നിയന്ത്രണ രേഖ കടന്ന് വ്യോമസേനയുടെ ആക്രമണം 38 വർഷങ്ങൾക്ക് ശേഷം; പാകിസ്താനേറ്റ കനത്ത പ്രഹരം
Recommended Video
ദില്ലി: പുൽവാമയിൽ 40 ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പാകിസ്താന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകിക്കഴിഞ്ഞു. ഇന്ത്യയുടെ കരുത്ത് ഒരിക്കൽ കൂടി അതിർത്തിക്കപ്പുറം പാകിസ്താൻ തിരിച്ചറിഞ്ഞു. പുൽവാമ ഭീകരാക്രമണത്തിന് ശേഷം കൃത്യം 12ാം നാൾ ഇന്ത്യ പാകിസ്താന് മറുപടി നൽകി. പ്രകോപനം തുടർന്നാൽ തിരിച്ചടി ശക്തമായിരിക്കുമെന്ന മുന്നറിയിപ്പും. ജെയ്ഷെ മുഹമ്മദിന്റെ ശക്തി കേന്ദ്രങ്ങളായ മൂന്ന് തീവ്രവാദി ക്യാംപുകളാണ് ഇന്ത്യ തരിപ്പണമാക്കിയത്. 300ൽ അധികം തീവ്രവാദികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ.
പാക് അധീന കശ്മീരിലല്ല, പാകിസ്താനിലേക്ക് കടന്ന് കയറിയാണ് ഇന്ത്യ തിരിച്ചടി നൽകിയിരിക്കുന്നത്. ഹരിയാനയിലെ അംബാലയിലെ എയർ ബേസിൽ നിന്നാണ് അതിർത്തി കാക്കുന്ന ഇന്ത്യയുടെ വജ്രായുധമായ മിറാഷ് 2000 യുദ്ധവിമാനങ്ങളുമായി വ്യോമസേനാ സംഘം പുറപ്പെട്ടത്. 2016ൽ നടത്തിയ മിന്നലാക്രമണത്തേക്കാൾ അതിശക്തമായിരുന്നു ഇത്തവണ നടന്ന ആക്രമണമെന്നാണ് വിലയിരുത്തപ്പെടുന്നത്. 1971 ന് ആദ്യമായാണ് ഇന്ത്യയുടെ പോർവിമാനങ്ങൾ നിയന്ത്രണ രേഖ കടന്ന് ആക്രമണം നടത്തുന്നത്.
പുൽവാമയ്ക്ക് തിരിച്ചടി
പുൽവാമയിൽ ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് പോവുകയായിരുന്ന സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെയാണ് ജെയ്ഷെ മുഹമ്മദ് ചാവേർ ആക്രണം നടത്തിയത്. 350 കിലോയോളം സ്ഫോടക വസ്തുക്കൾ നിറച്ച കാർ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റി. 78 വാഹനങ്ങളിലായി 2500ലേറെ സൈനികരാണുണ്ടായിരുന്നത്. 40 പേർ വീരമൃത്യു വരിച്ചു. പാകിസ്താന് ശക്തമായ തിരിച്ചടി നൽകണമെന്ന ആവശ്യം രാജ്യത്താകമാനം ഉയർന്നു. തിരിച്ചടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകി. പുൽവാമയ്ക്ക് ശേഷം ഇന്ത്യ പാകിസ്താനെതിരെ നിലപാട് കടുപ്പിച്ചിരുന്നെങ്കിലും അതിർത്തിയിൽ പാക് പ്രകോപനം തുടരുകയായിരുന്നു.
ശക്തമായ തിരിച്ചടി
പുലർച്ചെ മൂന്നരയോടെയാണ് പാകിസ്താനിലെ തീവ്രവാദ ക്യാമ്പുകൾക്ക് നേരെ വ്യോമസേന ആക്രമണം നടത്തിയത്. ആയിരം കിലോ സ്ഫോടക വസ്തുക്കൾ ഭീകരവാദ കേന്ദ്രങ്ങളിലേക്ക് വർഷിച്ചുവെന്നാണ് വിവരം. ബാലക്കോട്ട്, ചകോതി, മുസഫറാബാദ് എന്നിവിടങ്ങളിലെ ഭീകരവാദ കേന്ദ്രങ്ങളാണ് തകർത്തെറിയപ്പെട്ടത്. 12 മിറാഷ് 2000 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് 21 മിനിറ്റ് നീണ്ട ആക്രമണത്തിൽ ജെയ്ഷെ മുഹമ്മദിന്റെ ശക്തികേന്ദ്രങ്ങളും പരിശീലനം ലഭിച്ച് 300ൽ അധികം തീവ്രവാദികളും കൊല്ലപ്പെട്ടു.
