അമ്പലത്തിനുള്ളില്‍ ഒരു മുസ്ലിം വിവാഹം!
ലഖ്‌നൊ: സ്ത്രീപീഡനങ്ങളുടെയും അക്രമങ്ങളുടെയും നാടായി മാറിക്കൊണ്ടിരിക്കുന്ന ഉത്തര്‍ പ്രദേശില്‍ നിന്നും വ്യത്യസ്തമായ ഒരു വാര്‍ത്തയിതാ. അമ്പലത്തിനുള്ളില്‍ വെച്ച് മുസ്ലിം രീതിയില്‍ ഒരു വിവാഹം നടത്തിക്കൊടുത്ത കഥയാണ് ഏത്വായിലെ നാട്ടുകാര്‍ക്ക് പറയാനുള്ളത്. വീട്ടുകാരുടെ അനുവാദമില്ലാതെ വിവാഹിതാരാകാന്‍ തീരുമാനിച്ച പ്രണയിതാക്കളാണ് ഈ വ്യത്യസ്തമായ വാര്‍ത്തയിലെ നായികാ നായകന്മാര്‍.
ഏത്വായിലെ സായി ക്ഷേത്രത്തിലാണ് ഈ വിവാഹം നടന്നത്. ആസാനും കാമുകിയായ ആരതിയുമാണ് മുസ്ലിം ചടങ്ങുകള്‍ പ്രകാരം ക്ഷേത്രത്തില്‍ വിവാഹിതരായത്. ഒരേ ഗ്രാമത്തിലാണ് ഇരുവരും താമസിക്കുന്നത്. എന്നാല്‍ ഇരുവരുടെയും വീട്ടുകാര്‍ ഈ ബന്ധത്തിന് എതിരായിരുന്നു. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചും വിവാഹിതാരാകാന്‍ തന്നെയായിരുന്നു ഇവരുടെ തീരുമാനം.
വീട്ടുകാരുടെ എതിര്‍പ്പ് കൂടിവന്നതോടെ ഒരു ദിവസം രണ്ടുപേരും കൂടി നാട്ടില്‍ നിന്നും ഒളിച്ചോടി. രണ്ട് വീട്ടുകാരും മക്കളെ കാണുന്നില്ല എന്ന് പോലീസില്‍ പരാതിയും നല്‍കി. സംഭവം വിവാദമായതോടെ ഇരുവരും നാട്ടിലേക്ക് തിരിച്ചുവന്നു. എന്നാലും വിവാഹത്തിന് സമ്മതിക്കാന്‍ വീട്ടുകാര്‍ സമ്മതിച്ചില്ല.
എന്നാല്‍ ആസാന്റെയും ആരതിയുടെയും നിര്‍ബന്ധത്തിന് വഴങ്ങി വീട്ടുകാര്‍ ഒടുവില്‍ വിവാഹത്തിന് സമ്മതിച്ചു. അമ്പലത്തില്‍ വെച്ച് വേണം വിവാഹമെന്ന് പെണ്‍ വീട്ടുകാരും തങ്ങളുടെ രീതിയില്‍ വേണം വിവാഹമെന്ന് വരന്റെ വീട്ടുകാരും നിര്‍ബന്ധം പിടിച്ചു. അങ്ങനെയാണ് വ്യത്യസ്തമായ ഈ വിവാഹം അരങ്ങേറിയത്. അവാഗഡിലെ സായി ക്ഷേത്രത്തിലായിരുന്നു വിവാഹം. ഖാസിയുടെ കാര്‍മികത്വത്തിലായിരുന്നു വിവാഹം നടന്നത്. അമർ ഉജാലയാണ് സംഭവം റിപ്പോർട്ട് ചെയ്തത്.