ദൈനിക് ഭാസ്കറിൽ 700 കോടിയുടെ നികുതി വെട്ടിപ്പ്: ആദായനികുതി റെയ്ഡിന് പിന്നാലെ വെളിപ്പെടുത്തൽ
ചെന്നൈ: പ്രമുഖ മാധ്യമ ഗ്രൂപ്പായ ദൈനിക് ഭാസ്കറിന്റെ ഓഫീസുകളിൽ റെയ്ഡ് നടത്തിയതിന് പിന്നാലെ വെളിപ്പെടുത്തലുമായി ആദായനികുതി വകുപ്പ്. ദൈനിക് ഭാസ്കർ ആറുവർഷത്തിനിടെ 700 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് വെളിപ്പെടുത്തൽ. സ്റ്റോക്ക് മാർക്കറ്റ് നിയമങ്ങളുടെ ലംഘനം, ലിസ്റ്റ് ചെയ്ത കമ്പനികളിൽ നിന്ന് ലാഭം കൈക്കലാക്കിയതിന്റെയും തെളിവുകൾ എന്നിവ ദൈനിക് ഭാസ്കറിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതായി ആദായനികുതി വകുപ്പ് വ്യക്തമാക്കി. പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനമുന്നയിച്ചതിന് പിന്നാലെയാണ് ദൈനിക് ഭാസ്കറിന്റെ ഓഫീസുകളിൽ റെയ്ഡ് നടന്നത്.

കമ്പനിയിലെ ജീവനക്കാരുടെ പേരുകളിലായി നിരവധി കമ്പനികൾ പ്രവർത്തിക്കുന്നുണ്ടെന്നും പരിശോധനയിൽ കണ്ടെത്തി. അവ അനാവശ്യ ചെലവുകൾക്ക് വേണ്ടിയും ഫണ്ടുകൾ വകമാറ്റുന്നതിനും ഉപയോഗിക്കുന്നു. ഓഹരി ഉടമകളും ഡയറക്ടർമാരും പ്രവർത്തിച്ചിരുന്ന നിരവധി ജീവനക്കാരാണ് അത്തരം കമ്പനികളെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്ന് തുറന്ന് സമ്മതിച്ച് രംഗത്തെത്തിയിട്ടുള്ളതെന്നും, ആദായനികുതി വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.












Click it and Unblock the Notifications