ഒമൈക്രോണ്‍ കേസുകള്‍ ഇന്ത്യയില്‍ വര്‍ധിക്കും, വിദഗ്ധയുടെ മുന്നറിയിപ്പ് ഇങ്ങനെ
ദില്ലി: ഒമൈക്രോണിനെ ഇന്ത്യ ഭയക്കേണ്ടതുണ്ടെന്ന് ഡോ ആഞ്ജലിക്ക കോട്‌സി. ഇന്ത്യയില്‍ ഒമൈക്രോണ്‍ കേസുകള്‍ പ്രതീക്ഷിച്ചതിലും അപ്പുറത്തുള്ള തരംഗമായി മാറുമെന്ന് കോട്‌സി പറയുന്നു. ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി ഒമൈക്രോണ്‍ കണ്ടെത്തിയ വിദഗ്ധയാണ് ആഞ്ജലിക്ക. ഇന്ത്യയില്‍ ഉയര്‍ന്ന നിരക്കില്‍ പോസിറ്റിവിറ്റി നിരക്ക് ഉയരും. എന്നാല്‍ ആശ്വസിക്കാവുന്ന കാര്യം ഇന്ത്യയിലുണ്ട്. ഇന്ത്യയില്‍ രോഗത്തിന്റെ തീവ്രത ശക്തമായിരിക്കില്ല. പലര്‍ക്കും ഗുരുതരമല്ലാത്ത രോഗലക്ഷണങ്ങളാണ് ഉള്ളത്. ഇത് ആശ്വസിക്കാവുന്ന കാര്യമാണെന്നും ആഞ്ജലിക്ക കോട്‌സി പറഞ്ഞു. അതേസമയം ഇന്ത്യക്ക് ഒരേസമയം ആശങ്കയും പ്രതീക്ഷയും ഈ കോട്‌സിയുടെ വാക്കുകളിലുണ്ട്.
പഞ്ചാബില്‍ പിടിമുറുക്കി സിദ്ദു, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കില്ല
നിലവില്‍ ലോകത്തുള്ള വാക്‌സിനുകളെല്ലാം രോഗവ്യാപനത്തെ തടയുമെന്ന് ആഞ്ജലിക്ക പറയുന്നു. എന്നാല്‍ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണമെന്നും അവര്‍ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ചെയര്‍പേഴ്‌സണ്‍ കൂടിയാണ് അവര്‍. വാക്‌സിനേഷനുകള്‍ക്ക് ഒമൈക്രോണിനെ തടയാനുള്ള കരുത്തുണ്ട്. വാക്‌സിനെടുത്ത വ്യക്തിക്ക് വീണ്ടും രോഗം വന്നാലും അത് വളരെ കുറച്ച് പേരിലേക്ക് മാത്രമേ പടരൂ. എന്നാല്‍ വാക്‌സിനെടുക്കാത്തവര്‍ക്ക് രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒമൈക്രോണ്‍ വ്യാപനത്തിന് സാധ്യത കൂടുതല്‍ ഇവരിലാണെന്നും ആഞ്ജലിക്ക് കോട്‌സി പറഞ്ഞു.
വാക്‌സിന്‍ എടുത്തവരോ മുമ്പ് രോഗം വന്നവരോ ആണെങ്കില്‍ രോഗവ്യാപനം മൂന്നിലൊന്നായി കുറയുമെന്ന് കോട്‌സി പറയുന്നു. അതേസമയം കൊവിഡ് അതിന്റെ അവസാന ഘട്ടത്തിലാണെന്ന വാദങ്ങളോട് യോജിക്കാനാവില്ലെന്ന് അവര്‍ പറയുന്നു. എല്ലാം അവസാനിച്ചെന്ന ധാരണ തെറ്റാണ്. അതിനുള്ള സമയം വരും. ചില വിദഗ്ധര്‍ പറയുന്നത് പോലെ ഒമൈക്രോണ്‍ വന്നതോടെ കൊവിഡ് അതിന്റെ അവസാനത്തിലാണെന്ന് പറയാനാവില്ല. ഇപ്പോള്‍ വന്നിരിക്കുന്നതില്‍ കൊറോണവൈറസിന്റെ ഏറ്റവും ദുര്‍ബലമായ വേരിയന്റാണ് ഒമൈക്രോണ്‍. എന്നാല്‍ അതുകൊണ്ട് കൊവിഡ് അവസാനിക്കുമെന്ന് കരുതാനാവില്ല. ഇത് എന്‍ഡെമിക്കിന്റെ തുടക്കമായി കാണാനാവില്ലെന്നും കോട്‌സി പറഞ്ഞു.
