വീട്ടിൽ പോലും പോകാതെ ആരോഗ്യപ്രവര്‍ത്തകർ ജീവൻ രക്ഷിച്ചു; പ്രസംഗത്തിനിടെ വികാരാധീനനായി പ്രധാനമന്ത്രി
ദില്ലി: രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ ദൗത്യത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങളെയും ആരോഗ്യപ്രവര്‍ത്തകരെയും അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി വാക്‌സിനേഷന്‍ ദൗത്യത്തിന് തുടക്കം കുറിച്ചത്. കൊവിഡ് കാലത്തെ ഇന്ത്യയുടെ യാത്ര ഒര്‍മ്മിച്ചായിരുന്നു പ്രധാനമന്ത്രിയുടെ അഭിസംബോധന.

കൊവിഡിന് ഇരയായവരെ കുറിച്ച് ഓര്‍ക്കുമ്പോള്‍ പ്രധാനമന്ത്രി വികാരധീനനായാണ് സംസാരിച്ചത്. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ പ്രതിരോധം തീര്‍ക്കുന്നതിനായി പോരാടിയ മുന്നണിപ്പോരാളികളെയും ആരോഗ്യപ്രവര്‍ത്തകരെയും പ്രധാനമന്ത്രി പ്രസംഗത്തിനിടെ ഓര്‍മ്മിച്ചു.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാരം പോലും യഥാക്രമം നടത്താന്‍ സാധിച്ചില്ല. ആയിരക്കണക്കിന് ജീവനുകളാണ് ബലി നല്‍കിയത്. വാക്‌സിനേഷന്‍ അവര്‍ക്കുള്ള ആദരാഞ്ജലി കൂടിയാണ്. വീട്ടില്‍ പോലും പോകാതെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഓരോരുത്തരുടെയും ജീവന്‍ രക്ഷിച്ചത് - പ്രധാനമന്ത്രി പറഞ്ഞു.
ഇത്രയും നാള്‍ എല്ലാവരും ചോദിച്ചത് വാക്സിന്‍ എവിടെ എന്നായിരുന്നു. ഇപ്പോള്‍ കുറഞ്ഞ സമയത്തിനുളളില്‍ തന്നെ രണ്ട് വാക്സിനുകള്‍ എത്തിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ യജ്ഞമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. മാസങ്ങളുടെ ഉറക്കമില്ലായ്മയും നീണ്ട പ്രയത്നവും വാക്സിന് പിന്നിലുണ്ട്. ഇത് ഇന്ത്യയുടെ ശേഷിയുടേയും പ്രതിഭയുടേയും തെളിവാണ്. രാജ്യത്തെ പൗരന്മാരെയും കൊവിഡ് വാക്സിന് വേണ്ടി പ്രയത്നിച്ച ശാസ്ത്രജ്ഞരേയും പ്രധാനമന്ത്രി അഭിനന്ദിച്ചു.












Click it and Unblock the Notifications