കൈവിട്ടുപോയാൽ കരഞ്ഞിട്ട് കാര്യമില്ല; കെ ശിവനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന ശാസ്ത്രജ്ഞൻ
ദില്ലി: ഐഎസ്ആർഒ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന ശാസ്ത്രജ്ഞൻ തപൻ മിശ്ര. ഐഎസ്ആർഒ നേതൃത്വത്തിന്റെ കഴിവുകേടും തൊഴിൽ സംസ്കാരവുമാണ് ചന്ദ്രയാൻ 2 ദൗത്യം പൂർണവിജയമാകാത്തതിന് കാരണമെന്നാണ് തപൻ മിശ്രയുടെ വിമർശനം. ഐഎസ്ആർഒ ചെയർമാൻ കെ ശിവനെ പരോക്ഷമായി വിമർശിച്ചുകൊണ്ടുള്ള കുറിപ്പ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഇസ്രോ മേധാവിയായി കെ ശിവൻ ചുമതലയേറ്റ പിന്നാലെ മാറ്റിനിർത്തപ്പെട്ടയാളാണ് തപൻ മിശ്ര. സ്പേസ് ആപ്ലിക്കേഷൻ സെന്റർ മേധാവി സ്ഥാനത്ത് നിന്നും മാറ്റി തപൻ മിശ്രയെ ചെയർമാന്റെ ഉപദേഷ്ടാവായി നിയമിച്ചതായിരുന്നു ചുമതലയേറ്റതിന് ശേഷമുള്ള കെ ശിവന്റെ ആദ്യ തീരുമാനങ്ങളിൽ ചിലത്. ഇന്ത്യൻ ബഹിരാകാശ പദ്ധതി സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനത്തെ മിശ്ര ശക്തമായി എതിർത്തതാണ് ഇതിന് കാരണമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

ബഹിരാകാശ സാങ്കേതിക വിദ്യ റോക്കറ്റ് ശാസ്ത്രമല്ലെന്ന തലക്കെട്ടോടെയാണ് തപൻ മിശ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്. നേതൃത്വമാണ് ഒരു പ്രസ്ഥാനത്തിന്റെ നട്ടെല്ല്. എല്ലാ വിജയകരമായ സ്ഥാപനങ്ങൾക്കും പൊതുവായ ചില കാര്യങ്ങളുണ്ട്, പുതിയ കാര്യങ്ങൾ നിർമിക്കുന്ന നേതാവിനെ അവർ തിരഞ്ഞെടുക്കുന്നു, അളയാളപ്പെടുത്താത്ത വഴികൾ തിരഞ്ഞെടുക്കുന്നു, പുതിയതൊന്നിനെ സൃഷ്ടിക്കുന്നു- ഫേസ്ബുക്ക് കുറിപ്പിൽ തപൻ മിശ്ര പറയുന്നു. നിയന്ത്രിക്കുന്നവരല്ല, പ്രചോദനം നൽകുന്നവരാണ് നേതാക്കൾ. നവീകരണങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ പ്രസ്ഥാനങ്ങൾ കാലാനുസൃതമായി മുന്നേറുകയില്ല, ആത്യന്തികമായി അവർ ജീവനുള്ള ഫോസിലുകളായും ക്രമേണ ചരിത്രത്തിലെ അടിക്കുറുപ്പുകളായും മാറുന്നു എന്ന് തുടങ്ങി ഐഎസ്ആർഒ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് തപൻ മിശ്ര ഉയർത്തുന്നത്. കാര്യങ്ങൾ കൈവിട്ട് പോയിക്കഴിഞ്ഞാൽ കരഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം വിമർശിച്ചു.
ചന്ദ്രയാൻ 2 ദൗത്യത്തെ വൻ വിജയമായി ചിത്രീകരിക്കാൻ ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ ആവർത്തിച്ചു നടത്തുന്ന ശ്രമങ്ങൾ പരാജയകാരണങ്ങൾ വിലയിരുത്താനുളള നീക്കത്തെ സ്വാധീനിക്കുമോയെന്ന ആശങ്കയും ഒരുവിഭാഗം ഉയർത്തുന്നുണ്ട്. വിശകലന റിപ്പോർട്ട് പുറത്ത് വിടുമെന്ന് ഐഎസ്ആർഒ പറയുന്നുണ്ടെങ്കിലും കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല.












Click it and Unblock the Notifications