പാകിസ്താനുമായുള്ള പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കാൻ ഒരുക്കമാണെന്ന് സുഷമാ സ്വരാജ്
ദില്ലി: പാകിസ്താനുമായുള്ള പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ തയ്യാറാണെന്ന് സുഷമാ സ്വരാജ്. എന്നാൽ ഭീകരവാദവും ചർച്ചയും ഒരുമിച്ച് പോകില്ലെന്നും വിദേശ കാര്യമന്ത്രി വ്യക്തമാക്കി. കശ്മീര്‍ പ്രശ്നം പാകിസ്താന്‍ രാജ്യാന്തര കോടതിയിലേയ്ക്ക് എത്തിച്ചില്ലെങ്കില്‍ ഉഭയകക്ഷി ചർച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നാണ് സുഷമാ സ്വരാജ് മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദേശം. പാകിസ്താനോടുള്ള നിലപാടിൽ ഇന്ത്യയ്ക്ക് മാറ്റം വന്നിട്ടില്ലെന്നും സുഷമാ സ്വരാജ് വ്യക്തമാക്കി.
മോദി സർക്കാർ മൂന്ന് വര്‍ഷം അധികാരത്തിൽ പൂര്‍ത്തിയാക്കിയ സന്ദർഭത്തിൽ രണ്ട് സഹമന്ത്രിമാർക്കൊപ്പം വിദേശകാര്യ മന്ത്രാലയത്തിന്‍റെ നേട്ടങ്ങൾ വിശദീകരിക്കുമ്പോഴായിരുന്നു സുഷമാ സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്. ചൈനീസ് ഹെലികോപ്റ്റർ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച സംഭവം ചൈനയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും, ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരത്തിലെത്തിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വളർച്ച ഉണ്ടായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ചൈനയുടേയും പാകിസ്താന്റേയും പങ്കാളിത്തോത്തോടെ നടപ്പിലാക്കുന്ന വൺ ബെല്‍റ്റ് വണ്‍ റോഡ‍് പദ്ധതി ഇന്ത്യയുടെ പരമാധികാരത്തെ മാനിക്കുന്നില്ലെന്നും അതിനാൽ പിന്തുണയ്ക്കില്ലെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. പാക് അധീന കശ്മീരിലുടേയാണ് ഈ പാത കടന്നുപോകുന്നത്. ഇതാണ് ഇന്ത്യയുടെ എതിര്‍പ്പിനുള്ള കാരണം.