പാകിസ്താനില്‍ പത്ത് മിനുട്ട് ഭൂമി കുലുങ്ങി; മിറാഷ്, അവാക്‌സ്, സുഖോയ്, പോപിയി... വമ്പന്‍മാര്‍ ഇറങ്ങി
ദില്ലി; 1971ല്‍ ഇന്ത്യന്‍ വ്യോമ സൈന്യം പാകിസ്താനില്‍ കടന്ന് ആക്രമണം നടത്തിയിരുന്നു. പിന്നീട് പലപ്പോഴും പ്രകോപനമുണ്ടായങ്കിലും അങ്ങനെ ഒരു ശക്തമായ തിരിച്ചടിക്ക് ഇന്ത്യ തയ്യാറായിരുന്നില്ല. 1999ല്‍ കാര്‍ഗില്‍ യുദ്ധ വേളയില്‍ വ്യോമ സേനയെ വിന്യസിച്ചിരുന്നെങ്കിലും അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയിരുന്നില്ല. എന്നാല്‍ ചൊവ്വാഴ്ച അത് സംഭവിച്ചു.
കഴിഞ്ഞാഴ്ച തന്നെ കേന്ദ്രസര്‍ക്കാര്‍ ആക്രമണത്തിന് അനുമതി നല്‍കിയിരുന്നു. പിന്നീടുള്ള സമയം കോപ്പുകൂട്ടുകയായിരുന്നു സൈന്യം. അവസരം കിട്ടിയ വേളയില്‍ ഒരുമണിക്കൂര്‍ കൊണ്ട് എല്ലാം അവസാനിച്ചു. ഒരൊറ്റ ലക്ഷ്യസ്ഥാനം. അവിടെ മാത്രമാണ് വീര്യമുളള്ള ബോംബുകള്‍ ഉപയോഗിച്ച് ശക്തമായ ആക്രമണം നടത്തിയത്. വളരെ പ്രതിസന്ധി നിറഞ്ഞ ഓപ്പറേഷനാണ് സൈനികര്‍ നടത്തിയത്. കിട്ടാവുന്നതില്‍ വച്ച് ഏറ്റവും മികച്ച പൈലറ്റുമാരെയും വിമാനങ്ങളും ഉപയോഗിച്ചു വ്യോമസേന. നാല് കാര്യങ്ങളാണ് ഇതില്‍ എടുത്തുപറയേണ്ടത്.....

ബാലക്കോട്ടിലെ കേന്ദ്രം
ബാലക്കോട്ടിലെ ജെയ്‌ഷെ മുഹമ്മദിന്റെ കേന്ദ്രമായിരുന്നു സൈന്യം ലക്ഷ്യം വെച്ചത്. ജാഭയിലെ തീവ്രവാദികളുടെ കേന്ദ്രത്തില്‍ സൈന്യം ബോംബിട്ടത് പുലര്‍ച്ച 3.45ന്. പിന്നീട് തിരിച്ചടിയെ കുറിച്ച് പാകിസ്താന്‍ ആലോചിക്കുന്നതിന് മുമ്പ് തന്നെ വന്നു അടുത്ത ബോംബുകള്‍. ബോംബുകളല്ല, ബോംബ് മഴയായിരുന്നു എന്ന് പറയാം...

പത്ത് മിനുട്ട് വരെ ഭൂമി കുലുങ്ങി
ആദ്യ ആക്രമണം കഴിഞ്ഞുള്ള എട്ട് മിനുട്ട് തുടര്‍ച്ചയായ ആക്രമണം നടത്തി. അഞ്ച് ഉഗ്രസ്‌ഫോടനങ്ങളുടെ ശബ്ദം തങ്ങള്‍ കേട്ടെന്ന് ദൃക്‌സക്ഷികളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. പത്ത് മിനുട്ട് വരെ ഭൂമി കുലുങ്ങിയെന്ന് അവര്‍ പറയുന്നു. ഇന്ത്യന്‍ വ്യോമ സേന ഉപയോഗിച്ച ബോംബുകളുടെ ശക്തി പാകിസ്താന്‍കാര്‍ മൊത്തം അറിഞ്ഞുവെന്ന് ചുരുക്കം.

