'ഡിസിപി സിന്ദാബാദ്', പോലീസിന് ജയ് വിളിച്ച് ജനം, മധുരം നല്‍കി ആഹ്ളാദപ്രകടനം, വീഡിയോ
Recommended Video
ഹൈദരാബാദ്: വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് തീ കൊളുത്തികൊന്ന കേസിലെ പ്രതികളെ വിചാരണയ്ക്ക് പോലും കാത്ത് നില്‍ക്കാതെ വെടിവെച്ച് കൊന്ന നടപടിയില്‍ പോലീസിനെതിരെ ഒരുവശത്ത് പ്രതിഷേധം ഉയരുകയാണ്. അതേസമയം മറുവശത്ത് പോലീസ് നടപടിയെ വാഴ്ത്തുകയാണ് ജനം.
പോലീസിന് മുദ്രാവാക്യം വിളിക്കുന്ന ജനത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലായി കഴിഞ്ഞു. പോലീസിനെ തോളിലേറ്റി മധുരം വിളമ്പിയാണ് ജനം ആഹ്ളാദ പ്രകടനം നടത്തുന്നത്.

പുലര്‍ച്ചെ
ഇന്ന് പുലര്‍ച്ചെ 3.30 നാണ് കേസിലെ നാല് പ്രതികളേയും പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവം പുനരാവിഷ്കരിക്കുന്നതിനിടെ നാല് പ്രതികളും രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് വെടിവെച്ചതെന്നാണ് പോലീസ് ഭാഷ്യം. ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സ്ഥലത്ത് വെച്ച് തന്നെയായിരുന്നു സംഭവം.

പോലീസിനെതിരെ
ജനരോഷം കത്തി നില്‍ക്കുന്നതിനിടയാണ് പ്രതികള്‍ പോലീസിന്‍റെ തോക്കിനിരയായത്. അതേസമയം പോലീസ് നടപടിയില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. തോക്കിന്‍ കുഴലീലൂടെ നീതി നടപ്പാക്കുന്ന പോലീസിനെതിരെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.
|
പുഷ്പവൃഷ്ടി നടത്തി
എന്നാല്‍ സംഭവ സ്ഥലത്ത് തടിച്ച് കൂടിയ ജനക്കൂട്ടം പോലീസിനെ വാഴ്ത്തി ആഹ്ളാദപ്രകടനം നടത്തുകയാണ്. പ്രതികളെ വെടിവെച്ച് കൊന്ന അതേ സ്ഥലത്ത് വെച്ച് പോലീസുകാര്‍ക്ക് മേല്‍ ജനം പുഷ്പവൃഷ്ടി നടത്തി. പോലീസുകാരെ തോളിലേറ്റി മുദ്രാവാക്യം വിളിച്ചു.
|
ജയ് വിളിച്ച് വിദ്യാര്‍ത്ഥിനികള്‍
ഡോക്ടറുടെ അയല്‍വാസികളായ സ്ത്രീകളെത്തി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മധുരം നല്‍കി. പ്രദേശത്ത് കൂടി കടന്ന് പോകുകയായിരുന്ന കോളേജ് ബസില്‍ നിന്ന് വിദ്യാര്‍ത്ഥിനികള്‍ പോലീസിന് ജയ് വിളിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. .അതേസമയം രൂക്ഷ വിമര്‍ശനമാണ് പ്രമുഖര്‍ പോലീസ് നടപടിക്കെതിരെ ഉയര്‍ത്തുന്നത്.

തരൂരിന്‍റെ ട്വീറ്റ്
നിയമ വ്യവസ്ഥയെ ചോദ്യം ചെയ്ത് നീതി പീഠത്തിന് പുറത്ത് കൊലപാതകങ്ങള്‍ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ശശി തരൂര്‍ എംപി ട്വീറ്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ വ്യക്ത വരേണ്ടതുണ്ട്. പ്രതികള്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു, പ്രതികള്‍ ആയുധം കൈയ്യില്‍ കരുതിയിരുന്നോ തുടങ്ങിയ വിശദാംശങ്ങൾ പുറത്തുവരുന്നതുവരെ അപലപിക്കരുത്. അതേസമയം നിയമവിരുദ്ധമായ കൊലപാതകങ്ങൾ ഒരുതരത്തിലും അംഗീകരിക്കാന്‍ ആകില്ലെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.
|
വനിതാ കമ്മീഷന്‍
പീഡന കേസ് പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കണമെന്ന് തന്നെയാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. ഒരു പൗരനെന്ന നിലയില്‍ ആ പ്രതികള്‍ക്ക് അര്‍ഹിച്ച ശിക്ഷയാണ് ലഭിച്ചത്. എന്നാല്‍ അത് നിയമ വ്യവസ്ഥിതിയുടെ ഉള്ളില്‍ നിന്നുകൊണ്ടായിരുന്നു നടക്കേണ്ടത്.
തെലങ്കാനയിലെ വെടിവെയ്പ്പ് ഏത് സാഹചര്യത്തിലാണ് ഉണ്ടായതെന്ന് അറിയില്ലെന്നും ദേശീയ വനിത കമ്മീഷന്‍ രേഖ ശര്‍മ്മ പ്രതികരിച്ചു.

ഗ്രേറ്റ് വര്‍ക്ക് ഹൈദരാബാദ് പോലീസ്
അതേസമയം സിനിമ കായിക താരങ്ങള്‍ പോലീസ് നടപടിയെ പിന്തുണച്ച് രംഗത്തെത്തി. ഗ്രേറ്റ് വര്‍ക്ക് ഹൈദരാബാദ് പോലീസ് എന്നായിരുന്നു കായിക താരം സൈന നെവാള്‍ ട്വീറ്റ് ചെയ്തത്. നീതി നടപ്പായി എന്നായിരുന്നു നടന്‍ അല്ലു അര്‍ജ്ജുന്‍റെ പ്രതികരണം. ഐ ലവ് തെലുങ്കാനെയെന്ന് നടി സാമന്ത അക്കിനേനി ട്വീറ്റ് ചെയ്തു.

മുറിവില്‍ മരുന്ന് പുരട്ടും പോലെ
മുറിവില്‍ മരുന്ന് പുരട്ടും പോലെയെന്നായിരുന്നു ദില്ലി കൂട്ടബലാത്സംഗ കേസിലെ ഇര നിര്‍ഭയയുടെ അമ്മയുടെ പ്രതികരണം. അവസാനം ഒരു മകള്‍ക്കെങ്കിലും നീതി ലഭിച്ചു. നിയമങ്ങള്‍ ലംഘിച്ച് കുറ്റവാളികളെ ശിക്ഷിക്കൂവെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications