കശ്മീരില്‍ നാട്ടുകാരല്ലാത്തവർക്കും വോട്ട്; പുതിയ ചട്ടം, ബിജെപിയുടെ തന്ത്രമെന്ന് വിമർശനം
ശ്രീനഗർ: നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ജമ്മു കശ്മീർ വീണ്ടും തിരഞ്ഞെടുപ്പിനായി ഒരുങ്ങുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രാരംഭ പ്രവർത്തനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. വോട്ടർ പട്ടികയില്‍ പേര് ചേർക്കുന്ന എല്ലാ ഇന്ത്യക്കാർക്കും വോട്ടവകാശം ഉണ്ടായിരിക്കുമെന്നും ഇതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചെന്നുമാണ് ജമ്മു കശ്മീർ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഹിർദേഷ് കുമാർ വ്യക്തമാക്കി.
ജീവനക്കാർ, വിദ്യാർത്ഥികൾ, തൊഴിലാളികൾ, അല്ലെങ്കിൽ ജമ്മു കശ്മീരിൽ താമസിക്കുന്ന പുറത്തുനിന്നുള്ള തദ്ദേശീയരല്ലാത്തവർക്കും ഉൾപ്പെടെ വോട്ടിംഗ് ലിസ്റ്റിൽ പേര് രജിസ്റ്റർ ചെയ്യാനും വോട്ടുചെയ്യാനും കഴിയും. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370-ആം വകുപ്പ് റദ്ദായതോടെയാണ് പ്രായപൂർത്തിയായ ഏത് ഇന്ത്യന്‍ പൌരനും സംസ്ഥാനത്ത് വോട്ട് ചെയ്യാനാവുന്ന സാഹചര്യം ഉണ്ടായത്.

'ജമ്മു കശ്മീരിൽ താമസിക്കുന്നതോ ജോലി ചെയ്യുന്നതോ ആയ സ്വദേശികളല്ലാത്ത ഏതൊരു ഇന്ത്യൻ പൗരനും വോട്ടിംഗ് പട്ടികയിൽ പേര് ചേർക്കാമെന്നും കേന്ദ്രഭരണ പ്രദേശത്തെ നിയമസഭാ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാം' - സിഇഒ ഹിർദേഷ് കുമാർ പറഞ്ഞു. ജമ്മു കശ്മീരിലെ പീസ് സ്റ്റേഷനുകളിൽ സായുധ സേനാംഗങ്ങൾക്ക് പോലും വോട്ടർ പട്ടികയിൽ പേര് ചേർക്കാമെന്ന് അദ്ദേഹം പറഞ്ഞു.
ഇതാ സാരിയില്‍ പൊളിച്ചടുക്കുന്ന ഭാവന: ഗംഭീര ലുക്കെന്ന് ആരാധകർ, വൈറലായി ചിത്രങ്ങള്‍

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ പ്രഖ്യാപനം പ്രാദേശിക, ദേശീയ പാർട്ടികളിൽ നിന്നുള്ള ശക്തമായ പ്രതികരണത്തിന് കാരണമാക്കിയിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികൾ കേന്ദ്രത്തിനും ബി ജെ പിക്കുമെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്. ഈ പ്രഖ്യാപനം ജനങ്ങൾക്കിടയിൽ പല തരത്തിലുള്ള അഭ്യുഹങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ പലതും വ്യാജമാണെന്നാണ് ഇന്ത്യൂ ടുഡെ വ്യക്തമാക്കുന്നത്. അവരുടെ കണ്ടെത്തലുകാണ് താഴെ നല്‍കുന്നത്.

അഭ്യൂഹം: ജമ്മു കശ്മീരില്‍ ആർക്കും പോയി വോട്ട് ചെയ്യാം. ഒരു പൗരന് ഒന്നിലധികം സംസ്ഥാനങ്ങളിൽ, ഒന്നിലധികം തവണ വോട്ടുചെയ്യാൻ കഴിയുമെന്ന സാഹചര്യം.
വസ്തുത: ഏതൊരു ഇന്ത്യൻ പൗരനും (രാജ്യത്ത് താമസിക്കുന്ന) ഏത് സംസ്ഥാന തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യാം. എന്നാൽ ഒരാൾക്ക് ഒന്നിലധികം തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാന്‍ സാധിക്കില്ല. വോട്ടർമാരുടെ പട്ടികയിൽ പേരുകൾ ചേർക്കുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ എല്ലാ രേഖകളും പരിശോധിക്കും, അതിനാൽ ഡൽഹി നിവാസികൾ ചെന്നൈയിലേക്ക് മാറുകയും ചെന്നൈയിൽ വോട്ട് ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ അവർക്ക അവരുടെ പേര് ഡൽഹിയിലെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയും ചെന്നൈയിലെ വോട്ടർ പട്ടികയില്‍ ചേർക്കുകയും വേണം.

