ഹരിയാന തിരിച്ച‍് പിടിക്കുമോ കോൺഗ്രസ്?; ലോക്സഭ കണക്ക് ആവേശമാക്കി നേതൃത്വം, ആശങ്കയോടെ ബിജെപി
ഡൽഹി: ഈ വർഷം അവസാനമാണ് ഹരിയാനയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. 10 വർഷങ്ങൾക്ക് ശേഷം സംസ്ഥാനത്ത് അധികാരം തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ലോക്സഭ തിരഞ്ഞെടുപ്പിലെ കണക്കുകളാണ് കോൺഗ്രസിന്റെ പ്രതീക്ഷ ഉയർത്തുന്നത്. സംസ്ഥാനത്തെ ആകെയുള്ള 10 സീറ്റീൽ 5 സീറ്റുകൾ നേടാൻ കോൺഗ്രസിന് സാധിച്ചിരുന്നു. വോട്ട് ശതമാനവും പാർട്ടി കുത്തനെ ഉയർത്തി. ഈ സാഹചര്യത്തിൽ ആഞ്ഞ് പിടിച്ചാൽ ഭരണം കൈപ്പിടിയിലാക്കാമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.
2014 മുതൽ സംസ്ഥാന ഭരണത്തിന് പുറത്താണ് കോൺഗ്രസ്. അന്ന് ബി ജെ പി അട്ടിമറി വിജയമായിരുന്നു നേടിയുരുന്നത്. ആകെയുള്ള 96 സീറ്റിൽ എൻ ഡി എയ്ക്ക് 48 സീറ്റുകൾ നേടാനായി. ബി ജെ പി 47 സീറ്റുകളും സഖ്യകക്ഷിയായ ശിരോമണി അകാലിദൾ 1 സീറ്റിലുമായിരുന്നു വിജയിച്ചത്. കോൺ്രസ് വെറും 15 സീറ്റിൽ ഒതുങ്ങി. ഓം പ്രകാശ് ചൗട്ടാലയുടെ ഐഎൻഎൽഡിക്ക് 19 സീറ്റുകളും ലഭിച്ചു.

2019 ൽ കൂറ്റൻ വിജയം ഉറപ്പിച്ചിറങ്ങിയ ബിജെപിക്ക് പക്ഷെ കാലിടറി. വെറും 40 സീറ്റ് മാത്രമായിരുന്നു ബി ജെ പിക്ക് നേടാൻ സാധിച്ചത്. 2014 നെ അപേക്ഷിച്ച് ഏഴ് സീറ്റുകളുടെ നഷ്ടം. കോൺഗ്രസ് ആകട്ടെ സീറ്റ് ഉയർത്തി 31 ലെത്തി.ചൗട്ടാലയുടെ കൊച്ചുമകൻ ദുഷ്യന്ത് ചൗട്ടാലയുടെ ജെ ജെ പി 10 സീറ്റുകളും നേടി. കേവല ഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് ആവശ്യം. ഇതോടെ ദുഷ്യന്ത് കിംഗ് മേക്കറായി.
സഖ്യസര്‍ക്കാര്‍ രൂപീകരണത്തിന് ജെ ജെ പിയെ കോണ്‍ഗ്രസ് ചാക്കിടാന്‍ നോക്കിയെങ്കിലും അകാലിദള്‍ നേതാവ് പ്രകാശ് സിംഗ് ബാദലിന്‍റെ ഇടപെടലിൽ ജെ ജെ പി ബി ജെ പി പക്ഷത്ത് എത്തി. ഉപമുഖ്യമന്ത്രി പദം അടക്കമുള്ള സുപ്രധാന പദവികളായിരുന്നു ജെ ജെ പിക്ക് ബിജെപി നൽകിയത്.
എന്നാൽ മറ്റൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ ബിജെപിയ്ക്ക് കാര്യങ്ങൾ ഒട്ടും പന്തിയല്ല. ലോക്സഭ തിരഞ്ഞെടുപ്പിലെ കണക്കുകൾ തന്നെയാണ് ബി ജെ പിയെ ആശങ്കപ്പെടുത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ മുൻനിർത്തിയാണ് ബി ജെ പി ലോക്സഭ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ മങ്ങിയ മോദി പ്രഭാവത്തിൽ ബി ജെ പി കനത്ത നഷ്ടം നേരിട്ടു. 90 നിയമസഭാ മണ്ഡലങ്ങളിൽ 46 എണ്ണത്തിലും കോൺ്രസ് മുന്നിലെത്തി. 44 സീറ്റുകളിൽ മുന്നേറിയെങ്കിലും അതൊട്ടും ആശ്വാസകരമല്ലെന്ന് ബി ജെ പിക്കറിയാം.
സംസ്ഥാനത്തെ പ്രബല വിഭാഗങ്ങളിലൊന്നായ ജാട്ട് വിഭാഗങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള പാർട്ടിയായ ജെ ജെ പിക്കും കനത്ത തിരിച്ചടിയാണ് ലോക്സഭ തിരഞ്ഞെടുപ്പിൽ ഉണ്ടായത്. 2019 ൽ 14.8 ശതമാനം വോട്ട് നേടിയ ജെ ജെ പിക്ക് ഇത്തവണ കിട്ടിയത് 0.87 ശതമാനം വോട്ട് മാത്രമാണ്. മുത്തച്ഛൻ ഓം പ്രകാശ് ചൗട്ടാലയുടെ ഐഎൻഎൽഡിക്ക് കിട്ടിയത് വെറും 1.74 ശതമാനവും. കർഷക പ്രക്ഷോഭം, അഗ്നിവീർ പ്രതിഷേധം ഉൾപ്പെടെയുള്ള വിഷയങ്ങളാണ് ഭരണകക്ഷിക്ക് തിരിച്ചടിയായത്. ഇതെല്ലാം തങ്ങൾക്ക് അനുകൂലമാക്കി മാറ്റാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. മുൻ മുഖ്യമന്ത്രി കൂടിയായ ഭൂപേന്ദ്ര ഹൂഡയുടെ നേത്വത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് കോൺഗ്രസ് തുടക്കം കുറിച്ച് കഴിഞ്ഞു. അതേസമയം ബി ജെ പിയും പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടിയിട്ടുണ്ട്. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനും ത്രിപുര മുന്‍മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാറിനും സംസ്ഥാനത്തിന്റെ ചുമതല നൽകി പ്രവർത്തനം വേഗത്തിലാക്കിയിരിക്കുകയാണ് പാർട്ടി.












Click it and Unblock the Notifications