സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; മഴക്കെടുതിയിൽ ഇതുവരെ നാല് മരണം, അതീവ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തുടർച്ചായി പെയ്യുന്ന ശക്തമായ മഴ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനജീവിത്തതെയും ബാധിച്ചു. എറണാകുളം ജില്ലയിൽ 14കാരൻ മരിച്ചു. കൂട്ടുകാരോടൊപ്പം വീടിന് സമീപത്തെ കുളത്തിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങി മരിക്കുകയായിരുന്നു. ഇതോടെ രണ്ട് ദിവസത്തിനുള്ളിൽ മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം നാലായി.
അതേ സമയം സംസ്ഥാനത്ത് നാല് ദിവസം കൂടി കനത്ത മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 7 ജില്ലകളിലായി 10 ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്. 165 കുടുംബങ്ങളിൽ നിന്നായി 835 പേർ ഈ ക്യാംപിലുണ്ടെന്നാണ് വിവരം. ഞായറാഴ്ച ഇടുക്കി, കാസർഗോഡ്, തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജൂലൈ 22 വരെ കോഴിക്കോട് ജില്ലയിലെ എല്ലാ ഖനന പ്രവർത്തനങ്ങളും നിർത്തി വയ്ക്കണമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടുണ്ട്. പത്തനംതിട്ടയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ തുടരുന്നതിനാൽ പമ്പാ നദിയിലും, കക്കാട്ട് ആറിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. തീരപ്രദേശത്തുളളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കാസർഗോഡ് പുറ ഗതി മാറിയൊഴുകി.
ആലപ്പുഴയിൽ കടലാക്രമണം രൂക്ഷമായി തുടരുകയാണ്. ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 25 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്. കേരള തീരത്ത് 3.5 മുതൽ 4.3 മീറ്റർ വരെ ഉയരത്തിൽ തിര അടിക്കാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.












Click it and Unblock the Notifications