'ഇനി ഇത് ആവർത്തിക്കാൻ അനുവദിക്കില്ല'; പ്രധാനമന്ത്രിയേയും അമിത് ഷായേയും കാണാൻ ശരദ് പവാർ
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് എൻ സി പി അധ്യക്ഷൻ ശരദ് പവാർ. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതിൽ പ്രതിഷേധമറിയിക്കാനാണ് കൂടിക്കാഴ്ചയെന്ന് പവാർ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണ ഏജൻസികളെ എങ്ങനെയാണ് ബിജെപി ദുരുപയോഗം ചെയ്യുന്നത് എന്നതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ് എൻ സി പി നേതാവ് അനിൽ ദേശ്മുഖ്, ശിവേസന നേതാവ് സഞ്ജയ് റൗത്ത് എന്നിവരുടെ അറസ്റ്റെന്നും പവാർ തുറന്നടിച്ചു.

'ഭാവിയിൽ ആർക്കും സമാനമായ സാഹചര്യം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് താൻ പ്രധാമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും കാണുന്നത്', പവാർ പറഞ്ഞു. അനിൽ ദേശ്മുഖിനെതിരെ യാതൊരു തെളിവുമില്ലെന്ന് കോടതി വ്യക്തമായി തന്നെ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. നൂറ് കോടിയോളം രൂപ തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം. എന്നാൽ കുറ്റപത്രത്തിൽ അത് ഒരു കോടിയായി കുറഞ്ഞു. അധികാര ദുർവിനിയോഗം നടന്നുവെന്നത് ഇക്കാര്യത്തിൽ വളരെ അധികം വ്യക്തമാണ്', പവാർ പറഞ്ഞു.
ഉത്തരവാദിത്തമുള്ള സംസ്കാരമുള്ളവരെയാണ് ഇത്തരത്തിൽ 13 മാസത്തോളം ജയിലിൽ അടച്ചത്. ഈ സാഹചര്യം സൃഷ്ടിച്ചവരെക്കുറിച്ച് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ചിന്തിക്കണം.ഈ കേസിൽ ഉൾപ്പെട്ട ഏജൻസികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം ഞാനും സഹപ്രവർത്തകരും ചേർന്ന് പ്രധാനമന്ത്രിയെ കാണും', പവാർ വ്യക്തമാക്കി. സാമ്പത്തിക തട്ടിപ്പ് തടയൽ നിയമത്തിൽ വേണ്ട തിരുത്തലുകൾ നടത്തി പാർലമെന്റിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഒരു വർഷത്തിലേറെ നീണ്ട ജയിൽവാസത്തിന് ശേഷം കഴിഞ്ഞ ദിവസമായിരുന്നു എൻ സി പി നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ അനിൽ ദേശ്മുഖ് മോചിതനായത്. 2021 ലായിരുന്നു അനിലിനെ അറസ്റ്റ് ചെയ്തത്. ദേശ്മുഖ് സംസ്ഥാന ആഭ്യന്തര മന്ത്രി സ്ഥാനം ദുരുപയോഗം ചെയ്യുകയും ചില പൊലീസ് ഉദ്യോഗസ്ഥർ മുഖേന തലസ്ഥാനത്തെ വിവിധ ബാറുകളിൽ നിന്ന് കോടിക്കണക്കിന് രൂപ പിരിച്ചെടുത്തുവെന്നുമായിരുന്നു സി ബി ഐ ആരോപണം.
കളളപ്പണം വെളുപ്പിക്കൽ കേസിൽ മൂന്ന് മാസത്തിനൊടുവിലായിരുന്നു ശിവസേന നേതാവ് സഞ്ജയ് റൗത്തിന് ജാമ്യം ലഭിച്ചത്. നവംബറിലായിരുന്നു അദ്ദേഹം പുറത്തിറങ്ങിയത്.പത്ര ചൗൾ റീ ഡവലപ്‌മെൻറ് പ്രൊജക്ടിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലായിരുന്നു റൗത്തിനെ അറസ്റ്റ് ചെയ്തത്.ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രിപദം ഏറ്റെടുത്തതിനു പിന്നാലെയായിരുന്നു റൗത്തിനെതിരായ കേസിൽ ഇ ഡി അന്വേഷണം ശക്തമാക്കിയത്. തുടർന്ന് ഓഗസ്റ്റ് 1 ന് അറസ്റ്റ് ചെയ്യുകയായിരുന്നു.












Click it and Unblock the Notifications