മഹാരാഷ്ട്രയിലെ റായ്ഗഡിൽ മണ്ണിടിച്ചിലിൽ 36 മരണം: 30 പേർ കുടുങ്ങിക്കിടക്കുന്നു, മുംബൈയിൽ കനത്ത മഴ തുടരുന്നു
മുംബൈ: മഹാരാഷ്ട്രയിൽ ശക്തമായ മഴ തുടരുന്നതിനിടെ റായ്ഗഡിൽ മണ്ണിടിഞ്ഞ് 36 പേർ മരിച്ചു. 30 പേരോളം ഇവിടെ കുടുങ്ങിക്കിടക്കുന്നതായാണ് ഇവിടെ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റായ്ഡഗഡ് ജില്ലയിലെ മഹാഡ് ടെഹ്സിൽ വ്യാഴാഴ്ച വൈകിട്ടോടെയാണ് മണ്ണിടിച്ചിലുണ്ടാകുന്നത്. ഇതിന്റെ സമീപ പ്രദേശങ്ങളിലായി മൂന്നോളം സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ഇതിൽ ഒരു സ്ഥലത്ത് നിന്ന് 32 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തിട്ടുള്ളത്. മറ്റൊരു സ്ഥലത്ത് നിന്ന് നാല് പേരുടെ മൃതേഹങ്ങളും കണ്ടെടുത്തിട്ടുണ്ട്. മുംബൈയിൽ 70 കിലോമീറ്റർ അകലെയുള്ള ഈ മേഖലയിൽ നിന്ന് ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് രക്ഷാ പ്രവർത്തനം നടത്തിവരുന്നത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സ്ഥിഗതികൾ വിലയിരുത്തി വരികയാണ്.
മുംബൈയിൽ ലഭിച്ചത് 40 വർഷത്തിനിടെയിലെ ഏറ്റവും ശക്തമായ മഴയെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തുടർച്ചയായി മഴ തുടരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. നിലവിൽ മൂന്ന് ജില്ലകളിൽ വെള്ളപ്പൊക്കവും രണ്ട് ജില്ലകളിൽ വെള്ളപ്പൊക്ക ഭീഷണിയും നേരിടുന്നുണ്ട്. ഇതോടെ പല മേഖലകളിലും കുടുങ്ങിക്കിടക്കുന്ന ജനങ്ങളെ രക്ഷപ്പെടുത്താൻ നാവികസേനയും രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയിട്ടുണ്ട്.
സിദ്ധുവിന്റെ സ്ഥാനാരോഹണ ചടങ്ങിന് പുറപ്പെട്ട് ബസ് അപകടത്തില്പ്പെട്ട് 3 മരണം
അതേ സമയം കൊങ്കൺ മേഖലയിലെ രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എൻഡിആർഎഫ്) നിരവധി ടീമുകളെ വിന്യസിച്ചിട്ടുണ്ട്. രത്‌നഗിരി, റായ്ഗഡ്, കോലാപ്പൂർ ജില്ലകളിൽ വെള്ളപ്പൊക്കമുണ്ടായതോടെ സാംഗ്ലിയും അമരാവതിയും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്. ഇപ്പോഴും ഈ മേഖലയിൽ മഴ തുടരുന്നതാണ് ഭീഷണി വർധിപ്പിക്കുന്നത്.
മുംബൈയിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള രത്‌നഗിരിയിലെ തീരദേശ പട്ടണമായ ചിപ്ലൂണിന്റെ 50 ശതമാനത്തിലധികം പ്രദേശവും വെള്ളത്തിനടിയിലായതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 70,000 ത്തിലധികം ജനസംഖ്യയുള്ള പ്രദേശമാണിത്. വെള്ളപ്പൊക്കത്തിൽ അകപ്പെട്ടുപോയ ഒരു സ്ത്രീയെ കുറച്ച് പേർ ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന ഒരു വീഡിയോ ചിപ്ലൂണിൽ നിന്ന് പുറത്തുവന്നിരുന്നു. മുകളിലേക്ക് വലിച്ചുകയറുന്നതിനിടയിൽ സ്ത്രീ കയറിൽ പിടിക്കുന്നുണ്ടെങ്കിലും കെട്ടിടത്തിന് അടുത്തേക്ക് എത്തുന്നതോടെ ഇവർ കൈവിട്ട് വെള്ളത്തിലേക്ക് വീഴുന്നതും വീഡിയോയിൽ വ്യക്തമാണ്.
മഴ ശക്തമായതോടെ റായ്ഡിലുണ്ടായ മണ്ണിടിച്ചിലിൽ നിരവധി പേരെ കാണാതായിട്ടുണ്ട്. ഇതോടെ റോഡുകളിലെ ഗതാഗതവും തടഞ്ഞുവെച്ചിട്ടുണ്ട്. മുംബൈ, സമീപ നഗരങ്ങളായ താനെ, പൽഘർ, കൊങ്കൺ മേഖലയിലെ മറ്റ് ജില്ലകൾ എന്നിവിടങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്തമഴ തുടരുകയാണ്. ഇന്ന് രാവിലെ മുംബൈയിലെ ഗോവാണ്ടി പ്രദേശത്ത് കെട്ടിടം തകർന്ന് വീണ് ഏഴ് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ മേഖലയിലെ ശക്തമായ വെള്ളപ്പൊക്കമുണ്ടായതോടെ മുംബൈ-ഗോവ ഹൈവേ അടച്ചിട്ടിട്ടുണ്ട്. മുംബൈയിലെ നിരവധി പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.