സിന്ധുനദീജല കരാര്‍ നിര്‍ത്തിവെച്ചത് തുടരുമെന്ന് ഇന്ത്യ, 'രക്തവും വെള്ളവും ഒന്നിച്ച് ഒഴുകില്ല'
ന്യൂഡല്‍ഹി: പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വന്നെങ്കിലും സിന്ധുനദീജല കരാര്‍ നിര്‍ത്തിവെക്കും എന്ന നിലപാടില്‍ ഉറച്ച് ഇന്ത്യ. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചിരുന്നു. ഈ നടപടി തുടരും എന്നാണ് ഉന്നതവൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. ഡിജിഎംഒ തലത്തിലുള്ള ചര്‍ച്ചകള്‍ മുന്നോട്ട് പോകേണ്ടതുണ്ട് എന്നും വൃത്തങ്ങള്‍ അറിയിച്ചു.
'ഓപ്പറേഷന്‍ സിന്ദൂര്‍ ഇപ്പോഴും തുടരുകയാണ്. കൈനറ്റിക് അല്ലാത്ത നടപടികള്‍ തുടരും. ഡ്രോണുകളോ മിസൈലുകളോ മറ്റേതെങ്കിലും തരത്തിലുള്ള ആക്രമണമോ നടത്താന്‍ പാകിസ്ഥാന്‍ എന്തെങ്കിലും നീക്കങ്ങള്‍ നടത്തിയാല്‍ ഞങ്ങള്‍ പ്രയോഗിക്കുന്ന ഓപ്ഷനുകളാണ് കൈനറ്റിക് നടപടികള്‍. സൗഹാര്‍ദ്ദപരവും നല്ല അയല്‍പക്ക സൗഹൃദവുമായാണ് ഇത് ചെയ്യുന്നതെന്ന് പറയുന്ന സിന്ധു ഉടമ്പടിയുടെ ആമുഖം പാകിസ്ഥാന്‍ ലംഘിച്ചു,' വൃത്തങ്ങള്‍ വ്യക്തമാക്കി.

രക്തവും വെള്ളവും ഒന്നിച്ച് ഒഴുകില്ല എന്നാണ് ഇന്ത്യയുടെ നിലപാട്. പാകിസ്ഥാന് ഭീകരത മൂലമുണ്ടാകുന്ന നഷ്ടം വര്‍ധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. 'അതുകൊണ്ടാണ് സിന്ധു നദീജല ഉടമ്പടി നിര്‍ത്തിവയ്ക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായത്. പഹല്‍ഗാമിലെ ഭീകരാക്രമണം എത്രത്തോളം വലിയ ഒരു അതിര്‍ത്തി കടന്നുവെന്ന് ഇത് കാണിക്കുന്നു, പാകിസ്ഥാന് ഭീകരതയുടെ നഷ്ടം ഈ രീതിയില്‍ ഉയര്‍ത്തപ്പെടും, ഉന്നതവൃത്തങ്ങള്‍ പറഞ്ഞു.
ഏപ്രില്‍ 23 ന് നടന്ന കാബിനറ്റ് സുരക്ഷാ സമിതിയുടെ യോഗത്തിന് ശേഷമാണ് സിന്ധു നദീജല ഉടമ്പടി നിര്‍ത്തിവയ്ക്കാനുള്ള നടപടി പ്രഖ്യാപിച്ചത്. മൂന്ന് പ്രതിരോധ ഉപദേഷ്ടാക്കളെ പുറത്താക്കല്‍, ന്യൂഡല്‍ഹിയിലെ ഇസ്ലാമാബാദിന്റെ ദൗത്യത്തിലെ തസ്തികകള്‍ റദ്ദാക്കല്‍, അട്ടാരി അതിര്‍ത്തി അടച്ചുപൂട്ടല്‍, പാകിസ്ഥാന്‍ പൗരന്മാര്‍ക്കുള്ള നിരവധി വിസകള്‍ റദ്ദാക്കല്‍ എന്നിവയുള്‍പ്പെടെ നിരവധി ശിക്ഷാ നടപടികളും ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്നു.
ഈ നടപടികള്‍ എല്ലാം ഇപ്പോഴും നിലവിലുണ്ട്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) തമ്മില്‍ ഉണ്ടായ ധാരണ കരയിലും വായുവിലും കടലിലുമുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതിനെക്കുറിച്ചാണ് എന്നും വൃത്തങ്ങള്‍ പറഞ്ഞു. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായാണ് മെയ് 7 ന് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത്.
ഐക്യരാഷ്ട്രസഭ നിരോധിച്ച സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനം, ബഹാവല്‍പൂരിലെ മര്‍കസ് സുബ്ഹാന്‍ അല്ലാഹ്, ലഷ്‌കര്‍-ഇ-തൊയ്ബയുടെ ആസ്ഥാനമായ മുരിദ്കെയിലെ മര്‍കസ് തൈബ, മുസാഫറാബാദിലെ ക്യാമ്പുകള്‍ എന്നിവയുള്‍പ്പെടെ ഒമ്പത് ഭീകര സമുച്ചയങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇതിന് പിന്നാലെ പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തുകയും ഇന്ത്യ പ്രത്യാക്രമണം നടത്തുകയുമായിരുന്നു.
മൂന്ന് ദിവസത്തോളം നീണ്ടുനിന്ന സംഘര്‍ഷത്തിന് ശേഷം ഇന്നലെയാണ് വെടിനിര്‍ത്തല്‍ ധാരണയിലേക്ക് ഇരുരാജ്യങ്ങളും എത്തിയത്. മേയ് 12 ന് ഉച്ചയ്ക്ക് 12 മണിക്ക് രണ്ടാം ഘട്ട ചര്‍ച്ച നടത്തും എന്ന് ഡിജിഎംഒ അറിയിച്ചിട്ടുണ്ട്. അതേസമയം ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ല എന്നും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തിന് ഒരു പുതിയ
നില നിശ്ചയിച്ചിട്ടുണ്ട് എന്നുമാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്.












Click it and Unblock the Notifications