രാജ്യത്ത് ടിപിആർ കുറഞ്ഞു..24 മണിക്കൂറിനിടെ 2,51,209 പേര്‍ക്ക് രോഗം..627 മരണം
ദില്ലി; ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 12 ശതമാനം കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 2,51,209 പേര്‍ക്കാണ്. നിലവില്‍ 21,05,611പേരാണ് ചികിത്സയിലുള്ളത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 5.18 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 15.88% ആണ്. വ്യാഴാഴ്ച ഇത് 19.5 ശതമാനമായിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 627 പേർ കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. മരണമടഞ്ഞ രോഗികളിൽ 60 ശതമാനമെങ്കിലും ഭാഗികമായോ പൂർണ്ണമായോ വാക്സിൻ എടുക്കാത്തവരാണെന്ന് സർക്കാർ പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,47,443 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,80,24,771 ആയി. ദേശീയ രോഗമുക്തി നിരക്ക് 93.60 % ആണ്. രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,82,307 പരിശോധനകള്‍ നടത്തി. ആകെ 72.37 കോടിയിലേറെ (72,37,48,555) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 17.47 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 15.88 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 57 ലക്ഷത്തിലധികം (57,35,692) ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 164.44 കോടി (1,64,44,73,216) പിന്നിട്ടു. 1,79,63,318 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.ഇതിൽ 89.1കോടി ആദ്യ ഡോസും 69.9കോടി രണ്ടാം ഡോസ് വാക്സിനുമാണ്.
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 163.96 കോടിയിലധികം (1,63,96,46,725) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. ഉപയോഗിക്കാത്ത 13 കോടിയിലധികം (13,00,84,651) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ടെന്നും സർക്കാർ അറിയിച്ചു.
രാജ്യത്ത് ഒമൈക്രോൺ വകഭേദമാണ് ഇപ്പോൾ ഉള്ളത്. രാജ്യത്തെ സജീവ കേസുകളിൽ 77 ശതമാനവും 10 സംസ്ഥാനങ്ങളിൽ നിന്നാണ്. ഏറ്റവും കൂടുതൽ രോഗികൾ ഉള്ള മഹാരാഷ്ട്രയിൽ വ്യാഴാഴ്ച 25,425 പുതിയ കേസുകൾ രേഖപ്പെടുത്തി, കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 10,000-ത്തിലധികം കേസുകളുടെ കുറവുണ്ട്. 42 മരണങ്ങളും സ്ഥിരീകരിച്ചു. പുതിയ കേസുകളിൽ 72 ഒമൈക്രോൺ കേസുകളാണ്. ഇന്നലെ 1,384 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ മുംബൈയുടെ പോസിറ്റിവിറ്റി നിരക്ക് 3.2 ശതമാനമായി കുറഞ്ഞു.
രാജ്യ തലസ്ഥാനത്ത് വ്യാഴാഴ്ച പുതിയ കേസുകളിൽ 42 ശതമാനം കുറവാണ് രേഖപ്പെടുത്തിയ്ത. ഇന്നലെ 4291 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.34 മരണൾ കൂടി സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ള കേരളത്തിൽ ഇന്നലെ 51,739 പുതിയ കേസുകളും 11 മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 52,343 ആയി. കേരളത്തിൽ 94 ശതമാനം കേസുകളും ഒമൈക്രോൺ മൂലമാണെന്നാണ് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചത്. ഡെൽറ്റാ വകഭേദം ആറ് ശതമാനവും. അതേസമയം രണ്ടാം തരംഗത്തെ അപേക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവാണ് ഉള്ളത്.3 ശതമാനം പേർ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതെന്നും മന്ത്രി അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് കേസുകൾ കുറഞ്ഞതിനാൽ തമിഴ്‌നാട് രാത്രി കർഫ്യൂ, ഞായറാഴ്ച ലോക്ക്ഡൗൺ തുടങ്ങിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. നേരത്തേ കൊവിഡ് കേസുകൾ ഉയർന്നതോടെയായിരുന്നു സംസ്ഥാനം നിയന്ത്രണങ്ങൾ കടുപ്പിച്ചത്.












Click it and Unblock the Notifications