കൊവിഡ് കേസുകള്‍ കുതിക്കുന്നു; 24 മണിക്കൂറിൽ 3095 കേസുകള്‍, മൂന്ന് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം
ദില്ലി: രാജ്യത്ത് കൊവിഡ് കേസുകള്‍ എണ്ണത്തില്‍ വര്‍ദ്ധവ്. ഇന്ന് 3095 പുതിയ കൊവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും പരിശോധന വര്‍ദ്ധിപ്പിക്കണമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, ദില്ലി എന്നിവിടങ്ങളിലെ ആശുപത്രികള്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശമുണ്ട്.
കൊവിഡ് എക്സ്ബിബി വകബേദവും അതിന്റെ ഉപ വകഭേദവുമാണ് ഇപ്പോഴത്തെ കേസുകളുടെ വര്‍ദ്ധനവിന്റെ പ്രധാന കാരണമെന്നാണ് ദില്ലി ആരോഗ്യമന്ത്രി വ്യക്തമാക്കുന്നത്. ഇപ്പോഴത്തെ കുതിച്ചുചാട്ടത്തില്‍ പുതിയ വകബേദങ്ങളൊന്നുമില്ലെന്നും സാമ്പിളുകളുടെ ജീനോം സീക്വന്‍സിംഗ് കാണിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ദില്ലിയില്‍ രണ്ട് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും സാഹചര്യം വിലയിരുത്തുന്നുണ്ട്. വെള്ളിയാഴ്ച കൊവിഡ് സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അവലോകന യോഗം ചേരുന്നുണ്ട്. യോഗത്തില്‍ ആരോഗ്യമന്ത്രി ഇപ്പോഴത്തെ കൊവിഡ് സാഹചര്യം വിലയിരുത്തും. ഇപ്പോഴുള്ള കേസുകള്‍ ഉയരുന്നതിന് പിന്നിലെ കാരണം പുതിയ വകഭേദമല്ലെന്നാണ് വിലയിരുത്തല്‍.
മഹാരാഷ്ട്രയില്‍ മാത്രം ഇന്ന് 700ല്‍ കൂടുതല്‍ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന കൊവിഡ് കേസുകളാണിത്. ഇതോടെ സംസ്ഥാനത്ത് നിലവിലെ സജീവ കേസുകളുടെ എണ്ണം 3000 അടുത്തിരിക്കുകയാണ്. മാര്‍ച്ചില്‍ യഥാക്രമം 20.05 ശതമാനവും 17.47 ശതമാനവുമായി സോലാപൂര്‍, സാംഗ്ലി ജില്ലകള്‍ മഹാരാഷ്ട്രയിലെ പോസിറ്റിവിറ്റി പട്ടികയില്‍ മുന്‍പന്തിയിലാണ്.
ഉത്തര്‍ പ്രദേശിലും കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യമാണുള്ളത്. മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കുന്നതിനിടയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യാഴാഴ്ച സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരളത്തിലും കൊവിഡ്് സ്ഥിതിഗതികള്‍ ഗുരുതരമാണ്. തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളില്‍ കൊവിഡ് കേസുകള്‍ ഉയരുകയാണ്.
കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. കോവിഡ് കേസുകള്‍ ചെറുതായി കൂടി വരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ എല്ലാ ജില്ലകള്‍ക്കും നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് മുന്നില്‍ കണ്ടുള്ള സര്‍ജ് പ്ലാനുകള്‍ എല്ലാ ജില്ലകളും തയ്യാറാക്കിയിട്ടുണ്ട്.
സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ മുമ്പത്തെപ്പോലെ കൃത്യമായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ആര്‍സിസി, എംസിസി, ശ്രീചിത്ര, സ്വകാര്യ ആശുപത്രികള്‍ എന്നിവര്‍ കോവിഡ് രോഗികള്‍ക്കായി പ്രത്യേകമായി കിടക്കകള്‍ മാറ്റിവയ്ക്കണം. ആവശ്യകത മുന്നില്‍ കണ്ട് പരിശോധനാ കിറ്റുകള്‍, സുരക്ഷാ സാമഗ്രികള്‍ എന്നിവ സജ്ജമാക്കാന്‍ കെ.എം.എസ്.സി.എല്‍.ന് നിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് സജ്ജമായ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കോവിഡ് രോഗികളെ പ്രവേശിപ്പിച്ച് ചികിത്സ നല്‍കേണ്ടതാണ്. പൂര്‍ത്തിയാക്കാനുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് ഫെബ്രുവരിയില്‍ കേസുകള്‍ തീരെ കുറവായിരുന്നു.
എന്നാല്‍ മാര്‍ച്ച് മാസത്തോടെയാണ് കേസുകളില്‍ നേരിയ വര്‍ധനവുണ്ടായത്. ഇന്ന് 765 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍. മരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാലതാമസം പാടില്ല. ജനിതക പരിശോധനയ്ക്ക് അയച്ചതില്‍ കൂടുതലും ഒമിക്രോണാണ് കണ്ടെത്തിയിട്ടുള്ളത്. ജനിതക പരിശോധന വര്‍ധിപ്പിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.












Click it and Unblock the Notifications