ഇന്ത്യ കരുനീക്കുന്നത് സര്‍ജിക്കൽ സ്ട്രൈക്കിന്!അതിര്‍ത്തി ഗ്രാമങ്ങൾ സൈന്യം വളഞ്ഞു, പിന്നിൽ ഇതാണ്
ശ്രീനഗര്‍: ഇന്ത്യ- പാക് ബന്ധത്തിൽ പൊട്ടിത്തെറികളുണ്ടായിക്കൊണ്ടിരിക്കെ അതിർത്തി ഗ്രാമങ്ങൾ സൈന്യം വളഞ്ഞു. ബുധനാഴ്ച ഇന്ത്യൻ സൈന്യം ആരംഭിച്ച ഭീകരവിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായി ഷോപ്പിയാൻ ജില്ലയിലെ 20 ഗ്രാമങ്ങളാണ് സൈന്യം വളഞ്ഞ് പരിശോധിക്കുന്നത്.
ദക്ഷിണ കശ്മീരിലെ കോർട്ട് കോംപ്ലക്സിൽ പോലീസ് ഉദ്യോഗസ്ഥരുടെ തോക്കുമായി ഭീകരർ കടന്നുകളഞ്ഞതോടെയാണ് സൈനിക സാന്നിധ്യം വർധിപ്പിച്ച് തിരച്ചിൽ ശക്തമാക്കിയത്. ചൊവ്വാഴ്ച രാത്രി ഗാര്‍ഡ് റൂം ആക്രമിച്ച സംഘം അഞ്ച് തോക്കുകളുമായി കടന്നുകളയുകയായിരുന്നു. ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്നും ഭീകരരെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ചൂണ്ടിക്കാണിച്ച് അഞ്ച് പോലീസ് ഉദ്യോസ്ഥരെയും കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.
ക്യാഷ് വാൻ ആക്രമണം
ദക്ഷിണ കശ്മീരിലെ കുൽഗാമിലും കഴിഞ്ഞ ദിവസം സമാന രീതിയിൽ സൈന്യം റെയ്ഡ് നടത്തിയിരുന്നു. ജമ്മു കശ്മീർ ബാങ്കിൻറെ ക്യാഷ് വാന്‍ ആക്രമിച്ച ഭീകരർ അഞ്ച് പോലീസ് ഉദ്യോഗസ്ഥരെയും രണ്ട് ബാങ്ക് ജീവനക്കാരെയും വധിച്ച സംഭവത്തെ തുടർന്ന് ഭീകരസാന്നിധ്യം സ്ഥിരീകരിക്കാനായിരുന്നു റെയ്ഡ് നടത്തിയത്.
ആയുധമോഷണം ഭീകരരുടെ രീതി
ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ കോർട്ട് കോംപ്ലക്സിൽ പോലീസിൻറെ ഗാർഡ് റൂം ആക്രമിച്ച ഭീകരര്‍ ഒരു ഇൻസാസ് റൈഫിളും നാല് സർവ്വീസ് റൈഫിളുകളും മോഷ്ടിക്കുകയായിരുന്നു. ഇത്തരത്തിൽ പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് തോക്കുകൾ മോഷ്ടിച്ച സംഭവങ്ങള്‍ കശ്മീരില്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്.
ബാങ്കുകൾ കൊള്ളയടിച്ച് ഭീകരർ
ജമ്മു കശ്മീര്‍ താഴ് വരിയിