രാജസ്ഥാനില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി: വർക്കിങ് കമ്മിറ്റി അംഗം ബിജെപിയില്‍ ചേർന്നു
ജയ്പൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ 25 സീറ്റുകളിലും ബി ജെ പി വിജയിക്കുമെന്ന് കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്. കോണ്‍ഗ്രസിന് ഒരിടത്തും വിജയിക്കാന്‍ സാധിക്കില്ല. സംസ്ഥാനത്തെ 25 സീറ്റിലും വിരിയാന്‍ പോകുന്നത് താമരയായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് സമയത്ത് മാത്രം പ്രവർത്തിക്കുന്ന പാർട്ടിയല്ല ബി ജെ പി. എല്ലാ ദിവസങ്ങളും തങ്ങള്‍ ജനങ്ങള്‍ക്ക് ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ രാജസ്ഥാനില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് മുതിർന്ന് നേതാവ് മഹേന്ദ്രജീത് സിങ് മാളവ്യ ബി ജെ പിയില്‍ ചേരുകയും ചെയ്തു. തെക്കുകിഴക്കൻ രാജസ്ഥാനിലെ ഗോത്രവർഗ ആധിപത്യമുള്ള ദുംഗർപൂർ-ബൻസ്വര (വാഗഡ്) മേഖലയിനിന്നുള്ള മഹേന്ദ്രജീത് സിങ് മാളവ്യ കോണ്‍ഗ്രസ് വർക്കിങ് കമ്മിറ്റി അംഗം കൂടിയാണ്.

ബി ജെ പിയെ സംബന്ധിച്ചിടത്തോളം മാളവ്യയുടെ വരവ് ആദിവാസി മേഖലകളായ ബൻസ്‌വാര, ദുംഗർപൂർ എന്നിവിടങ്ങളിലെ അവരുടെ സാധ്യതകൾ വർദ്ധിപ്പിക്കുമെന്ന് രാഷ്ട്രീയ വിദഗ്ധർ അഭിപ്രായപ്പെടുന്നു. അടുത്തിടെ നടന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതീയ ആദിവാസി പാർട്ടി (ബി എ പി) മുന്നേറ്റം നടത്തിയ ഗോത്രമേഖലയിൽ കോണ്‍ഗ്രസ് പാർട്ടിക്ക് പുതിയ നേതാവിനെ കണ്ടെത്തേണ്ട സാഹചര്യവുമാണ് ഉണ്ടായിരിക്കുന്ന്.
ദുംഗർപൂർ-ബൻസ്‌വാര ലോക്‌സഭാ സീറ്റിൽ മാളവ്യ ബി ജെ പിക്ക് വേണ്ടി രംഗത്ത് ഇറങ്ങുമ്പോള്‍, മാളവ്യയെ നേരിടാൻ കോൺഗ്രസിന് മറ്റൊരു ശക്തനായ ആദിവാസി നേതാവിനെ തന്നെ ഇറക്കേണ്ടി വരും. ബാഗിദോരയിൽ നിന്ന് നാല് തവണ എം എൽ എയായ അംഗമായ മാളവ്യ രാജസ്ഥാനിലെ ഏറ്റവും പ്രമുഖ ഗോത്ര നേതാക്കളിൽ ഒരാളാണ്. സർപഞ്ച്, ജില്ലാ പഞ്ചായത്ത് എന്നിവയിൽ നിന്ന് സംസ്ഥാന നിയമസഭയിലേക്കും ലോക്‌സഭയിലേക്കും മത്സരിച്ച അദ്ദേഹത്തിന് വലിയ രാഷ്ട്രീയ പരിജ്ഞാനവുമുണ്ട്. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) വഴി രാഷ്ട്രീയത്തില്‍ എത്തിയ അദ്ദേഹം പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.
അതേസമയം ഇത്തരക്കാർ പാർട്ടി മാറുന്നത് ഒരു പ്രത്യാഘാതവും ഉണ്ടാക്കില്ലെന്നാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗോവിന്ദ് സിംഗ് ഡോത്സാര അഭിപ്രായപ്പെട്ടത്. "ഇത്തരക്കാർ പാർട്ടി വിടുന്നത് ഒരു പ്രത്യാഘാതവും ഉണ്ടാക്കില്ലെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ തവണ (2013) നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിക്കുകയും ബാക്കിയുള്ളവരെല്ലാം തോൽക്കുകയും ചെയ്തു. അദ്ദേഹം മറ്റ് (പാർട്ടി) സ്ഥാനാർത്ഥികൾക്കെതിരെ പ്രവർത്തിച്ചുവെന്ന പരാതി ഉയരുകയും ചെയ്തിരുന്നു. സംഭവത്തില്‍ അദ്ദേഹം വിശദീകരണം നൽകുകയും ഇനി അങ്ങനെ ചെയ്യില്ലെന്ന് ഉറപ്പ് നൽകുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിലും സമാനമായ പരാതികൾ ലഭിച്ചിരുന്നു" കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.












Click it and Unblock the Notifications