പരിശീലന പറക്കലിനിടെ വ്യോമസേന വിമാനം തകര്‍ന്നു വീണു; അന്വേഷണം പ്രഖ്യാപിച്ചു
ദില്ലി: പരിശീലന പറക്കലിനിടെ വ്യോമസേന വിമാനം തകര്‍ന്നു വീണു. പഞ്ചാബിലെ ജലന്ധറിനടുത്താണ് വ്യോമസേനയുടെ മിഗ് -29 വിമാനം തകര്‍ന്നു വീണത്. പൈലറ്റ് സുരക്ഷിതമായി ഇജക്ട് ചെയ്തതിനാല്‍ ആളപായം ഒഴിവായി. ഇദ്ദേഹത്തെ ഉടന്‍ റെസ്ക്യൂ ഹെലികോപ്ടറില്‍ അടുത്തള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
'ചില സാങ്കേതിക തകരാറുകള്‍ മൂലം വിമാനം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതിനാല്‍ പൈലറ്റ് സുരക്ഷിതമായി ഇജക്ട് ചെയ്യപ്പെട്ടു. പൈലറ്റിനെ ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തി. അപകടകാരണം കണ്ടെത്താന്‍ അന്വേഷണ കോടതി നിർദേശം നൽകിയിട്ടുണ്ട്'- വ്യോമസേന ട്വീറ്റില്‍ വ്യക്തമാക്കി.

1999 ലെ കാർഗിൽ യുദ്ധത്തിൽ പ്രാധാന സേന നീക്കം നടത്തിയ സോവിയറ്റ് നിര്‍മ്മിത ഫാസ്റ്റ് ഇന്റർസെപ്റ്ററാണ് മിഗ് -29. ശത്രു യുദ്ധവിമാനങ്ങളുടെ ബോംബിംഗ് ആക്രമണങ്ങളില്‍ നിന്ന് മറ്റ് ജെറ്റ് വിമാനങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ അകമ്പടിയായും മിഗ് 29 ഉപയോഗിച്ചിട്ടുണ്ട്. 60 മിഗ് -29 വിമാനങ്ങളാണ് വ്യോമസേനയില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.
നൂതന ഏവിയോണിക്സും മികച്ച ആയുധങ്ങളും ഉപയോഗിച്ച് നവീകരിച്ച അവയെ മൾട്ടിറോൾ ജെറ്റുകളായി പരിവർത്തനം ചെയ്തിട്ടുണ്ട്. പുതിയ മിഗ് 29 വിമാനങ്ങള്‍ക്ക് ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കാനും ബഹുമുഖ ആക്രമണങ്ങള്‍ നടത്താനുമാകും. അത്യാധുനിക മിസൈലുകളും മിഗ് 29ല്‍ ഘടിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications