ആന്ധ്രയിലെ ഏറ്റവും ആസ്തിയുള്ള മന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി; ആന്ധ്രയിലെ 26 മന്ത്രിമാരില്‍ 23 പേര്‍ കോടിപതികൾ, 17 പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍...
അമരാവതി: 5,10,38,16,566 രൂപ ആസ്തിയുമായി ജഗന്‍ റെഡ്ഡി ആന്ധ്രയിലെ ഏറ്റവും ധനികനായ മന്ത്രിയാണ്. ആന്ധ്രയിലെ 26 മന്ത്രിമാരില്‍ 23 പേര്‍ കോടിപതികളാണെങ്കിലും 17 പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഒമ്പത് മന്ത്രിമാര്‍ക്കെതിരെ ഗുരുതരമായ ക്രിമിനല്‍ കേസുകളുണ്ട്. മന്ത്രിമാരുടെ ശരാശരി ആസ്തി 35.25 കോടി രൂപയാണ്.
510.38 കോടി രൂപയുടെ ആസ്തിയുമായി ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയാണ് കൂട്ടത്തില്‍ ഏറ്റവും ധനികന്‍. 130 കോടി രൂപയുടെ ആസ്തിയുള്ള പെഡി റെഡ്ഡി രാമചന്ദ്ര റെഡ്ഡിയാണ് ഈ പട്ടികയില്‍ രണ്ടാമത്. 61 കോടി രൂപയുടെ ആസ്തിയുള്ള മെകപതി ഗൗതം റെഡ്ഡി മൂന്നാമതാണ്. ജഗന്‍ 4,43,48,37,267 രൂപ വിലമതിക്കാവുന്ന ആസ്തികളും സ്ഥാവര ആസ്തി 66,89,79,299 രൂപയും പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ മൊത്തം ആസ്തി 5,10,38,16,566 രൂപയാണ്. മൊത്തം 12 (46 ശതമാനം) മന്ത്രിമാര്‍ തങ്ങളുടെ പ്രായം 31-50 വയസ്സിനിടയിലാണെന്നും 14 (54 ശതമാനം) മന്ത്രിമാര്‍ തങ്ങളുടെ പ്രായം 51-70 വയസ്സിനിടയിലാണെന്നും പ്രഖ്യാപിച്ചു. 26 മന്ത്രിമാരില്‍ 3 പേര്‍ സ്ത്രീകളാണ്.

ആന്ധ്രപ്രദേശ് വിഭജനത്തിനുശേഷമുള്ള രണ്ടാമത്തെ മുഖ്യമന്ത്രിയാണ് ജഗന്‍ റെഡ്ഡി. 46കാരനായ ജഗന്‍ മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വെ.എസ്. രാജശേഖര റെഡ്ഡിയുടെ മകനാണ്. 175സീറ്റില്‍ 152ഉം നേടിയാണ് ജഗന്‍ അധികാരം പിടിച്ചത്. മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിക്ക് 23 സീറ്റുമാത്രമെ നേടാനായുള്ളു. ലോക്‌സഭ തിരഞ്ഞടുപ്പില്‍ 25ല്‍ 22ഉം വൈഎസ്ആര്‍ കോണ്‍ഗ്രസ് നേടിയിരുന്നു. അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയമിച്ച ജഗന്‍ മോഹന്‍ റെഡ്ഡി ദളിത് വനിതയെ ആഭ്യന്തര മന്ത്രിയാക്കിയും വാര്‍ത്തകളില്‍ ഇടം പിടിച്ചു.












Click it and Unblock the Notifications