ഓഹരി വിപണി കൂപ്പുകുത്തി: നിക്ഷേപകര്‍ക്ക് ഒരു ദിവസം നഷ്ടമായത് 7 ലക്ഷം കോടിയോളം രൂപ
മുംബൈ: കഴിഞ്ഞ ദിവസത്തെ റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഓഹരി വിപണിയില്‍ കനത്ത ഇടിവ്. ആഗോള വിപണിയിലെ ദുർബലമായ സൂചനകളും കൊറോണ വൈറസ് ബ്രിട്ടണ്‍ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളെ പുതിയ നിയന്ത്രണങ്ങളിലേക്ക് നയിക്കുന്നുമെന്ന വാര്‍ത്തകള്‍ പുറത്തു വന്ന പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ഓഹരിവിപണിയില്‍ കനത്തനഷ്ടം ഉണ്ടായത്. ആഗോള വിപണികളിലെ സാഹചര്യം മുന്നില്‍കണ്ട് നിക്ഷേപകര്‍ വ്യാപകമായി ലാഭമെടുപ്പ് നടത്തിയതാണ് തകര്‍ച്ചയ്ക്ക് ഇടയാക്കിയത്. ഇതോടെ 7 ലക്ഷം കോടിയുടെ നഷ്ടമാണ് ഉണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്തംഗം രേഷ്മ മറിയം റോയി പ്രസിഡന്റായേക്കും; ആശംസയുമായി സോഷ്യല്‍ മീഡിയ
ഒരു ഘട്ടത്തിൽ സെൻസെക്സ് 2000 പോയിന്റുവരെ താഴ്ന്ന് 44,923.08 ആയി. നിഫ്റ്റി 639 പോയിന്റുവരെ ഇടിവു രേഖപ്പെടുത്തി. ആറ് ദിവസത്തെ നേട്ടത്തിന് ശേഷമാണ് വിപണി താഴേക്ക് പോവുന്നത്. സെൻസെക്സ് 1,406.73 പോയിൻറ് അഥവാ 3.00 ശതമാനം ഇടിഞ്ഞ് 45553.96 ൽ എത്തി. നിഫ്റ്റി 432.10 പോയിൻറ് അഥവാ 3.14 ശതമാനം ഇടിഞ്ഞ് 13328.40 ൽ എത്തുകയും ചെയ്തു. 2381 ഓഹരികള്‍ ഇടിഞ്ഞപ്പോള്‍ 580 ഓളം ഓഹരികള്‍ മാത്രമാണ് നേട്ടമുണ്ടാക്കിയത്. അതേസമയം 163 ഓഹരികള്‍ മാറ്റമില്ലാതെ തുടര്‍ന്നു.
ബാങ്കിങ്, ഫിനാൻഷ്യൽ സർവീസ്, ഓട്ടോമൊബീൽ, മെറ്റൽ ഷെയറുകൾ തുടങ്ങി എല്ലാ മേഖലയിലും ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയത്. ഒഎൻജിസി, ടാറ്റ മോട്ടോഴ്‌സ്, ഗെയിൽ, ഹിൻഡാൽകോ, ഐഒസി എന്നിവയുടെ വ്യാപാരം 5.95 ശതമാനത്തിനും 7.88 ശതമാനത്തിനും ഇടയിൽ താഴെയായിരുന്നു. എച്ച്സിഎൽ ടെക്, ഇൻഫോസിസ്, നെസ്‌ലേ എന്നിവയാണ് നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയ ഓഹരികൾ.
മെറ്റൽ, ഇൻഫ്ര, ബാങ്ക്, ഓട്ടോ, എനർജി സൂചികകൾ 4-5 ശതമാനം വീതം ഇടിഞ്ഞു. ഐസിഐസിഐ ബാങ്ക്, ഐടിസി, എൽആൻഡ്ടി, എസ്ബിഐ എന്നിവയ്ക്കാണ് വിപണിയില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിടേണ്ടി വന്നത്. കഴിഞ്ഞ വെള്ളിയാഴ്ച റെക്കോര്‍ഡ് നേട്ടമായിരുന്നു ഓഹരി വിപണി സ്വന്തമാക്കിയത്. സെന്‍സെക്സ് ആദ്യമായി 47000 പോയിന്‍റ് കടക്കുന്നതിന് വെള്ളിയാഴ്ച സാക്ഷ്യം വഹിച്ചു. 13750 ന് മുകളിലായിരുന്നു നിഫ്റ്റി വ്യാപാരം നടത്തിയത്. ഐടി ഓഹരികളുടെ കരുത്തിലായിരുന്നു സൂചികകള്‍ എക്കാലത്തെയും ഉയര്‍ന്ന നേട്ടം സ്വന്തമാക്കിയത്.
കൊവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടമായ പ്രവാസി മലയാളിക്ക് ദുബായ് ഡ്യൂട്ടി ഫ്രിയുടെ ഏഴ് കോടിയുടെ ഭാഗ്യം