ബീഹാറില്‍ കനത്ത മഴ തുടരുന്നു; അവസരം മുതലെടുത്ത് ബംഗാളിലെ കന്നുകാലി കള്ളക്കടത്തുകാര്‍
Recommended Video
പാട്ന: ദിവസങ്ങളായി തുടരുന്ന കനത്ത മഴ ബീഹാറിലെ ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. എന്നാല്‍ ഈ അവസരം തങ്ങളുടെ കച്ചവടത്തിനായി മുതലെടുത്തിരിക്കുകയാണ് ബംഗാളിലെ കന്നുകാലി കള്ളക്കടത്തുകാര്‍. സെപ്റ്റംബര്‍ 28, 29 തീയതികളിലായി ബംഗാളിലെ മാല്‍ഡ, മുര്‍ഷിദാബാദ് ജില്ലകളില്‍ നിന്ന് 125 ലധികം കന്നുകാലികളെയാണ് അതിര്‍ത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ബീഹാറിലെ തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് നിറഞ്ഞൊഴുകിയ ഗംഗാ നദിയിലൂടെ ഇവയെ ബംഗ്ലാദേശിലേക്ക് കൊണ്ടുപോകാന്‍ പോകുകയായിരുന്നു.
മുര്‍ഷിദാബാദ് ജില്ലയിലെ ഭഗബംഗോള പോലീസ് സ്റ്റേഷന് കീഴിലുള്ള മദന്‍ഘട്ട് പ്രദേശത്തിന് സമീപം ശനിയാഴ്ച രാത്രിയും ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ കള്ളക്കടത്തുകാര്‍ക്കൊപ്പം കന്നുകാലികളെ കണ്ടെത്തി. കള്ളക്കടത്തുകാരെ പിന്തുടര്‍ന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ കന്നുകാലി കള്ളക്കടത്തുകാരനായ ഇരുപതുകാരന്‍ ആസിഫ് സര്‍ക്കാരിനെ 10 കന്നുകാലികളുമായിപിടികൂടി. 20 ഓളം കള്ളക്കടത്തുകാര്‍ 200 ഓളം കന്നുകാലികളുമായി ഗംഗാ നദിക്ക് കുറുകെ നീന്തി രക്ഷപ്പെട്ടതായി ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഓരോ കന്നുകാലികളെയും അതിര്‍ത്തികടത്തിയാൽ ഒരു കള്ളക്കടത്തുകാരന് ഏകദേശം 4,000 രൂപ ലഭിക്കും.

മുര്‍ഷിദാബാദിലെ ഷംസര്‍ഗഞ്ച് പോലീസ് സ്റ്റേഷന് കീഴിലുള്ള നിംതിറ്റ അതിര്‍ത്തിക്ക് സമീപം മറ്റൊരു കന്നുകാലി കള്ളക്കടത്തുകാരനെ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ രണ്ട് കന്നുകാലികളുമായി അറസ്റ്റ് ചെയ്തു. മാല്‍ഡ ജില്ലയിലെ ബൈഷ്‌നബ് നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ദെബ്‌നാപൂര്‍ നിവാസിയായ അക്രം ഷെയ്ക്ക് (19) ആണ് അറസ്റ്റിലായത്. കന്നുകാലികളെ ബംഗ്ലാദേശിലേക്ക് കടത്താനാണ് അക്രം മുര്‍ഷിദാബാദിലെത്തിയത്.
ഗംഗയിലെ ജലനിരപ്പ് വര്‍ദ്ധിക്കുന്നത് മുതലെടുത്ത് കള്ളക്കടത്തുകാര്‍ കൂടുതല്‍ കന്നുകാലികളെ ബംഗ്ലാദേശിലേക്ക് അയയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് ബിഎസ്എഫ് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബൈഷ്‌നബ്‌നഗര്‍, ഷംസര്‍ഗഞ്ച് പോലീസ് സ്റ്റേഷന്‍ പ്രദേശങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് കന്നുകാലികളെ ഇറക്കുന്നു. ശനിയാഴ്ച രാത്രി മാല്‍ഡയിലെ സോവാപൂര്‍ പ്രദേശത്തും മുര്‍ഷിദാബാദിലെ നിംതിറ്റയിലും വിവിധ സ്ഥലങ്ങളില്‍ നിന്ന് ധാരാളം കന്നുകാലികളെ വെള്ളത്തിലേക്ക് ഇറക്കി വിട്ടതായി ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ പ്രദേശങ്ങളില്‍ നിന്ന് 121 കന്നുകാലികളെ പിടിച്ചെടുക്കാന്‍ ബിഎസ്എഫുകാര്‍ക്ക് കഴിഞ്ഞു. എന്നിട്ടും ധാരാളം കന്നുകാലികള്‍ ബംഗ്ലാദേശിലെത്തി.
ഈ വര്‍ഷം ജനുവരി 1 മുതല്‍ സെപ്റ്റംബര്‍ 29 വരെ ദക്ഷിണ ബംഗാള്‍ അതിര്‍ത്തിയില്‍ നിന്ന് 218 ഇന്ത്യന്‍ കന്നുകാലി കള്ളക്കടത്തുകാരെ അറസ്റ്റ് ചെയ്തു. അറസ്റ്റുകളില്‍ ഭൂരിഭാഗവും മാല്‍ഡയിലും മുര്‍ഷിദാബാദിലുമാണ്. ഈ കാലയളവില്‍ പിടിച്ചെടുത്ത കന്നുകാലികളുടെ എണ്ണം 23,572 ആണ്, പിടിച്ചെടുക്കലിന്റെ 80 ശതമാനവും മുര്‍ഷിദാബാദിലും മാല്‍ഡയിലും നിന്നുള്ളവയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2018 ല്‍ മാത്രം ബംഗാള്‍ അതിര്‍ത്തിയില്‍ നിന്ന് 38,950 കന്നുകാലികളെ പിടികൂടിയതായി ഒരു ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കന്നുകാലികളെ കയറ്റി അയക്കുന്ന ഈ രീതി ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഓരോ കന്നുകാലികളുടെ തലയും രണ്ട് വാഴ ചെടികള്‍ക്കിടയില്‍ ബന്ധിപ്പിച്ചതിനാല്‍ കാലികള്‍ മുങ്ങി മരിക്കില്ല. നദിയുടെ ഒഴുക്കിനനുസരിച്ചാണ് മൃഗങ്ങളെ വെള്ളത്തിലേക്ക് തള്ളുന്നത്.
നദി വളരെ വിശാലമായതിനാല്‍ ബോട്ടുകളില്‍ കന്നുകാലികളെ കൊണ്ടുപോകുന്നതും പിടികൂടാന്‍ സാധ്യമല്ല. മാത്രമല്ല പല കള്ളക്കടത്തുകാരും രാത്രിയാണ് കാലികളെ കടത്തുന്നത്.
നദിക്ക് വളരെ വീതിയുള്ള (700-800 മീറ്ററിലധികം) സ്ഥലങ്ങളിലാണ് കള്ളക്കടത്തുകാര്‍ പ്രധാനമായും കന്നുകാലികളെ ഇറക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ എല്ലാ കന്നുകാലികളെയും പിടിച്ചെടുക്കുന്നത് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് അസാധ്യമാണ്. ഇവയെ പിടികൂടുന്നതിനുമുമ്പ് വെള്ളത്തിലൂടെ കന്നുകാലികളെ ബംഗ്ലാദേശിലേക്ക് കൊണ്ടുപോകുന്നു. ഇതാണ് കള്ളക്കടത്തുകാരുടെ സ്ഥിരം രീതിയെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications