ഫേസ്ബുക്ക് വഴി യുവാക്കൾക്ക് ഭീകര സംഘടനയിലേക്ക് ക്ഷണം; കശ്മീരിൽ യുവതി പിടിയിൽ, ആയുധങ്ങൾ എത്തിക്കുന്നു
Recommended Video
ശ്രീനഗർ: ഫേസ്ബുക്ക് വഴി യുവാക്കളെ ഭീകര സംഘടയിലേക്ക് ക്ഷണിച്ച യുവതിയെ പോലീസ് കശ്മീരിൽ അറസ്റ്റ് ചെയ്തു. ഷാസിയ എന്ന മുപ്പതുകാരിയാണ് പിടിയിലായത്. ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിലേക്ക് ഉൾപ്പെടെ യുവാക്കളെ ആകർഷിക്കുകയായിരുന്നു ഷാസിയ. ഏതാനും നാളുകളായി ഇന്റലിജൻസിന്റെ നിരീക്ഷണത്തിലായിരുന്ന ഷാസിയയെ രാജ്ബാഗ് പോലീസാണ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
നിരവധി വെളിപ്പെടുത്തലുകൾ ഇതിനോടകം തന്നെ ഷാസിയ നടത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. യുവാക്കളെ ജിഹാദിനും ആയുധമെടുക്കാനും പ്രേരിപ്പിക്കും വിധമുള്ള പ്രവർത്തനങ്ങളായിരുന്നു ഇവർ നടത്തിയിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. അനന്ത്നഗറിലെ രണ്ടു യുവാക്കൾക്കു വെടിയുണ്ടകളും മറ്റും നൽകിയതായി ഷാസിയ മൊഴി നൽകിയിട്ടുണ്ട്. ഇവരിലൊരാളെ ഫെയ്സ്ബുക് വഴി സ്വാധീനിച്ചതും ഷാസിയയാണ്.
ഏതാനും മാസം മുൻപ് ഷാസിയയെക്കുറിച്ച് ഒരു വിഡിയോയും പുറത്തിറങ്ങിയിരുന്നു. പോലീസിനു വേണ്ടി ചാരപ്രവർത്തനം നടത്തുന്ന യുവതിയാണെന്നായിരുന്നു അതിലെ ആരോപണം. ഇതിനെതിരെ ഷാസിയ നൽകിയ പരാതിയിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ അന്വേഷണത്തിനിടയിലാണ് പോലീസിൽ നിന്നും സുരക്ഷ സേനയിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് ഭീകരർക്ക് ഷാസിയ വിവരങ്ങൾ നൽകുന്നുണ്ടോ എന്ന സംശയം ബലപ്പെട്ടത്. വിവാഹിതയായ ഷാസിയ രണ്ടു കുട്ടികളുടെ അമ്മയാണ്. ചോദ്യം ചെയ്യലിനു വേണ്ടിയാണ് അറസ്റ്റ് ചെയ്തതെന്നും മറ്റേതെങ്കിലും തരത്തിൽ ഭീകരസംഘടനയുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.