'നിങ്ങളുടെ പഴയ പദ്ധതികൾക്ക് പയറ്റാന്‍ കഴിയുന്ന പ്രാകൃത ഇന്ത്യയല്ല ഇത്'
ദില്ലി: വിവാദമായ പൗരത്വ ഭേദഗതി ബില്ലില്‍ രാജ്യസഭയില്‍ ചര്‍ച്ച തുടരുന്നതിനിടെ ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍. ഇന്ത്യയെ ഒരു വിഭാഗത്തിന്‍റെ മാത്രം നാടാക്കി മാറ്റാനുള്ള ശ്രമം മണ്ടത്തരമാണെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ഇത്തരം നീക്കങ്ങള്‍ ഇന്ത്യയിലെ പുതിയ തലമുറ തള്ളിക്കളയും. നിങ്ങളുടെ പഴയ പദ്ധതികൾക്ക് പയറ്റാന്‍ ഉതകുന്ന പ്രാകൃത ഇന്ത്യയല്ല ഇതെന്നും കമലഹാസന്‍ പറഞ്ഞു.
എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ ഭരണഘടന ഭേദഗതി ചെയ്യേണ്ട ബാധ്യത നമുക്കുണ്ട്. എന്നാൽ കുറ്റമറ്റ ഭരണഘടന ഭേദഗതി ചെയ്യാൻ ശ്രമിക്കുന്നത് വിശ്വാസ വഞ്ചനയാണ്. കേന്ദ്രത്തിന്‍റെ നിയമവും പദ്ധതിയും ആരോഗ്യമുള്ള ഒരു വ്യക്തിക്ക് ശസ്ത്രക്രിയ നടത്താൻ ശ്രമിക്കുന്നതിന് സമാനമാണ്. മുന്‍പ് ഇത് ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തവർ വീണ്ടും അതേ ശ്രമം നടത്തുകയാണെന്നും കമലഹാസന്‍ പറഞ്ഞു.
ശ്രീലങ്കന്‍ മുസ്ലീങ്ങളെ കുറിച്ച് ബില്ലില്‍ പ്രതിപാദിക്കുന്നില്ലെന്ന് ആരോപിച്ച് തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമാണ്. ബില്ല് മതേതരത്വത്തിന് തിരിച്ചടിയാണെന്നാണ് ഡിഎംകെ എംപി ടി ശിവ സഭയില്‍ വ്യക്തമാക്കി. രാജ്യത്തെ എല്ലാ ജനങ്ങളെയും ഒരേ തരത്തിൽ കാണുക എന്നതാണ് ബിജെപിയുടെ ഉത്തരവാദിത്തം. അല്ലാതെ ഒരു വിഭാഗം ആളുകളെ മാറ്റി നിർത്തുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബില്ലിനെ പിന്തുണച്ച് എഐഎഡിഎംകെ രംഗത്തെത്തി. എഐഎഡിഎംകെയ്ക്ക് 11 എംപിമാരാണ് രാജ്യസഭയില്‍ ഉള്ളത്. ഇവരുടെ പിന്തുണ ബിജെപിക്ക് ആശ്വാസമാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് ഇന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ സഭയില്‍ പൗരത്വ ബില്ല് അവതരിപ്പിച്ചത്.