'കേരളത്തിൽ സിപിഎമ്മിന് മുഖ്യമന്ത്രി മാത്രമേ ഉള്ളൂ, ബാക്കി മന്ത്രിമാർ ഘടകക്ഷികളിൽ നിന്നല്ലേ'; ബിപ്ലവ് ദേവ്

ദില്ലി: ത്രിപുരയിൽ ഇത്തവണയും ബി ജെ പിക്ക് അധികാരതുടർച്ച ലഭിക്കുമെന്നും ഈ നിയമസഭ തിരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് സി പി എമ്മിന്റെ അന്ത്യം കുറിക്കുമെന്നും ബി ജെ പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബിപ്ലവ് ദേവ്. രാജ്യത്ത് ഒരിടത്തും സി പി എം ഇല്ല. കേരളത്തിൽ പോലും പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് സി പി എമ്മിന്റെ മിടുക്ക് കൊണ്ടല്ലെന്നും ഘടകക്ഷികൾ പിന്തുണച്ചത് കൊണ്ട് മാത്രമാണെന്നും ബിപ്ലവ് ദേവ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ബിപ്ലവിന്റെ പ്രതികരണം.

സിപിഎമ്മുകാർ വികസന വിരോധികളാണ്
ത്രിപുരയിൽ ആദ്യമായാണ് ജനങ്ങൾ വികസനം കാണുന്നത്. സിപിഎമ്മുകാർ വികസന വിരോധികളാണ്. പാവപ്പെട്ടവരുണ്ടെങ്കിലേ പ്രശ്നങ്ങളുണ്ടെങ്കിലെ കമ്യൂണിസ്റ്റുകാർക്ക് സമരം ചെയ്യാനാകൂ. എന്നാൽ ബി ജെ പിയുടെ രാഷ്ട്രീയം വികസനമാണ്. ത്രിപുരയിൽ കോൺഗ്രസ് വെറും പോസ്റ്ററിൽ മാത്രമാണ്. ഇവിടെ അവർക്ക് വോട്ട് ഇല്ല. വെറുതെ പോസ്റ്ററുണ്ടാക്കി കണ്ണിൽ പൊടിയിടാനുള്ള ശ്രമങ്ങളാണ് അവർ നടത്തുന്നത്.

നേതൃത്വത്തില്‍ ഇരിക്കുന്നവർക്ക് അധികം ആയുസ്സ് ഇല്ല
സിപിഎം കോണ്‍ഗ്രസിലെ നേതൃത്വത്തില്‍ ഇരിക്കുന്നവർക്ക് അധികം ആയുസ്സ് ഇല്ല. ത്രിപുരയിലെ ഈ തെരഞ്ഞെടുപ്പോടെ സിപിഎമ്മിന് അന്ത്യമാകും. കേരളത്തിൽ പിണറായി വിജയന്‍ രണ്ടാമതും മുഖ്യമന്ത്രിയായത് സിപിഎമ്മിന്‍റെ ശക്തിയായി കാണാനാകില്ല. എല്‍ഡിഎഫിലെ മറ്റ് പാര്‍ട്ടികളുടെ പിന്തുണ ഉള്ളതിനാലാണ് വീണ്ടും അധികാരത്തിൽ വന്നത്.

മറ്റ് പാർട്ടികളിൽ നിന്നുള്ളവരാണ്
മുഖ്യമന്ത്രി മാത്രമാണ് സിപിഎമ്മിൽ നിന്നുള്ളത്. ബാക്കിയെല്ലാവരും മറ്റ് പാർട്ടികളിൽ നിന്നുള്ളവരാണ്. അതുകൊണ്ട് തന്നെ രാജ്യത്ത് എവിടേയും സി പി എം ഇല്ല. ത്രിപുരയിലും ഇല്ല. നിയമസഭ തിരഞ്ഞെടുപ്പോട് കൂടി ഇവിടെയും അവർ അവസാനിക്കും', ബിപ്ലവ് ദേബ് പറഞ്ഞു. മുൻ മുഖ്യമന്ത്രിയയിരുന്ന ബിപ്ലവിനെ ഭരണ വിരുദ്ധ വികാരത്തെ തുടർന്ന് ഒരു വർഷം മുൻപ് ബി ജെ പി മാറ്റ് നിർത്തുകയായിരുന്നു. നിലവിൽ ത്രിപുരയിൽ നിന്നുള്ള രാജ്യസഭ എംപിയാണ് ബിപ്ലവ്.

നരേന്ദ്ര മോദിയുടെ ആശിർവാദമുണ്ട്
തനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശിർവാദമുണ്ട്. സർക്കാർ ഇവിടെ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. മുഖ്യമന്ത്രി മണിക് സഹയുടെ കീഴിൽ നല്ല ഭരണം കാഴ്ചവെയ്ക്കാൻ ബിജെപിക്ക് സാധിച്ചു. ത്രിപുരയിൽ നിന്നും ഒരു രാജ്യസഭ സീറ്റാണ് ഉള്ളത്. ത്രിപുരയിലെ ജനങ്ങള്‍ക്കായി പ്രവർത്തിക്കാനാണ് തന്റെ ആഗ്രഹം', ബിപ്ലവ് ദേവ് പറഞ്ഞു.ത്രിപുരയിൽ വരാനിരിക്കുന്നത് ബിജെപി സുനാമിയായിരിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മണിക് സഹ പ്രതികരിച്ചിരുന്നു. 50 വരെ സീറ്റുകൾ പാർട്ടിക്ക് നേടാൻ കഴിയുമെന്നായിരുന്നു അദ്ദേഹം അവകാശപ്പെട്ടത്.

വന്‍ വാഗ്ദാനങ്ങളുമായി പ്രകടന പത്രിക
ത്രിപുരയിൽ ഭരണം നിലനിർത്താനുള്ള തീവ്ര ശ്രമത്തിലാണ് ബി ജെ പി. ഇത്തവണയും ഐ പി എഫ് ടിയുമായി സഖ്യത്തിലാണ് പാർട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ ദിവസം തങ്ങളുടെ പ്രകടന പത്രിക ബിജെപി പുറത്തിറക്കിയിരുന്നു. ഗോത്ര വിഭാഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്നതായിരുന്നു പ്രകട പത്രിക. അഞ്ച് രൂപയ്ക്ക് ഉച്ചയൂണ് കിട്ടുന്ന കാന്റീന്‍, പെണ്‍കുഞ്ഞ് ജനിച്ചാല്‍ അരലക്ഷത്തിന്റെ ബോണ്ട് കോളേജ് പെണ്‍കുട്ടികള്‍ക്ക് സ്‌കൂട്ടര്‍ തുടങ്ങിയ വന്‍ വാഗ്ദാനങ്ങളാണ് പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications