മണിരത്‌നത്തിന്റെ നിര്‍മ്മാണ കമ്പനിക്കെതിരെ കേസ്; 'പൊന്നിയിന്‍ സെല്‍വന്‍' ഷൂട്ടിനിടെ കുതിര ചത്തു, അന്വേഷണം
ചെന്നൈ : മണി രത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. വന്‍ താരനിര അണിനിരക്കുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് പുറത്തിറങ്ങുന്നത്. കല്‍കി കൃഷ്ണ മൂര്‍ത്തിയുടെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം എപിക് ഡ്രാമ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം അടുത്ത വര്‍ഷം എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്.
വിക്രം, ജയം രവി, കാര്‍ത്തി, ഐശ്വര്യ റായ്, പ്രഭു, ശരത് കുമാര്‍, അശ്വിന്‍ എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് ജയറാം ഐശ്വര്യ ലക്ഷ്മി, റഹ്മാന്‍ എന്നിവരും ചിത്രത്തിൽ ഭാഗമാകുന്നുണ്ട്. മണി രത്‌നത്തിന്റെ സ്വപ്‌ന പദ്ധതിയാണ് ഈ ചിത്രം. മണി രത്‌നവും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ ചിത്രീകരണത്തിനിടെ നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മണിരത്‌നത്തിന്‍രെ നിര്‍മ്മാണ കമ്പനിക്കെതിരെ കേസെടുത്തിയിരിക്കുകയാണ് പൊലീസ്. വിശദാംശങ്ങളിലേക്ക്. . .

പൊന്നിയിന്‍ സെല്‍വന്റെ ഷൂട്ടിനായി എത്തിച്ച കുതിര ചത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. കുതിരയുടെ മരണത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് കണ്ടെത്താനുള്ള അന്വേഷണം തെലങ്കാനയിലെ അബ്ദുള്ളപുര്‍മെറ്റ് പൊലീസ് നടത്തുകയാണ്. പ്രിവന്‍ഷന്‍ ഓഫ് എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍ ( പെറ്റ ) നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ആഗസ്റ്റ് 11ന് ആണ് ചിത്രീകരണത്തിനിടെ കുതിര ചാവുന്നത്.

തുടര്‍ന്ന് പെറ്റ ഇന്ത്യയുടെ സന്നദ്ധ പ്രവര്‍ത്തകന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. സിനിമ ചിത്രീകരണത്തിനിടെ രണ്ട് കുതിരകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയും അതിലൊന്ന് ചത്തതായും പെറ്റ ഇന്ത്യ ആരോപിച്ചു. കുതിര ഉടമയ്ക്കും നിര്‍മ്മാണ കമ്പനിയായ മദ്രാസ് ടാക്കീസിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം, കുതിര ചവാനിടയായ കാരണം വ്യക്തമാക്കി കുതിര ഉടമ രംഗത്തെത്തി. കൊളിക് മൂലമാണ് തന്റെ കുതിര ചത്തതെന്നും ഇത് മിക്ക കുതിരകളിലെയും മരണത്തിന് കാരണമായ വയറുവേദനയാണെന്നും അദ്ദേഹം വ്യക്തമാക്കി. കുതിരയുടെ മരണവുമായി ബന്ധപ്പെട്ട പരാതി ലഭിക്കുമ്പോഴേക്കും സിനിമയുടെ ചിത്രീകരണത്തിന്റെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരുന്നു.

രാമോജി ഫിലിം സിറ്റിക്കടുത്തുള്ള അനജ്പൂര്‍ ഗ്രാമത്തില്‍ 10 ദിവസത്തേക്ക് ചിത്രീകരണത്തിന് അനുമതിയുണ്ടായിരുന്നു. ഷൂട്ടിന് ശേഷമാണ് കുതിര ചത്തത്. കുതിരയെ സംസ്‌കരിക്കുന്നതിന് മുമ്പ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. എന്നാല്‍ അതിന്റെ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല.

അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ ഹൈദരാബാദ് ജില്ലാ കളക്ടറെയും തെലങ്കാന സ്റ്റേറ്റ് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിനെയും വിളിച്ച് കുതിരയുടെ മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പെറ്റ ഇന്ത്യ പറഞ്ഞു. മദ്രാസ് ടാക്കീസിനും കുതിര ഉടമയ്ക്കുമെതിരെ 1960 ലെ പിസിഎ ആക്ട് സെക്ഷന്‍ 11, ഇന്ത്യന്‍ പീനല്‍ കോഡ്, സെക്ഷന്‍ 429 എന്നിവ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അമിതമായ ക്ഷീണവും നിര്‍ജ്ജലീകരണവും അനുഭവിക്കുന്ന കുതിരകളെ ഉപയോഗിക്കുന്നത് തുടരാന്‍ ഉടമ ചിത്രത്തിന്റെ നിര്‍മ്മാതാക്കളെ അനുവദിച്ചുവെന്ന് പെറ്റ ആരോപിച്ചു. കുതിരയുടെ മരണത്തിലേക്ക് നയിച്ച സംഭവത്തിന്റെ വീഡിയോയോ ഫോട്ടോയോ സമര്‍പ്പിക്കുന്നവര്‍ക്ക് സംഘടന 25,000 രൂപ പാരിതോഷികവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത്തരം തെളവുകള്‍ പെറ്റ് ഇന്ത്യയ്ക്ക് കൈമാറണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
തേയിലതോട്ടത്തില്‍ ചയ കുടിക്കാന്‍ ഇറങ്ങിയതാണോ; വൈറലായി ഗൗരി കിഷന്റെ പുതിയ ഫോട്ടോഷൂട്ട്












Click it and Unblock the Notifications