'ഇന്ത്യ-ചൈന അതിർത്തിയിലെ ഭൂമി നഷ്ടപ്പെടാൻ അനുവദിക്കില്ല'; കരസേനാ മേധാവി
ഡൽഹി; ഇന്ത്യ - ചൈന അതിർത്തി തർക്കത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യയുടെ പുതിയ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ. ഇന്ത്യയുടെ ഭൂപ്രദേശം നഷ്ടപ്പെടാൻ അനുവദിക്കില്ലെന്ന് അദ്ദേഹം ഞായറാഴ്ച പറഞ്ഞു. അധികാരം ഏറ്റതിന് ശേഷം എഎൻഐ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യക്ക് ഭൂമി നഷ്ടപ്പെടുന്ന ഒരു നടപടിയും സ്വീകരിക്കില്ല. നിയന്ത്രണ രേഖയിൽ (എൽഎസി) സ്ഥിതി ഇപ്പോൾ സാധാരണ നിലയിലാണ്. ബലപ്രയോഗത്തിലൂടെ നിലവിലെ സ്ഥിതി മാറ്റാനുള്ള എതിരാളിയുടെ ശ്രമത്തെ നല്ല രീതിയിൽ തന്നെ പ്രതിരോധിക്കാൻ നമ്മുടെ സൈനികർക്ക് സാധിച്ചിട്ടുണ്ടെന്ന് പാണ്ഡെ പറഞ്ഞു. ഒരു മുൻകരുതൽ എന്ന നിലയിൽ ഈ പ്രദേശത്ത് അധിക ആയുധങ്ങളും സൈനികരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങളിലും ശ്രദ്ധ കൊടുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ജനറൽ മനോജ് പാണ്ഡെ കൂട്ടിച്ചേർത്തു.
പരമ്പരാഗത യുദ്ധങ്ങളെ നേരിടാനുള്ള കഴിവുകൾ വികസിപ്പിക്കുന്നതിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് റഷ്യ - യുക്രൈൻ യുദ്ധത്തെക്കുറിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പരമ്പരാ ഗത യുദ്ധങ്ങൾ എന്നും നിലനിൽക്കുമെന്ന സൂചനയാണ് റഷ്യയും യുക്രൈനും നൽകുന്നത്. നമ്മുടെ തദ്ദേശീയ ആയുധ സംവിധാനങ്ങളെയും ഉപകരണങ്ങളെയും ആശ്രയിക്കുകയും ആ ശേഷി വികസിപ്പിക്കുകയും വേണം. ഈ യുദ്ധം സൈബർ യുദ്ധം പോലെയുള്ള ചലനാത്മകമല്ലാത്ത യുദ്ധ മാർഗങ്ങളേയും മുന്നിൽ കൊണ്ടുവന്നിട്ടുണ്ട്. ഭാവിയിലെ സംഘട്ടനങ്ങൾക്കായി നാം സ്വയം തയ്യാറെടുക്കുമ്പോൾ നമ്മുടെ കഴിവുകൾ വികസിപ്പിക്കേണ്ടതുണ്ട് എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
മെയ് ഒന്നിന്നാണ് പുതിയ കരസേന മേധാവിയായി ജനറല്‍ മനോജ് പാണ്ഡെ ചുമതലയേറ്റത്. കരസേനയുടെ ഇരുപത്തിയൊന്‍പതാമത് മേധാവിയാണ് പാണ്ഡെ. ജനറല്‍ എം എം നരവനെ പടിയിറങ്ങിയതിന് പിന്നാലെയാണ് മനോജ് പാണ്ഡെ പുതിയ ദൗത്യം ഏറ്റെടുത്തത്. സേനയിലെ ഏറ്റവും മുതിര്‍ന്ന ലഫ്റ്റനന്‍റായ മനോജ് പാണ്ഡെ എഞ്ചിനിയറിംഗ് വിംഗില്‍ നിന്ന് കരസേന മേധാവിയാകുന്ന ആദ്യ ഉദ്യോഗസ്ഥനാണ്. ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പ ചക്രം അര്‍പ്പിച്ച ശേഷം ജനറല്‍ മനോജ് പാണ്ഡെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ഒരേ മനസോടെ മൂന്ന് സേനകളും ഒന്നിച്ച് നീങ്ങുമെന്നും മനോജ് പാണ്ഡെ വ്യക്തമാക്കി. ഉപമേധാവിയായി ജനറല്‍ ബി എസ് രാജുവും ചുമതലയേറ്റു.
Recommended Video