അഭ്യൂഹം: കശ്മീരുമായി യാതൊരു ബന്ധവുമില്ലാത്ത 20-25 ലക്ഷം പുതിയ വോട്ടർമാരെ ഇലക്ടറൽ ലിസ്റ്റിൽ ചേർക്കും.
വസ്തുത: രാജ്യത്തുടനീളം നടക്കുന്ന ഒരു പ്രക്രിയയാണ് വോട്ടർ പട്ടികയില്‍ പേര് ചേർക്കല്‍. ജനുവരി 1, ഏപ്രിൽ 1, ജൂലൈ 1, ഒക്‌ടോബർ 1 എന്നീ നാല് തീയതികളാണ് പൌരന്‍മാർക്ക് വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യാനായി നിശ്ചയിച്ചിട്ടുള്ളത്. മൂന്ന് വർഷം മുമ്പ് 2019 ജനുവരി 1 നാണ് കശ്മിരീലെ അവസാന വോട്ടർ പട്ടിക പുതുക്കൽ നടത്തിയത്. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ലഭ്യമായ വിവരം കണക്കുകൾ പ്രകാരം, 2019 നും 2022 നും ഇടയിൽ ഏകദേശം 20-25 ലക്ഷം വോട്ടർമാർ സംസ്ഥാനത്ത് നിന്ന് പട്ടികയിൽ ചേർക്കപ്പെടുന്നത്. 2022 ഒക്ടോബർ 1-നോ അതിനുമുമ്പോ 18 വയസ്സ് തികയുന്ന ഏതൊരു വ്യക്തിക്കും വോട്ടർ പട്ടികയില്‍ പേര് ചേർക്കാന്‍ സാധിക്കും.

തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ബി ജെ പി വോട്ടർമാരെ ഇറക്കുമതി ചെയ്യുമെന്ന് സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ (എൻസി, പിഡിപി) ആരോപിക്കുന്നു. ബി ജെ പിക്ക് കശ്മീർ നിവാസികളുടെ ഹൃദയം കീഴടക്കാൻ കഴിയാത്തതിനാൽ മറ്റുള്ളവരെ കൊണ്ടുവന്ന് വിജയം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും അവകാശപ്പെടുന്നത്. അതേസമയം, കേന്ദ്ര ഭരണപ്രദേശത്ത് സാധാരണയായി താമസിക്കുന്ന ആളുകള്‍ക്ക് മാത്രമേ വോട്ടർ പട്ടികയില്‍ പേര് ചേർക്കാന്‍ കഴിയുകയുള്ളുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്.

വിഷയം ഇപ്പോഴാണ് ചർച്ചയായതെങ്കിലും ഈ മാറ്റങ്ങൾ 2019 ഓഗസ്റ്റ് 5 മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുമ്പ്, പലർക്കും ജമ്മുകശ്മീരില്‍ വോട്ട് ചെയ്യാൻ അനുവാദമില്ലായിരുന്നു. അതേസമയം, ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം, വോട്ടർ ആകുന്നതിന് ജമ്മു കശ്മീരിലെ സ്ഥിര താമസ സർട്ടിഫിക്കറ്റോ താമസ സർട്ടിഫിക്കറ്റോ ആവശ്യമില്ല. വോട്ടർമാരുടെ പട്ടികയുടെ കരട് 2022 സെപ്റ്റംബർ 15-ന് പ്രസിദ്ധീകരിക്കും. 600 പുതിയ പോളിംഗ് സ്റ്റേഷനുകൾ കശ്മീരില്‍ തയ്യാറാക്കിയിട്ടുണ്ട്, ഇതോടെ മൊത്തം പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം, 11,370 ആയി.












Click it and Unblock the Notifications