കോവിഡ് ടെസ്റ്റ് ആവശ്യപ്പെടുന്നവര്‍ക്ക് നടത്താന്‍ അനുമതി, കണ്ടെയിന്‍മെന്റ് സോണില്‍ ആന്റിജന്‍ ടെസ്റ്റ്
ദില്ലി: കോവിഡ് ടെസ്റ്റുകള്‍ ഇനി ആവശ്യപ്പെടുന്ന വ്യക്തികളില്‍ നടത്താം. ഇതിന് ഐസിഎംആര്‍ അനുമതി നല്‍കി. നേരത്തെയുണ്ടായിരുന്ന കോവിഡ് ടെസ്റ്റിംഗ് പ്രോട്ടോക്കോളിലാണ് മാറ്റം വരുത്തിയത്. ഓരോ ടെസ്റ്റിലും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഇത് നടപ്പാക്കാമെന്ന് ഐസിഎംആര്‍ പറഞ്ഞു. അതേസമയം മറ്റ് രാജ്യങ്ങളിലേക്കോ സംസ്ഥാനങ്ങളിലേക്കോ യാത്ര ചെയ്യുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് ടെസ്റ്റ് ആവശ്യമാണെന്ന് മാനദണ്ഡങ്ങളില്‍ പറയുന്നു. ഇത് എന്‍ട്രി പോയിന്റില്‍ വെച്ച് തന്നെ നടത്തണം.
വ്യക്തികള്‍ക്ക് ആവശ്യമെങ്കില്‍ പരിശോധനയ്ക്കായി ആവശ്യപ്പെടാം. അങ്ങനെ ആവശ്യപ്പെടുന്നവര്‍ക്ക് കോവിഡ് ടെസ്റ്റുകളും നടത്താം. നിലവില്‍ പല നഗരങ്ങളിലും കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ രീതി നടപ്പാക്കുന്നുണ്ട്. പ്രധാനമായും സ്വകാര്യ ആശുപത്രികളിലാണ് കോവിഡ് ടെസ്റ്റുകള്‍ നടത്തുന്നത്. സ്വകാര്യ കമ്പനികളിലും ഇത് നടപ്പാക്കുന്നുണ്ട്. എന്നാല്‍ ഔദ്യോഗികമായി ഇതുവരെ രോഗലക്ഷണങ്ങള്‍ ഉള്ളവരെ മാത്രമേ പരിശോധിക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ.
Recommended Video
അതേസമയം കണ്ടെയിന്‍മെന്റ് സോണില്‍ ഉള്ള എല്ലാവരെയും റാപിഡ് ആന്റിജന്‍ ടെസ്റ്റിന് വിധേയരാക്കണമെന്ന് ഐസിഎംആറിന്റെ നിര്‍ദേശത്തില്‍ പറയുന്നു. നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇത് നിര്‍ബന്ധമായും ചെയ്യണം. കോവിഡിന്റെ വ്യാപകമായ പകര്‍ച്ച നഗരമേഖലകളിലാണ് ഉള്ളതെന്ന് ഐസിഎംആര്‍ പറയുന്നു. പ്രസവം അടക്കമുള്ള അടിയന്തര സ്വഭാവമുള്ള കേസുകള്‍ ചികിത്സ ടെസ്റ്റുകളുടെ അഭാവത്തില്‍ മാറ്റിവെക്കരുതെന്ന് ഐസിഎംആര്‍ പറയുന്നു. കോവിഡ് പരിശോധനാ സൗകര്യങ്ങളുടെ അഭാവത്തില്‍ ഗര്‍ഭിണികളെ റഫർ ചെയ്യരുതെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.
ടെസ്റ്റിംഗിനായി നിലവിലുള്ള നിബന്ധനകള്‍ തുടരും. പരിശോധനകളെ നാല് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. കണ്ടെയിന്‍മെന്റ് സോണുകളിലെ നിരീക്ഷണം, പ്രവേശനത്തില്‍ തന്നെ സ്‌ക്രീനിംഗ്, കണ്ടെയിന്‍മെന്റ് അല്ലാത്ത ഇടങ്ങളില്‍ സാധാരണ രീതിയിലുള്ള പരിശോധനകള്‍, ആശുപത്രി സജ്ജീകരണം, ആവശ്യപ്പെടുന്നതിന് അനുസരിച്ച് കോവിഡ് ടെസ്റ്റുകള്‍ എന്നിങ്ങനെയാണ് രീതി. ഇതിനൊപ്പമാണ് റാപ്പിഡ് ആന്റിജെന്‍ ടെസ്റ്റുകളും നടത്തുന്നത്. ആശുപത്രി സെറ്റിംഗുകളില്‍ ആര്‍ടി-പിസിആര്‍ ടെസ്റ്റുകള്‍ മുഖ്യമാണ്. രോഗലക്ഷണങ്ങളുള്ള ആരോഗ്യപ്രവര്‍ത്തകരെ പരിശോധിക്കണം. രോഗലക്ഷണങ്ങളില്ലാതെ സമ്പര്‍ക്കം പുലര്‍ത്തിയവരിലുള്ള അപകട സാധ്യത കൂടിയവരെ അഞ്ച് മുതല്‍ പത്ത് ദിവസങ്ങള്‍ക്കുള്ളിലും പരിശോധിക്കണം.