ആരിഫ് മുഹമ്മദ് ഖാൻ ബിജെപി സംസ്ഥാന പ്രസിഡന്റായാൽ ഗവർണറെക്കാൾ ശോഭിക്കും: എംവി ജയരാജന്‍
കണ്ണൂർ: 1986 മുതൽ ആർഎസ്എസ്സുകാരനായ ആരിഫ് മുഹമ്മദ് ഖാൻ ബിജെപി സംസ്ഥാന പ്രസിഡന്റായാൽ ഗവർണറെക്കാൾ ശോഭിക്കുമെന്ന് തെളിയിക്കുന്ന ചെയ്തികളാണ് ഓരോ ദിവസവും പുറത്തുവരുന്നതെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. തെരഞ്ഞെടുപ്പ് അഴിമതിക്കേസുകളിൽ പ്രതിയായ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെ ആ പദവിയിൽ നിന്ന് ഒഴിവാക്കി ആരിഫ് മുഹമ്മദ്ഖാനെ പ്രസിഡന്റാക്കുന്നതിൽ ബി ജെ പിയിലെ വിവിധ ഗ്രൂപ്പുകളിൽ തർക്കമുണ്ടാകാനും സാധ്യതയില്ലെന്നും അദ്ദേഹം പരിഹസിക്കുന്നു.

ഇത്തരം അഭിപ്രായത്തിലെത്തിച്ചേരാൻ കാരണം 2021 ജൂൺ 10ന് ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്തിലെ വിവരം പുറത്തുവന്നതാണ്. പ്രസ്തുത കത്തിൽ അഴിമതിക്കേസിലെ പ്രതിയായ കെ സുരേന്ദ്രനെ കേസിൽ നിന്നും ഒഴിവാക്കണമെന്നാണ് സംസ്ഥാന ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിൽ ഇപ്പോൾ ബി ജെ പിക്ക് എം എൽ എയില്ല. രാജ്യസഭാ അംഗമായ വി. മുരളീധരനാവട്ടെ, കേന്ദ്രമന്ത്രിയാണുതാനും. ഇവരൊന്നും മുഖ്യമന്ത്രിക്ക് ഇത്തരമൊരു കത്തുനൽകിയിട്ടില്ല. കേസിലെ പ്രതിയെ ഒഴിവാക്കണമെന്ന് കത്തെഴുതാൻ ബി ജെ പിയിലെ മറ്റ് നേതാക്കന്മാർക്ക് ആരിഫ് മുഹമ്മദ്ഖാനെപ്പോലെ തൊലിക്കട്ടിയുമില്ല.

കാസർഗോഡ് ജില്ലയിലെ ബദിയടുക്ക പോലീസ് സ്‌റ്റേഷനിൽ ക്രൈം നമ്പർ 193/2021 പ്രകാരവും വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി പോലീസ് സ്‌റ്റേഷനിൽ ക്രൈം നമ്പർ 392/21 പ്രകാരവും കെ സുരേന്ദ്രന്റെ പേരിലുള്ള കേസുകൾ തെരഞ്ഞെടുപ്പ് അഴിമതി, പട്ടികജാതി പട്ടികവർഗ്ഗ നിയമത്തിലെ ലംഘനം എന്നീ വകുപ്പുകൾ അനുസരിച്ചാണ്. പട്ടികജാതിയിൽ പെട്ട ഒരു സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ടുപോകാനടക്കം നേതൃത്വം കൊടുത്ത ആളാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച കെ സുരേന്ദ്രൻ.

തൃശ്ശൂരിൽ വെച്ച് പോലീസ് പിടികൂടിയ കുഴൽപ്പണ കേസിലും സുരേന്ദ്രനെപ്പറ്റി പരാതി ഉയർന്നുവന്നതാണ്. ഇങ്ങനെയുള്ള ഒരു ക്രിമിനൽ പശ്ചാത്തലമുള്ള നേതാവിനെ രക്ഷിക്കാൻ ആരിഫ് മുഹമ്മദ് ഖാനെന്ന ആർഎസ്എസ്സുകാരനായ ഗവർണർ രംഗത്തിറങ്ങിയതിൽ ആരും അത്ഭുതപ്പെടില്ല. എന്നാൽ അദ്ദേഹം കൂടുതൽ ശോഭിക്കുക ബി ജെ പി സംസ്ഥാന പ്രസിഡന്റ് പദവിയിലായിരിക്കും എന്ന് ഓർമപ്പെടുത്തട്ടേയെന്നും അദ്ദേഹം കുറിക്കുന്നു.

അതേസമയം, ബി ജെ പി ക്രിമിനലുകളെ രക്ഷിക്കാനുള്ള ഗവർണ്ണറുടെ ശുപാർശ അംഗീകരിക്കാനാവില്ലെന്ന് സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും വ്യക്തമാക്കി. തനിക്ക് കിട്ടിയ ഒരു പരാതി മുഖ്യമന്ത്രിയ്ക്ക് കൈമാറി എന്നല്ലാതെ ഞാനൊന്നും ചെയ്തില്ല എന്ന് ആരിഫ് മുഹമ്മദ് ഖാൻ. തട്ടികൊണ്ട് പോകൽ, കുഴൽപ്പണം, ഭീഷണിപ്പെടുത്തൽ, പട്ടിക വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമം, തുടങ്ങിയ വകുപ്പുകൾ ഉൾപ്പെട്ട കേസുകളിലെ പ്രതികൾ തങ്ങളെ കേസിൽ ഉൾപ്പെടുത്തിയതിനെതിരായി ഗവർണ്ണർക്ക് നൽകിയ പരാതിയിന്മേൽ പ്രതികളുടെ ആവശ്യങ്ങൾ അനുകൂലമായി പരിഗണിക്കണം എന്ന ശുപാർശ കത്തോടെയാണ് ആരിഫ് മൊഹമ്മദ് ഖാൻ മുഖ്യമന്ത്രിയ്ക്ക് അയച്ചത്.

സ്വജനപക്ഷപാതത്തിന് എതിരായി നിക്കുന്ന ആൾ എന്ന മേലങ്കി അണിയിച്ചാണ് വലതുപക്ഷ മാധ്യമങ്ങൾ ഗവർണറെ അവതരിപ്പിക്കുന്നത്. അത്യന്തം ഗുരുതരമായ കേസുകളിൽ പ്രതികളായ ബിജെപി ക്രിമിനലുകൾക്ക് വേണ്ടി ശുപാർശയുമായി രംഗത്തെത്തിയ ആരിഫ് മുഹമ്മദ് ഖാന്റെ തനിനിറം പുറത്തായപ്പോൾ അതിനെ മറക്കാൻ പുതിയ കള്ളങ്ങൾ പ്രചരിപ്പിക്കുകയാണ്. അതിന്റെ ഭാഗമായാണ് , " എന്റെ കയ്യിൽ കിട്ടിയ പരാതി മുഖ്യമന്ത്രിയ്ക്ക് അയക്കാതെ ഞാൻ എന്ത് ചെയ്യാൻ " എന്ന ഗവർണ്ണറുടെ ചോദ്യമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.












Click it and Unblock the Notifications