മന്ത്രിസഭാ വിപുലികരണത്തിലും ഞെട്ടിച്ച് കമൽനാഥ് സർക്കാർ; ഏക മുസ്ലിം മന്ത്രി, 15 വർഷങ്ങൾക്ക് ശേഷം
ഭോപ്പാൽ: പതിനഞ്ച് വർഷം നീണ്ടു നിന്ന ബിജെപി ഭരണത്തിന് അന്ത്യം കുറിച്ചാണ് മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിലെത്തുന്നത്. മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് നേടിയ വിജയത്തിൽ ഏറ്റവും തിളക്കമേറിയത് മധ്യപ്രദേശിൽ അധികാരം നേടാനായതാണ്. രാജസ്ഥാനില്‍ അധികാരം ലഭിച്ചാലും മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണത്തിലെത്തുമെന്ന് പലരും കരുതിയിരുന്നില്ല.
കാർഷിക കടങ്ങൾ എഴുതിത്തള്ളിയും ഭരണതലത്തിൽ ശുദ്ധീകരണത്തിന് തുടക്കം കുറിച്ചും തുടക്കത്തിൽ തന്നെ ജനപ്രീതിയുള്ള സർക്കാരായി മാറിയിരിക്കുകയാണ് മധ്യപ്രദേശിലേത്. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ വിപുലികരണത്തിന്റെ ശ്രദ്ധാകേന്ദ്രം ഭോപ്പാൽ നോർത്ത് എംഎൽഎ ആരിഫ് അഖീലായിരുന്നു . 15 വർഷങ്ങൾക്ക് ശേഷം മധ്യപ്രദേശിൽ അധികാരമേൽക്കുന്ന മുസ്ലീം മന്ത്രിയാണ് അദ്ദേഹം. വിശദാംശങ്ങൾ ഇങ്ങനെ
മന്ത്രിസഭാ വിപുലീകരണം
മധ്യപ്രദേശിൽ കോൺഗ്രസിന്റെ വിജയശിൽപ്പിയായ കമൽനാഥിന് രാഹുൽ ഗാന്ധി മുഖ്യമന്ത്രി പദവി നൽകുകയായിരുന്നു. 28 മന്ത്രിമാരെ ഉൾപ്പെടുത്തിയാണ് കഴിഞ്ഞ ദിവസം മന്ത്രിസഭാ വിപുലീകരണം നടന്നത്. രാജ്ഭവനിൽ വെച്ചു നടന്ന ചടങ്ങിൽ ഗവർണർ ആനന്ദി ബെൻ പട്ടേൽ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
15 വർഷങ്ങൾക്ക് ശേഷം
15 വർഷങ്ങൾക്ക് ശേഷമാണ് മധ്യപ്രദേശ് മന്ത്രിസഭയിൽ മുസ്ലീം സമുദായക്കാരനായ വ്യക്തിക്ക് മന്ത്രിപദം ലഭിക്കുന്നത്. നോർത്ത് ഭോപ്പാലിൽ നിന്നുള്ള എംഎൽഎയാണ് ആരിഫ് അഖീൽ . ഏഴാം തവണയാണ് നോർത്ത് ഭോപ്പാൽ മണ്ഡലത്തിൽ നിന്നും അദ്ദേഹം വിജയിക്കുന്നത്. വിവിധ പ്രദേശങ്ങളുടെ പ്രാതിനിധ്യവും കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കും പരിഗണിച്ചായിരുന്നു മന്ത്രിസഭാ വിപുലീകരണം
രാഹുലിന്റെ മുന്നറിയിപ്പ്
മന്ത്രിസഭാ വിപുലീകരണത്തിന് മുന്നോടിയായി പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് നേതാക്കൾക്കും അണികൾക്കും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകിയിരുന്നു. മാൾവാ മേഖലയിൽ നിന്ന് 9 പേരും, സെൻട്രൽ മധ്യപ്രദേശിൽ നിന്ന് 6 പേരും ഗ്വാളിയാർ- ചംബാൽ മേഖലയിൽ നിന്നും അഞ്ചും ബുന്ദേൽഖണ്ഡിൽ നിന്ന് 3 പേരെയുമാണ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നേതാക്കളും വിശ്വസ്തരും
മുഖ്യമന്ത്രി കമൽനാഥിന്റെ 11 വിശ്വസ്തർക്ക് മന്ത്രി പദവി ലഭിച്ചിട്ടുണ്ട്. ദ്വിഗ് വിജയ് സിംഗ് പക്ഷത്തെ 9 പേരെയും ജ്യോതിരാദിത്യ സിന്ധ്യ ക്യാമ്പിൽ നിന്ന് 7 പേരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തി. മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷനായിരുന്ന അരുൺ യാദവ് പക്ഷത്തിൽ നിന്നും ഒരാൾക്ക് മാത്രമാണ് മന്ത്രിപദവി ലഭിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ മുഖ്യമന്ത്രി പദവിയ്ക്കായി കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലായിരുന്നു പോരാട്ടം നടന്നത് . ഒടുവിൽ കമൽനാഥിനെ മുഖ്യമന്ത്രിപദത്തിലേക്ക് രാഹുൽ ഗാന്ധി തിരഞ്ഞെടുക്കുകയായിരുന്നു.
രണ്ട് വനിതകൾ
രണ്ട് വനിതകളെയാണ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻ മന്ത്രിയും രാജ്യാസഭാ എംപിയുമായിരുന്ന വിജയ ലക്ഷ്മി സദോയും ദാബ്ര എംഎൽഎ ഇമാർതി ദേവിയുമാണ് മന്ത്രിസഭയിലെ വനിതാ അംഗങ്ങൾ. ദ്വിഗ് വിജയ് സിംഗിന്റെ മകനും രാഘോഗഡ് എംഎൽഎയുമായ ജയവർദ്ധൻ സിംഗാണ് ഏറ്റവും പ്രയാകുറഞ്ഞ മന്ത്രി. 32കാരനാണ് ജയവർദ്ധൻ സിംഗ്.
എസ് പിക്കും ബിഎസ്പിക്കും
മധ്യപ്രദേശിൽ കോൺഗ്രസിന് അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടിയും മായാവതിയുടെ ബഹുജൻ സമാജ് വാദി പാർട്ടിയും പിന്തുണ നൽകിയിട്ടുണ്ട്. പക്ഷേ ഇരു പാർട്ടികൾക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകിയിട്ടില്ല. മന്ത്രിമാരുടെ വകുപ്പുകളുടെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് മുഖ്യമന്ത്രി കലൽനാഥ് വ്യക്തമാക്കുന്നത്.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് കളി തുടങ്ങി! കരുത്തനായ മുന്‍ മന്ത്രി കോണ്‍ഗ്രസിലേക്ക്?