1971ന് ശേഷം
പാകിസ്താനിലെ ഖൈബർ- പക്തുൻക്വ പ്രവിശ്യയിലാണ് ബലാക്കോട്ട്. അതിർത്തിയിൽ നിന്നും 50 കിലോമീറ്റർ അകലെ. ജെയ്ഷെ മുഹമ്മദിന്റെ ഏറ്റവും പഴയതും പ്രധാനപ്പെട്ടതുമായ കേന്ദ്രണിത്. ബിൻ ലാദൻ ഒളിവിൽ കഴിഞ്ഞ അബാട്ടാബാദിന് 60 കിലോമീറ്റർ മാത്രം അകലെ. 1971ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധത്തിന് ശേഷം നിയന്ത്രണ രേഖ കടന്ന് ഇന്ത്യ പാകിസ്താന് നേരെ ആക്രമണം നടത്തുന്നത് ഇതാദ്യമായാണ്. 1999ലെ കാർഗിൽ യുദ്ധസമയത്ത് പോലും നിയന്ത്രണ രേഖ കടന്ന് വ്യോമസേന ആക്രമണം നടത്തിയിരുന്നില്ല.
ഉറി ആക്രമണത്തിന് ശേഷം
ജമ്മു കശ്മീരിലെ ഉറിയിൽ സൈനിക ക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തിന് മറുപടിയായാണ് 2016ൽ അർധ രാത്രി ഇന്ത്യൻ പാകിസ്താന് തിരിച്ചടി നൽകിയത്. നിയന്ത്രണ രേഖയ്ക്ക് സമീപം കുപ്വാരയ്ക്കും പൂഞ്ച് സെക്ടറിനും സമീപമായിരുന്നു അന്ന് ആക്രമണം. 45 പേരാണ് കൊല്ലപ്പെട്ടത്. 2016ലെക്കാൾ വലിയ ആക്രമണമാണ് ഇക്കുറി ഇന്ത്യ നടത്തിയിരിക്കുന്നത്.
1000 കിലോ
1000 കിലോയളം സ്ഫോടക വസ്തുക്കളാണ് വർഷിച്ചതെന്നാണ് റിപ്പോർട്ടുകൾ. പുൽവാമ ആക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകുമെന്ന് പാകിസ്ഥാൻ മുന്നിൽ കണ്ടിരുന്നു. ചെറുത്ത് നിൽപ്പിനുള്ള ഒരുക്കങ്ങളും തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് വ്യോമാക്രമണത്തിലൂടെ ഇന്ത്യ തിരിച്ചടി നൽകിയത്. നിരന്തരം ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ജെയ്ഷെ മുഹമ്മദിന്റെ ബാലക്കോട്ടെ ഏറ്റവും വലിയ ഭീകരക്യാമ്പ് തകർക്കാൻ ഇന്ത്യയ്ക്കായി
കരുത്തായി മിറാഷ് 2000
വ്യോമസേനയുടെ 12 മിറാഷ് 2000 യുദ്ധവിമാനങ്ങളാണ് പാകിസ്താന്റെ ഭീകരകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത്. ഫ്രഞ്ച് നിർമിത പോർ വിമാനമാണ് മിറാഷ്-2000. ഹിമാലയൻ അതിർത്തി പ്രദേശങ്ങളിൽ സുരക്ഷ ഉറപ്പ് വരുത്തുന്നത് മിറാഷ് യുദ്ധവിമാനങ്ങളാണ്. കാർഗിൽ യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് വ്യോമസേന ആക്രമണത്തിനായി മിറാഷ് 2000 പോർ വിമാനങ്ങൾ ഉപയോഗിക്കുന്നത്.
12ാം നാൾ 21 മിനിറ്റ് ആക്രമണം; 12 മിറാഷ് പോർവിമാനങ്ങൾ, 1000 കിലോ സ്ഫോടക വസ്തുക്കൾ, തിരിച്ചടി ഇങ്ങനെ