അലോപ്പതി മരുന്ന് വേണ്ട, കൊറോണയെ തുരുത്താൻ ഗോമൂത്രം കുടിച്ച് ഹിന്ദു മഹാസഭ നേതാക്കൾ!
ദില്ലി: കൊറോണയെ തുരത്താന്‍ ഗോമൂത്രം കുടിച്ച് ഹിന്ദു മഹാസഭ നേതാക്കള്‍. ദില്ലിയിലെ ഹിന്ദു മഹാസഭയുടെ ആസ്ഥാനത്താണ് ഗോമൂത്ര പാര്‍ട്ടി സംഘടിപ്പിച്ചത്. ഹിന്ദുമഹാസഭ അധ്യക്ഷനായ സ്വാമി ചക്രപാണിയുടെ നേതൃത്വത്തില്‍ ആയിരുന്നു ഗോമൂത്രം കുടിക്കല്‍ നടന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡയയില്‍ പ്രചരിക്കുന്നുണ്ട്.
കൊറോണയെ ചെറുക്കാന്‍ അലോപ്പതി മരുന്നുകളുടെ ആവശ്യമില്ല എന്നാണ് ഹിന്ദു മഹാ സഭ പറയുന്നത്. ഇവരില്‍ പലരും 12 വര്‍ഷത്തോളമായി ചാണകത്തില്‍ കുളിക്കുകയും ഗോമൂത്രം കുടിക്കുകയും ചെയ്യുന്നുണ്ട് എന്നാണ് അവകാശപ്പെടുന്നത്. ദില്ലിയിലേതിന് സമാനമായി രാജ്യത്ത് ഉടനീളം ഗോമൂത്ര പാര്‍ട്ടി സംഘടിപ്പിക്കാനാണ് ഹിന്ദു മഹാസഭയുടെ തീരുമാനം.
കൊറോണ വൈറസിനെ കുറിച്ച് അഖില ഭാരതീയ ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണി നടത്തിയ വിചിത്രമായ കണ്ടെത്തല്‍ അടുത്തിടെ വാർത്തയായിരുന്നു. കൊറൊണ ഒരു വൈറസ് അല്ലെന്നും അവതാരം ആണെന്നുമായിരുന്നു സ്വാമി ചക്രപാണിയുടെ കണ്ടെത്തല്‍. ലോകത്തെ ജന്തുജാലങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയുളള അവതാരമാണ് കൊറോണ. ജന്തുക്കളെ ഭക്ഷിക്കുന്നവര്‍ക്ക് മരണത്തിന്റെ സന്ദേശം നല്‍കാനും ശിക്ഷ നല്‍കാനുമാണ് കൊറോണ അവതരിച്ചിരിക്കുന്നതെന്നും സ്വാമി ചക്രപാണി പറഞ്ഞിരുന്നു.

ചൈനയിൽ കൊറോണ വന്നതിന് കാരണം അവർ മൃഗങ്ങളെ തിന്നുന്നതാണ് എന്നും ചക്രപാണി പറഞ്ഞിരുന്നു. മൃഗങ്ങളെ ദ്രോഹിക്കുന്നതിന് ചൈനയിലെ ജനങ്ങളെ ഒരു പാഠം പഠിപ്പിച്ചിരിക്കുകയാണ്. ചൈനീസ് ജനത പച്ചക്കറികള്‍ മാത്രം കഴിക്കുന്നവരായി മാറണമെന്നും ചക്രപാണി ഉപദേശിച്ചു. ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍ പിംഗിനേയും ഉപദേശിക്കാന്‍ ഹിന്ദു മഹാസഭ തലവന്‍ മറന്നില്ല. ഈ മഹാമാരിയില്‍ നിന്നും രക്ഷപ്പെടാന്‍ കൊറോണ വൈറസിന്റെ ഒരു വിഗ്രഹം നിര്‍മ്മിക്കാനും അതിനോട് മാപ്പ് അപേക്ഷിക്കാനുമാണ് ചക്രപാണി നിര്‍ദേശിച്ചത്.
മാംസാഹാരികളായ ചൈനീസ് ജനത ഭാവിയില്‍ പാവം ജീവികളെ ദ്രോഹിക്കില്ലെന്ന് പ്രതിജ്ഞയെടുക്കണം. അപ്പോള്‍ കൊറോണയുടെ രോഷം അണയുമെന്നും തന്റെ ഉപദേശം അനുസരിച്ചാല്‍ കൊറോണ അവതാരം അതിന്റെ ലോകത്തേക്ക് തന്നെ തിരിച്ച് പോകുമെന്നും ചക്രപാണി അവകാശപ്പെട്ടിരുന്നു. ദൈവത്തെ ആരാധിക്കുന്നവരും പശു സംരക്ഷകരുമായ ഇന്ത്യന്‍ ജനങ്ങള്‍ കൊറോണയെ പ്രതിരോധിക്കാന്‍ കരുത്തുളളവരാണ് എന്നും ചക്രപാണി പറഞ്ഞു.












Click it and Unblock the Notifications