'ആരും ഒന്നും പറയേണ്ട... സുപ്രീംകോടതി പറയട്ടെ'; മഹാരാഷ്ട്ര - കര്‍ണാടക അതിര്‍ത്തി തര്‍ക്കത്തില്‍ അമിത് ഷാ
ന്യൂദല്‍ഹി: മഹാരാഷ്ട്ര - കര്‍ണാടക അതിര്‍ത്തി തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി വരുന്നത് വരെ കാത്തിരിക്കണം എന്ന് ഇരുമുഖ്യമന്ത്രിമാരോടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലും കര്‍ണാടകയിലും അതിര്‍ത്തി തര്‍ക്കം പുതിയ തലത്തിലേക്ക് കടക്കുന്നതിനിടെ ആണ് അമിത് ഷാ വിഷയത്തില്‍ ഇടപെട്ടത്. ഇന്ന് ഇരു സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി.
വിഷയത്തില്‍ സുപ്രീം കോടതി വിധി വരുന്നത് വരെ ഒരു അവകാശവാദമോ ആവശ്യമോ ആരും ഉന്നയിക്കരുത് എന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളുടെ അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് മന്ത്രിമാര്‍ വീതമുള്ള ആറംഗ സംഘത്തെ രൂപീകരിക്കും എന്ന് അമിത് ഷാ പറഞ്ഞു. സംസ്ഥാനങ്ങളിലെ ക്രമസമാധാന നില നിലനിറുത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകരുതെന്നും ഇക്കാര്യം ഉറപ്പാക്കാന്‍ മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും അമിത് ഷാ മാധ്യമങ്ങളോട് പറഞ്ഞു. അനുകൂലമായ അന്തരീക്ഷത്തിലാണ് ചര്‍ച്ച നടന്നതെന്നും ക്രിയാത്മക സമീപനം പാലിച്ച് ഇരു മുഖ്യമന്ത്രിമാരും സംസ്ഥാനങ്ങള്‍ അഭിമുഖീകരിക്കുന്ന അതിര്‍ത്തി പ്രശ്നങ്ങള്‍ ഭരണഘടനാപരമായ പാതയിലൂടെ പരിഹരിക്കണം എന്ന് സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു.
അതിര്‍ത്തി തര്‍ക്കത്തില്‍ സുപ്രീം കോടതിയില്‍ നിന്ന് അന്തിമ വിധി വരേണ്ടതുണ്ട്. അതിനാല്‍ ആറംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ ഒരു സംസ്ഥാനവും ഒരു അവകാശവാദവും ഉന്നയിക്കില്ല. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ചില വ്യാജ ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളെ പ്രകോപിപ്പിച്ച് സ്ഥിതിഗതികള്‍ വഷളാക്കുന്നതിലൂടെ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുന്നതായും അമിത് ഷാ പറഞ്ഞു.
പ്രമുഖ നേതാക്കളുടെ പേരില്‍ ചില വ്യാജ ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരം വ്യാജ ഹാന്‍ഡിലുകളില്‍ നിന്നുള്ള പോസ്റ്റുകള്‍ ഇരു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ആളുകളുടെ വികാരം ഉണര്‍ത്തുകയും തുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നതിനാല്‍ സ്ഥിതി ഗുരുതരമാണ്. അതിനാല്‍ ഇത്തരം കേസുകളില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാനും ഇതിന് ഉത്തരവാദികളായവരെ തുറന്നുകാട്ടാനും തീരുമാനിച്ചു, അമിത് ഷാ വിശദീകരിച്ചു.
കഴിഞ്ഞയാഴ്ച ബെലഗാവിയിലും പൂനെയിലും നിന്നുമുള്ള വാഹനങ്ങള്‍ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ആണ് മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തി തര്‍ക്കം അക്രമത്തിലേക്ക് നീങ്ങിയത്. വിഷയം മഹാരാഷ്ട്രയില്‍ ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകള്‍ സൃഷ്ടിച്ചതോടെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ വിളിച്ച് അതൃപ്തി അറിയിച്ചിരുന്നു.