മിറാഷിന്റെ പ്രത്യേകത
ഫ്രഞ്ച് നിര്‍മിത മിറാഷ്-2000 യുദ്ധവിമാനം ആണ് ബോംബുകള്‍ വര്‍ഷിച്ചത്. മിറാഷ് വിമാനങ്ങളുടെ ഗണത്തില്‍ ഏറ്റവും പരിഷ്‌കരിച്ചതാണ് മിറാഷ്-2000. കൂരിരുട്ടിലും കൃത്യമായ ലക്ഷ്യസ്ഥാനത്ത് ആക്രമണം നടത്താന്‍ ശേഷിയുണ്ട് മിറാഷിന്. ശത്രുവിനെയും മിത്രത്തെയും തിരിച്ചറിയാനുള്ള കഴിവുമുണ്ടിതിന്.

അകമ്പടി സേവിച്ച് സുഖോയ്
മള്‍ട്ടി ലയറുള്ള റഡാര്‍ സംവിധാനം, സാങ്കേതിക തികവാര്‍ന്ന യുദ്ധോപകരണങ്ങള്‍ എന്നിവയും മിറാഷ്-2000ത്തി ന്റെ പ്രത്യേകതയാണ്. 12 മിറാഷ്-2000 യുദ്ധ വിമാനങ്ങള്‍ പാകിസ്താന്റെ ആകാശത്ത് വട്ടമിട്ട് ശത്രു കേന്ദ്രങ്ങള്‍ തകര്‍ക്കുമ്പോള്‍ അകമ്പടി സേവിച്ചത് സുഖോയ് ആയിരുന്നു.

സുഖോയിയുടെ ദൗത്യം
മിറാഷ്-2000ത്തിന് അകമ്പടി സേവിച്ചത് നാല് സുഖോയ് സു-30 വിമാനങ്ങളാണ്. റഷ്യന്‍ നിര്‍മിതമാണ് സുഖോയ്. വിശാലമായ സൗകര്യങ്ങളുള്ള യുദ്ധവിമാനമാണ് സുഖോയ്. വ്യോമ പ്രതിരോധമാണ് സുഖോയിയുടെ ദൗത്യം. മിറാഷ് ആക്രമണം നടത്തുന്ന വേളയില്‍ തിരിച്ചടിയുണ്ടായാല്‍ സുഖോയ് ഇടപെടും. തടുക്കും.

ഇടപെടേണ്ടി വന്നില്ല
എന്നാല്‍ സുഖോയിക്ക് ഇടപെടേണ്ടി വന്നില്ല. കാരണം പാകിസ്താന്റെ ഭാഗത്ത് നിന്ന് തിരിച്ചടിക്കുള്ള യാതൊരു ശ്രമവും ഉണ്ടായില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. മിറാഷിന്റെ വഴികള്‍ എളുപ്പമാക്കിയത് സുഖോയ് ആണ്. പാകിസ്താന്റെ റഡാറുകള്‍ ആക്രമിക്കാനുള്ള സംവിധാനവും ഇന്ത്യന്‍ സൈന്യം ഒരുക്കിയിരുന്നു.

ഫാല്‍ക്കണും നേത്രയും
ആക്രമണം നിരീക്ഷിക്കുന്നതിന് രണ്ടു തരം വിമാനങ്ങള്‍ വ്യോമ സേന വിന്യസിച്ചിരുന്നു. ഇസ്രായേലി നിര്‍മിത ഫാല്‍ക്കണുകളും (അവാക്‌സ്) ഇന്ത്യതന്നെ നിര്‍മിച്ച നേത്രയും. ആക്രമണം നടക്കുന്ന 100 കിലോമീറ്റര്‍ ചുറ്റളവില്‍ ശത്രു വിമാനങ്ങള്‍ ഇല്ല എന്ന് ഉറപ്പാക്കലായിരുന്നു ഈ രണ്ടു വിമാനങ്ങളുടെയും ദൗത്യം. ഇന്ത്യന്‍ മിറാഷുകള്‍ ദൗത്യം പൂര്‍ത്തായാക്കി വരുന്നത് വരെ ഇവര്‍ നിരീക്ഷണം തുടര്‍ന്നു.

