാത്രക്കാരുടെ ക്ലേശം ഒഴിവാക്കും
സുരക്ഷാ പരിശോധനകള്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടും സമയനഷ്ടവും സൃഷ്ടിക്കുന്നത് കണക്കിലെടുത്താണ് ഈ നീക്കമെന്നും സിഐഎസ്എഫ് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ബാഗേജ് സ്‌കാന്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള സുരക്ഷാ പരിശോധനകള്‍ പതിവുപോലെ തുടരും. സുരക്ഷ ഉറപ്പുവരുന്നതിന് വേണ്ടിയുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പാസഞ്ചര്‍ ഫ്രണ്ട്‌ലി സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമാണിതെന്നും സിഐഎസ്എഫ് ഡയറക്ടര്‍ നേരത്തെ തന്നെ ചൂണ്ടിക്കാണിക്കുന്നു.
ഡിസംബറിൽ പരീക്ഷണം
ഈ സംവിധാനം നേരത്തെ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സുരക്ഷാ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും ഇതിന് മുമ്പായി അനുയോജ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനാണ് സിഐഎസ്എഫ് നേരത്തെ മുന്നോട്ടുവച്ച ആവശ്യം. ഡിസംബറില്‍ ഈ സംവിധാനം പരീക്ഷണാര്‍ത്ഥം നടപ്പിലാക്കിയിരുന്നുവെങ്കിലും പിന്നീട് നിര്‍ത്തിവയ്ക്കുകയായിരുന്നു
പരിശോധന ശക്തമാക്കി
പരീക്ഷണാർത്ഥം ബാഗ് സീലിംഗ് ഒഴിവാക്കിക്കൊണ്ടുള്ള സുരക്ഷാ പരിശോധനകള്‍ സിഐഎസ്എഫ് സൂക്ഷ്മായി നിരീക്ഷിച്ചിരുന്നു. എന്നാൽ പുതിയ സംവിധാനം നിലവിൽ വരുന്നതോടെ വിമാനത്താവളങ്ങളിൽ അധികം ക്യാമറകൾ സ്ഥാപിക്കേണ്ടതുണ്ടെന്നും സുരക്ഷ ഉറപ്പുവരുത്തണമെന്നുമുള്ള നിർദേശങ്ങൾ സിഐഎസ്എഫ് മുന്നോട്ടുവച്ചിരുന്നു. എല്ലാ സമയത്തും ക്യാമറകൾ പ്രവർത്തിക്കുന്നതിനായി പവർ ബാക്കപ്പ് സംവിധാനങ്ങള്‍ സ്ഥാപിക്കമമെന്ന നിര്‍ദേശവും സിഐഎസ്എഫ് മുന്നോട്ട് വെച്ചിട്ടുണ്ട്.