റഫേൽ ഇരട്ടി കരുത്ത്;ചൈനയെ നേരിടാൻ വ്യോമസേന സജ്ജം,ഏത് ഏറ്റുമുട്ടലിനും തയ്യാറാണെന്നാണ് വ്യോമസേന മേധാവി
ദില്ലി; അതിർത്തിയിൽ സൈന്യത്തിന്റെ ഏത് ഭീഷണിയും നേരിടാൻ സർവ്വ സജ്ജമെന്ന് ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർകെഎസ് ഭദൗരിയ. സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിൽ സേനയം വിന്യസിച്ചിട്ടുണ്ട്.അപ്രതീക്ഷിതമായ ഏതുതരം വെല്ലുവിളികളെയും നേരിടാനും സൈന്യം തയ്യാറാണ്, ഭദൗരിയ പറഞ്ഞു. വ്യോമസേന ദിനത്തോട് അനുബന്ധിച്ച് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഭദൗരിയ.
ഇതുവരെ ചൈനയ്ക്കെതിരെ വ്യോമാക്രമണം ഇന്ത്യ നടത്തിയിട്ടില്ല. എന്നാൽ അത്തരം ഒരു സാഹചര്യം ഉണ്ടായാൽ സൈന്യം മടിച്ച് നിൽക്കില്ല. ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് ചൈനീസ് വ്യോമസേനയേക്കാൾ മികച്ചതാണ്. അതേസമയം ശത്രുക്കളെ ഇന്ത്യ കുറച്ച് കാണുന്നില്ല. റഫേൽ വിമാനങ്ങൾ എത്തിയത് വ്യോമസേനയ്ക്ക് കൂടുതൽ കരുത്ത് പകർന്നെന്നും ഭദൗരിയ പറഞ്ഞു.

സദാസമയവും ജാഗരൂകരായിരിക്കേണ്ട സേനാ വിഭാഗമാണ് വ്യോമസേന. യുദ്ധത്തിന്റെ സകലമേഖലകളിലും കരുത്തോടെ പോരാടാനുള്ള സാമര്‍ത്ഥ്യമാണ് സൈന്യത്തിന് വേണ്ടത്. ഏത് മേഖലയിൽ നിന്ന് ആക്രമണങ്ങൾ ഉണ്ടായാലും സൈന്യം തിരിച്ചടിക്കുമെന്നും ഭദൗരിയ പറഞ്ഞു.
ഗാൽവാൻ സംഘർഷത്തെ തുടർന്നാണ് ചൈനയും ഇന്ത്യയും തമ്മിലുള്ള അതിർത്തി പ്രശ്നങ്ങൾ രൂക്ഷമായത്. സംഘർഷം അവസാനിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മിൽ കമാന്റർ തല ചർച്ചകൾ പുരോഗമിക്കുകയാണെങ്കിലും പൂർണമായി വിജയിച്ചിട്ടില്ല. ഈ മാസം 12 ന് വീണ്ടും സേനാ തല ചർച്ച നടക്കും.
അതേസമയം അതിർത്തിയിലെ ചൈനീസ് പ്രകോപനങ്ങളെ നേരിടാൻ ഉഗ്ര പ്രഹരശേഷിയുള്ള ബ്രഹ്മോസ്, ആകാശ്, നിർഭയ ക്രൂസ് മിസൈലുകൾ സൈന്യം വിന്യസിച്ചിട്ടുണ്ട്. അതിർത്തിയിൽ നിന്ന് 40 കിമി അകലെ ലക്ഷ്യസ്ഥാനങ്ങളെ ഭേദിക്കാൻ സാധിക്കുന്ന വിധത്തിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്.
അതിനിടെ സൂപ്പർ സോണിക് മിസൈൽ സഹായത്തോടുകൂടി പ്രവർത്തിക്കുന്ന പ്രത്യേകതരം ടോർപിഡോ സംവിധാനം(SMART) ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ വീലർ ദ്വീപിൽ വച്ചാണ് ഇന്ത്യ 'സ്മാർട്ട്' സംവിധാനം വിജയകരമായി പരീക്ഷിച്ചത്.
അന്തർവാഹിനികളെ തകർക്കാൻ ഉപയോഗിക്കുന്ന ഭാരം കുറഞ്ഞ ഈ ടോർപിഡോ, മിസൈലുകളുടെ സഹായത്തോടുകൂടിയാണ് പ്രവർത്തിക്കുന്നത്.
പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന് കീഴിലുള്ള വിവിധ പരീക്ഷണശാലകൾ ആണ് സ്മാർട്ടിനാവശ്യമായ
സാങ്കേതികവിദ്യകൾ വികസിപ്പിച്ചത്. രാജ്യത്തിനായി സുപ്രധാന നേട്ടം സ്വന്തമാക്കിയ ഡിആർഡിഒ ശാസ്ത്രജ്ഞരെ രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് അഭിനന്ദിച്ചു.












Click it and Unblock the Notifications