സൈന്യമെത്തിയത് എല്ലാം അറിഞ്ഞ്
ഇന്ത്യന്‍ തിരിച്ചടിയുണ്ടാകുമെന്ന് പാകിസ്താന്‍ മുന്‍കൂട്ടി കണ്ടിരുന്നു. തുടര്‍ന്നാണ് അതിര്‍ത്തിയില്‍ അവര്‍ ഒരുക്കങ്ങള്‍ നടത്തിയത്. തീവ്രവാദികളുടെ ക്യാംപുകള്‍ അതിര്‍ത്തിയില്‍ നിന്ന് മാറ്റിയിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങള്‍ രഹസ്യാന്വേഷണ സംഘങ്ങള്‍ വ്യോമസേനയ്ക്ക് കൈമാറി. എന്നാല്‍ തീവ്രവാദികളെ എത്തിച്ച സ്ഥലത്താണ് ഇന്ത്യന്‍ സൈന്യമെത്തിയതും ആക്രമണം നടത്തിയതും.

ഇസ്രായേല്‍ നിര്‍മിത പോപിയി
സ്‌പൈസ് 2000, എജിഎം 142 പോപിയി മിസൈലുമാണ് ഇന്ത്യ ആക്രമണത്തിന് ഉപയോഗിച്ചത്. ലക്ഷ്യസ്ഥാനം കൃത്യമായി തിരഞ്ഞെടുക്കാന്‍ ഇവയ്ക്ക് സാധിക്കും. ഇസ്രായേല്‍ നിര്‍മിതമാണ് മധ്യദൂര മിസൈലായ പോപിയി. 90 കിലോമീറ്റര്‍ ദൂരത്തില്‍ വരെ ഇതിന് ആക്രമണം നടത്താന്‍ സാധിക്കും. സ്‌പൈസ് 2000 മിസൈലും ഇസ്രായേല്‍ നിര്‍മിതമാണ്.

പാകിസ്താന് സമയം കിട്ടിയില്ല
റഷ്യന്‍ നിര്‍മിതമായ സുഖോയ്, ഫ്രഞ്ച് നിര്‍മിതമായ മിറാഷ് വിമാനങ്ങള്‍ പാകിസ്താന്‍ ആകാശ വഴിയില്‍ കടന്നിട്ടും തിരിച്ചടിക്ക് അവര്‍ക്ക് സാധിച്ചില്ല എന്നതാണ് ശ്രദ്ധേയം. അല്ലെങ്കില്‍ തിരിച്ചടിക്ക് ഇന്ത്യന്‍ വ്യോമ സേന സമയം കൊടുത്തില്ല എന്ന് പറയുന്നതാകും ശരി. അവര്‍ തിരിച്ചടിയെ കുറിച്ച് ആലോചിക്കുംമുമ്പ് തന്നെ ഇന്ത്യന്‍ സൈന്യം ദൗത്യം പൂര്‍ത്തിയാക്കി മടങ്ങിയിരുന്നു.

മടക്കത്തിലും സൈന്യം ശ്രദ്ധിച്ചു
മടക്കത്തിലും ഇന്ത്യന്‍ സൈന്യം പ്രത്യേകം ശ്രദ്ധിച്ചു. വ്യത്യസ്ത കേന്ദ്രങ്ങളിലേക്കാണ് മടങ്ങിയത്. എല്ലാ വിമാനങ്ങളും ഒരേ കേന്ദ്രത്തിലേക്ക് മടങ്ങുന്നത് മറ്റൊരു ആക്രമണത്തിനുള്ള വഴി അടയ്ക്കുമെന്നതായിരുന്നു കാരണം. പ്രധാന വിമാനങ്ങള്‍ മധ്യപ്രദേശിലെ ഗ്വാളിയോറിലേക്കാണ് മടങ്ങിയെത്തിയത്.












Click it and Unblock the Notifications