ഹൈദരബാദിൽ ഒരു രോഗിയുടെ കിഡ്നിയിൽ നിന്ന് 206 കല്ലുകൾ നീക്കം ചെയ്തു
ഹൈദരബാദ്; ഹൈദരബാദിൽ ഒരു രോiഗിയുടെ കിഡ്നിയിൽ നിന്ന് 206 കല്ലുകൾ നീക്കം ചെയ്തതായി റിപ്പോർട്ട്. ഒരു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടർമാർ ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. 56 കാരനായ വീരമല്ല രാമലക്ഷ്മയ്യ എന്ന രോ ഗി ഏകദേശം ആറ് മാസത്തോളമായി കിഡ്നിയിലെ ഈ കല്ലിനാൽ വേദന സഹിക്കുകയായിരുന്നു എന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നൽഗൊണ്ട നിവാസിയായ വീരമല്ല കുറച്ചു നാളുകളായി പ്രാദേശിക ഹെൽത്ത് പ്രാക്ടീഷണർ നിർദ്ദേശിച്ച മരുന്നുകൾ കഴിക്കുന്നു. എന്നാൽ ഇവ തൽക്കാല ആശ്വാസം മാത്രമാണ് നൽകിയിരുന്നത്. ദീർഘകാലമായി ഇയാൾക്ക് വേദന അനുഭവപ്പെട്ടിരുന്നു. ഈ വേദന അദ്ദേഹത്തിന്റെ ദിനചര്യയെ ബാധിച്ചിരുന്നു. ജോലിക്ക് പോലും പോകാൻ ഇദ്ദേഹത്തിന് സാധിച്ചിരുന്നില്ല. തുടർന്നാണ് ചികിത്സക്കായി ഹൈദരബാദിലെ സ്വകാര്യ ആശുപത്രിയെ സമീപിച്ചത്. ഇവിടെ വെച്ചു നടത്തിയ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെയാണ് വീരമല്ലയുടെ കിഡ്നിയിൽ നിന്ന് 206 കല്ലുകൾ നീക്കം ചെയ്തത്.
"പ്രാരംഭ അന്വേഷണത്തിലും അൾട്രാസൗണ്ട് സ്‌കാനിലും ഒന്നിലധികം കല്ലുകളുടെ സാന്നിധ്യം കിഡ്നിയിൽ കണ്ടെത്തിയിരുന്നു. പിന്നീട് സിടി കുബ് സ്‌കാൻ ഉപയോഗിച്ച് ഇവ വീണ്ടും സ്ഥിരീകരിച്ചു." ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് യൂറോളജിസ്റ്റ് ഡോ പൂള നവീൻ കുമാർ പറഞ്ഞു. പിന്നീട് രോഗിയെ കൗൺസിലിംഗ് ചെയ്യുകയും ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുകയും ചെയ്തു, ശേഷം കിഡിനിയിൽ നിന്ന് എല്ലാ കല്ലുകളും നീക്കം ചെയ്തു എന്നും ഡോക്ടർ കൂട്ടിച്ചേർത്തു. കൺസൾട്ടന്റ് യൂറോളജിസ്റ്റ് ഡോ വേണു മന്നെ, അനസ്‌തേഷ്യോളജിസ്റ്റ് ഡോ മോഹൻ, മറ്റ് നഴ്‌സിംഗ് അംഗങ്ങൾ, സപ്പോർട്ട് സ്റ്റാഫ് എന്നിവരും ഈ ശസ്ത്രക്രിയയിൽ പങ്കാളികളായി.
ശസ്ത്രക്രിയക്ക് ശേഷം രാമലക്ഷ്മയ്യ സുഖം പ്രാപിച്ചുവെന്നും രണ്ടാം ദിവസം തന്നെ ഇദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു വെന്നും ഡോക്ടർ നവീൻ പറഞ്ഞു. വേനൽക്കാലത്ത് താപനില ഉയരുന്നത് ആളുകൾക്കിടയിൽ നിർജ്ജലീകരണം വർധിപ്പിക്കാൻ കാരണമാകുമെന്നും ഇതുമൂലം കിഡ്നിയിൽ കല്ല് രൂപപ്പെടാനുള്ള സാധ്യത വളരെ വലുതാണെന്നും ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. ഈ സാഹചര്യം ഒഴിവാക്കാനായി എല്ലാവരും ധാരാളം വെള്ളം കുടിക്കണമെന്നും തേങ്ങാവെള്ളം, കരിക്കിൻ വെള്ളം എന്നിവ കുടിക്കുന്നത് കൂടുതൽ ഗുണം ചെയ്യുമെന്നും ഡോക്ടർമാർ ശുപാർശ ചെയ്യുന്നു.