'കളക്ടർ മറുപടി നൽകേണ്ടിടത്ത് പോലീസ് മറുപടി തന്നാൽ മതിയോ?; അമിത് ഷായോട് കോൺഗ്രസ്
ഡൽഹി: മണിപ്പൂർ വിഷയത്തിലെ അവിശ്വാസ പ്രമേയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗത്തിന് പിന്നാലെ ആഞ്ഞടിച്ച് കോൺഗ്രസ്. ജില്ലാ കളക്ടർ മറുപടി നൽകേണ്ട സമയത്ത് പോലീസ് മറുപടി നൽകിയാൽ മതിയാകുമോയെന്ന് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി ചോദിച്ചു. വർഷകാല സമ്മേളനം തുടങ്ങിയ ആദ്യം ദിവസം മുതൽ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഷാ പറഞ്ഞു.
'പാർലമെന്റിൽ വന്ന് മണിപ്പൂർ വിഷയത്തിൽ ചർച്ച നടത്താനാണ് അദ്ദേഹത്തോട് ഞങ്ങൾ ആവശ്യപ്പെട്ടുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ കഴിവിൽ സംശയമുണ്ടെന്ന് ഞങ്ങൾ ഒരിക്കലും പറഞ്ഞിട്ടില്ല. എന്നാൽ ജില്ലാ കളക്ടർ മറുപടി നൽകേണ്ടിടത്ത് എങ്ങനെയാണ് ഒരു പോലീസുകാരൻ മറുപടി നൽകുക?', അദ്ദേഹം ചോദിച്ചു.

അവിശ്വാസ പ്രമേയ ചർച്ചയിൽ ഏകദേശം രണ്ട് മണിക്കൂറോളമായിരുന്നു അമിത് ഷാ ലോക്സഭയിൽ സംസാരിച്ചത്. മണിപ്പൂരിലെ വർഗീയ സംഘർഷത്തിന് കാരണം മണിപ്പൂരിലെ അശാന്തിയാണെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. കലാപത്തിൽ പ്രതിപക്ഷത്തേക്കാൾ വേദന ബിജെപിക്കുണ്ടെന്നും അമിത് ഷാ പറഞ്ഞു. എന്നാൽ ഇപ്പോൾ സംസ്ഥാന സർക്കാരിനെ മാറ്റേണ്ട സാഹചര്യമില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നത് സംസ്ഥാന സർക്കാർ സഹകരിക്കാത്ത സാഹചര്യത്തിലാണ്. എന്നാൽ മണിപ്പൂരിലെ ബിരേൻ സിംഗ് സർക്കാർ കേന്ദ്രസർക്കാരുമായി സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഇതിനെതിരെ കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് ആഞ്ഞടിച്ചു. 60,000 പേരാണ് അഭയകേന്ദ്രങ്ങളിൽ കഴിയുന്നത്. എന്നിട്ടും കേന്ദ്രസർക്കാർ പറയുന്നത് മുഖ്യമന്ത്രി സഹകരിക്കുന്നു എന്നാണ്. ഇത്തരം സഹകരണം വേണ്ട കാര്യമില്ല, ധാർമികതയുടെ പേരിൽ മുഖ്യമന്ത്രിയെ പ്രധാനമന്ത്രി പുറത്താക്കണം', ഗൊഗോയ് പറഞ്ഞു. 'പോലീസ് സ്റ്റേഷനുകളിൽ നിന്നടക്കം ആയുധങ്ങൾ കൊള്ളയടിക്കുകയാണ്. ഇതോടെ സഹകരണം?സ്വന്തം തെറ്റ് അംഗീകരിക്കാൻ ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിക്കും ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാർ തങ്ങളുടെ ആവശ്യം പരിഗണിക്കാത്തതിനാൽ മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിയെ കൊണ്ട് മറുപടി പറയിക്കാൻ തന്നെയാണ് അവിശ്വാസ പ്രമേയം പ്രതിപക്ഷം അവതരിപ്പിച്ചതെന്ന് ഗൗരവ് ഗൊഗോയ് പറഞ്ഞു. അതേസമയം അവിശ്വാസ പ്രമേയ ചർച്ചയിൽ ഇന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയുക.












Click it and Unblock the Notifications