ബിജെപിയെ താഴെയിറക്കാൻ തന്ത്രമൊരുക്കിയത് ശിവസേനയും എൻസിപിയും: അധികാര വിഭജനം സംബന്ധിച്ച് ധാരണ!!
മുംബൈ: മഹാരാഷ്ട്രയിൽ എൻസിപിയുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ ശിവസേന അവകാശമുന്നയിക്കും. ഞായറാഴ്ച വൈകിട്ടാണ് മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി മഹാരാഷ്ട്രയിലെ രണ്ടാമത്തെ വലിയ പാർട്ടിയായ ശിവസേനയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചത്. ബിജെപിക്ക് സർക്കാർ രൂപീകരിക്കാനുള്ള അംഗബലമില്ലെന്ന് കാണിച്ച് ബിജെപി സർക്കാർ രൂപീകരിക്കാനില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണിത്. മഹാരാഷ്ട്രയിൽ 105 സീറ്റുകളിൽ വിജയിച്ച ബിജെപിക്ക് ഭൂരിപക്ഷമായ 145 സീറ്റ് സ്വന്തമാക്കാൻ കഴിഞ്ഞിരുന്നില്ല.
ശിവസേന തലവൻ ഉദ്ധവ് താക്കറെ തിങ്കളാഴ്ച മഹാരാഷ്ട്ര ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശമുന്നയിക്കുമെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഡിഎൻഎ റിപ്പോർട്ട് ചെയ്യുന്നത്. എൻസിപിയുടെ പിന്തുണയോടെയാണ് ശിവസേന സർക്കാർ രൂപീകരണവുമായി മുന്നോട്ടുപോകുക. എന്നാൽ ന്യൂനപക്ഷ സർക്കാരിനെ പുറത്തുനിന്ന് കോൺഗ്രസും പിന്തുണച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഉദ്ധവ് താക്കറെ മുഖ്യമന്ത്രി?
മഹാരാഷ്ട്രയിൽ ശിവസേന- എൻസിപി സഖ്യത്തിന് കീഴിലുള്ള സർക്കാർ അധികാരത്തിലെത്തിയാൽ താക്കറെ കുടുംബത്തിൽനിന്നുള്ള ആദ്യത്തെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ മാറിയേക്കും. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച ആദിത്യ താക്കറെയാണ് താക്കറെ കുടുംബത്തിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ വ്യക്തി. മഹാരാഷ്ട്രയിലെ വോർളിയിൽ നിന്ന് മത്സരിച്ച് വിജയിച്ച മകൻ ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കുന്നതിനുള്ള ചരടുവലികളാണ് ശിവസേനക്കുള്ളിൽ ആദ്യം മുതൽ നടന്നുവരുന്നത്.

ലക്ഷ്യം ബിജെപിയെ താഴെയിറക്കൽ?
ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്തിറക്കാൻ ശിവസേനയും എൻസിപിയും തമ്മിൽ അധികാരം പങ്കുവെക്കുന്നത് സംബന്ധിച്ച് ധാരണയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ. ശിവസേന തലവൻ ഉദ്ധവ് താക്കറെയും എൻസിപി തലവൻ ശരദ് പവാറും തമ്മിലുള്ള ചർച്ചയ്ക്കിടയിൽ അധികാരം പങ്കുവെക്കുന്നത് സംബന്ധിച്ച് ധാരണയിലെത്തിയെന്നും ഡിഎൻഎ റിപ്പോർട്ട് ചെയ്യുന്നു. ഉദ്ധവ് താക്കറെയ്ക്ക് മുഖ്യമന്ത്രി പദവിയും എൻസിപി നേതാവിന് ഉപമുഖ്യമന്ത്രി പദവും ലഭിക്കുമെന്നുമാണ് സൂചന. സ്പീക്കർ പദവിയാണ് കോൺഗ്രസിന് ലഭിച്ചേക്കുക. മഹാരാഷ്ട്ര എൻസിപി തലവൻ ജയന്ത് പാട്ടീലിന് ആഭ്യന്തര മന്ത്രി പദവിയും ലഭിച്ചേക്കുമെന്നാണ് സൂചന.

സഖ്യത്തിന് പിന്തുണ മാത്രം
മഹാരാഷ്ട്രയിൽ ശിവസേന- എൻസിപി സഖ്യത്തിനൊപ്പം ഔദ്യോഗികമായി കോൺഗ്രസ് പങ്കുചേരില്ലെങ്കിലും പുറത്തുനിന്ന് പിന്തുണ നൽകും. അതിനൊപ്പം നിയമസഭാ സ്പീക്കറും കോൺഗ്രസിൽ നിന്ന് തന്നെയായിരിക്കുമെന്നാണ് ഇപ്പോൾ മഹാരാഷ്ട്രയിൽ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

പണികൊടുത്തത് 50: 50 ഫോർമുല
ശിവസേനയും ബിജെപിയും തമ്മിൽ മുഖ്യമന്ത്രി പദം പങ്കുവെക്കുന്ന ചർച്ചകളിൽ അസ്വാരസ്യം ഉടലെടുത്തതോടെ തന്നെ ബിജെപിയുമായി അകലം രൂപപ്പെട്ടിരുന്നു. മഹാരാഷ്ട്രയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറിയെങ്കിലും ഭൂരിപക്ഷം നേടാൻ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് തിരഞ്ഞെടുപ്പിന് മുമ്പ് ശിവസേനയുമായി ഉണ്ടാക്കിയ സഖ്യവുമായി മുന്നോട്ടുനീങ്ങാൻ തീരുമാനിച്ചത്. എന്നാൽ ശിവസേന മുന്നോട്ടുവെച്ച 50:50 ഫോർമുലയെന്ന ആവശ്യം അംഗീകരിക്കാൻ ബിജെപി തയ്യാറായിരുന്നില്ല. വിട്ടുവീഴ്ചക്കില്ലെന്ന് ശിവസേനയും വ്യക്തമാക്കുകയായിരുന്നു.

തീരുമാനം കോൺഗ്രസുമായി ആലോചിച്ച്
മഹാരാഷ്ട്ര ഗവർണർ ശിവസേനയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചാൽ ഞങ്ങൾ അടുത്തതായി സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് ചിന്തിക്കുമെന്നാണ് എൻസിപി വക്താവ് നവാബ് മാലിക്ക് പ്രതികരിച്ചത്. ശിവസേനയിൽ നിന്ന് സർക്കാർ രൂപീകരണം സംബന്ധിച്ച പ്രമേയം ഇതുവരെ ലഭിച്ചിട്ടില്ല. അങ്ങനെയൊന്ന് ഉണ്ടായാലും കോൺഗ്രസും എൻസിപിയും ഈ വിഷയത്തിൽ സംയുക്തമായാണ് തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ശിവസേനക്ക് സർക്കാർ രൂപീകരിക്കാൻ ഗവർണറിൽ നിന്ന് ക്ഷണം ലഭിക്കുന്നതിന് മുമ്പേയുള്ള എൻസിപിയുടെ പ്രതികരണം ഇത്തരത്തിലായിരുന്നു.












Click it and Unblock the Notifications