24 മണിക്കൂറിനിടയില്‍ കോവിഡ് സ്ഥിരീകരിച്ചത് 2293 പേര്‍ക്ക്; രാജ്യത്തെ രോഗികളുടെ എണ്ണം 37000 കടന്നു
ദില്ലി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 37000 കടന്നു. 37336 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ഇന്ത്യയില്‍ സ്ഥിരീകരിച്ചത് 2293 കേസുകളാണ്. കൊറോണ വൈറസിന്‍റെ വ്യാപനത്തിന് ശേഷം ഒരു ദിവസത്തിനിടെ രാജ്യത്ത് ഏറ്റവുമധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഇന്നലെയാണ്. 24 മണിക്കൂറിനിടെ 71 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൊറോണ വൈറസ് ബാധമൂലം രാജ്യത്ത് ജീവന്‍ നഷ്ടമായവരുടെ എണ്ണം 1218 ആയി.
നിലവില്‍ രാജ്യത്ത് 26167 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഏറ്റവും കൂടുതൽ രോഗികൾ ഉള്ള മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ 11,506 ആയി. ഇന്നലെ മാത്രം 1008 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 485 പേര്‍ക്കാണ് ഇതുവരെ ജീവഹാനി സംഭവിച്ചത്. സുഖം പ്രാപിച്ചവരുടെ എണ്ണം 1879 ആണ്. ഗുജറാത്തിലും വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. 326 പേര്‍ക്കാണം സംസ്ഥാനത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 236 ആയി. മധ്യപ്രദേശില്‍ 2719 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 145 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
ദില്ലിയില്‍ 3738 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 223. 61 മരണവും രാജ്യതലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജസ്ഥാനില്‍ 2666 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1116 പേര്‍ രോഗ മുക്തരായി. തമിഴ്നാട്ടില്‍ ഇന്നെല 203 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 2526 ആയി. സംസ്ഥാനത്ത് രോഗമുക്തരായവരുടെ എണ്ണം 1312 ആണ്.
അതേസമയം കേരളത്തിന് ഇന്നലെ ആശ്വാസദിനമായിരുന്നു. ആര്‍ക്കും തന്നെ കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അതേസമയം 9 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലെ 4 പേരുടെ വീതവും എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 392 പേരാണ് ഇതുവരെ കോവിഡില്‍ നിന്നുംമുക്തി നേടിയത്. 102 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
Recommended Video
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,499 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,067 പേര്‍ വീടുകളിലും 432 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 106 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 27,150 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 26,225 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ തുടങ്ങിയ മുന്‍ഗണനാ ഗ്രൂപ്പില്‍ നിന്ന് 1862 സാമ്പിളുകള്‍ ശേഖരിച്ചതില്‍ ലഭ്യമായ 999 സാമ്പിളുകള്‍ നെഗറ്റീവായെന്നും മുഖ്യമന്ത്രി അറിയിച്ചു.