"ഇത് കുമാരസ്വാമി സർക്കാരല്ല", മധ്യപ്രദേശ് നിയമസഭയിൽ ബിജെപി-കോൺഗ്രസ് വാക്പ്പോര്, വെല്ലുവിളി!
ഭോപ്പാൽ: കർണാടകയിൽ വിശ്വാസ വോട്ടെടുപ്പിലൂടെ എച്ച്ഡി കുമാരസ്വാമി സർക്കാർ താഴെ വീണതിന് പിന്നാലെ മധ്യപ്രദേശ് നിയമസഭയിൽ കോൺഗ്രസ്-ബിജെപി വാക്ക് തർക്കം. മുഖ്യമന്തിര കമൽനാഥും പ്രതിപക്ഷനേതാവ് ഗോപാൽ ഭാർഗവയും തമ്മിലാണ് വാക്ക് തർക്കം നടന്നത്.
മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ അഞ്ച് വർഷം ഭരിച്ച് കാലാവധി പൂർത്തിയാക്കുമെന്നും ഇവിടുത്ത എംഎൽഎമാരെ വിൽപ്പനയ്ക്ക് വെച്ചിട്ടില്ലെന്നും പറഞ്ഞു. ഇതോടെയാണ് വാക്ക് തർക്കത്തിന് തുടക്കമായത്. എല്ലാ ശക്തിയോടെയും മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി കമൽനാഥ് പറഞ്ഞു.

കമൽനാഥ് സംസാരിച്ച് കഴിഞ്ഞ ഉടനെ ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ ഗോപാൽ ഭാർഗവയും എഴുന്നേറ്റു. ബിജെപി നേതൃത്വത്തിലെ ഒന്നാമനോ രണ്ടാമനോ ആവശ്യപ്പെട്ടാല്‍ ഒരു ദിവസത്തിനുള്ളില്‍ സര്‍ക്കാരിനെ താഴെ വീഴ്ത്തിയിരിക്കുമെന്ന് വെല്ലുവിളിക്കുകയായിരുന്നു. ഇതിന് ശേഷം എഴുന്നേറ്റ കമല്‍നാഥ്, വെറുതെ നിന്ന് പ്രസംഗിക്കാതെ ധൈര്യമുണ്ടെങ്കില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനും പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ചു.
കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ബിജെപി പരമാവധി ശ്രമിക്കും. എന്നാല്‍ ഇത് കമല്‍നാഥ് സര്‍ക്കാരാണ്. കുമാരസ്വാമി സര്‍ക്കാരല്ല. കുതിരക്കച്ചവടത്തിലൂടെ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപിക്കാര്‍ ഏഴ് ജന്മം ജനിക്കേണ്ടി വരുമെന്ന് പറഞ്ഞ് കോൺഗ്രസ് നേതാവും മന്ത്രിയുമായ ജിതു പട്വാരിയും രംഗത്തെത്തുകയായിരുന്നു. എസ്പി, ബിഎസ്പി പിന്തുണയിലാണ് മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ മുന്നോട്ട് പോകുന്നത്. സർക്കാരിൽ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാണെന്ന് ശിവരാജ് സിങ് ചൗഹാനും പ്രതികരിച്ചു.












Click it and Unblock the Notifications