ഇന്ത്യയില്‍ വളരെ പെട്ടെന്ന് തന്നെ രോഗത്തിന്റെ വ്യാപനം കാണാന്‍ സാധിക്കും. പോസിറ്റിവിറ്റി നിരക്കും വര്‍ധിക്കും. എന്നാല്‍ രോഗമെല്ലാം തീവ്ര സ്വഭാവത്തിലുള്ളതല്ല. ദക്ഷിണാഫ്രിക്കയില്‍ കാണുന്നത് പോലെ ഗുരുതരമായ സ്വഭാവം അതിനില്ലെന്നും ആഞ്ജലിക്ക കോട്‌സി പറഞ്ഞു. ഇന്ത്യയില്‍ ഇതുവരെ 415 ഒമൈക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 115 പേര്‍ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഏതൊരു വൈറസും നിയന്ത്രിക്കാനാവാതെ വരുമ്പോള്‍ അത് മനുഷ്യര്‍ക്ക് ഭീഷണിയാവുമെന്ന് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ വിദഗ്ധ പറയുന്നു. ശരീരതാപമേറിയ വ്യക്തികളെ കൂടുതലായി ഒമൈക്രോണ്‍ ബഹാധിക്കും. കുട്ടികളെയും ഇത് ബാധിക്കുമെന്ന് അവര്‍ പറയുന്നു.
ഇപ്പോല്‍ ലോകത്തിനാകെ ഒമൈക്രോണ്‍ വലിയ ഭീഷണിയല്ല. പക്ഷേ വളരെ വേഗത്തില്‍ പടര്‍ന്ന് കൊണ്ടിരിക്കുന്ന കൊവിഡ് വകഭേദമാണ്. പക്ഷേ ആ സ്ഥിതി എപ്പോള്‍ വേണമെങ്കിലും മാറാം. ആശുപത്രികളില്‍ തീവ്രതയേറിയ രോഗികള്‍ വരുന്നില്ല. ഇപ്പോള്‍ വൈറസിന്റെ ലക്ഷ്യം താപനിലയേറിയ ശരീരത്തില്‍ വ്യാപിക്കുക എന്നതാണ്. അതിലൂടെ ശരീരത്തില്‍ തുടരുക എന്നതാണ് വൈറസ് കരുതുന്നത്. ഇതാണ് കുട്ടികളില്‍ അടക്കം ഒമൈക്രോണ്‍ വ്യാപനം ശക്തമാക്കാനാണ് കാരണം. ഇവര്‍ അഞ്ചോ ആറോ ദിവസങ്ങള്‍ക്കുള്ളില്‍ രോഗമുക്തി നേടുന്നുണ്ടെന്നും കോട്‌സി പറയുന്നു. നിലവിലെ സാഹചര്യം മാറാം. ഈ ഒമൈക്രോണിന് ജനിതകമാറ്റം സംഭവിക്കാം. അത് കൂടുതല്‍ അപകടകരമാകാം. ഒരു പക്ഷേ അങ്ങനെയല്ലാതെയുമാവാം. അപ്രവചനീയമാണ് കാര്യങ്ങളെന്നും അവര്‍ പറഞ്ഞു.
ഒമൈക്രോണിന്റെ വ്യാപനം തടയുന്നതില്‍ നമ്മുടെ സ്വഭാവത്തിനും വലിയ പങ്കുണ്ട്. മാസ്‌കുകളും സാമൂഹ്യ അകലവും അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ നമ്മള്‍ പാലിച്ചാല്‍ രോഗവ്യാപനവും കുറയും വാക്‌സിനെ മാത്രം ആശ്രയിച്ച് മാത്രം മുന്നോട്ട് പോകാനാവില്ല. നമ്മുടെ പെരുമാറ്റവും ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. വാക്‌സിനുകള്‍, ബൂസ്റ്ററുകള്‍ ഒക്കെ ഇതിന്റെ ഭാഗമാണെന്നും കോട്‌സി വ്യക്തമാക്കി. അതേസമയം മഹാരാഷ്ട്രയില്‍ മാത്രം 108 കേസുകളാണ് ഉള്ളത്. ദില്ലിയില്‍ 79, ഗുജറാത്ത് 43, തെലങ്കാന 38, കേരളം 37, തമിഴ്‌നാട് 34, കര്‍ണാടക 31 എന്നിങ്ങനെയാണ് ഒമൈക്രോണ്‍ കേസുകളുടെ സംസ്ഥാനങ്ങളിലെ നിരക്ക്. ദക്ഷണാഫ്രിക്കയില്‍ 74 ശതമാനം ജെനോം സീക്വന്‍സിംഗ് ഫലവും ഒമൈക്രോണാണെന്ന് കണ്ടെത്തിയിട്ടുണ്ട്.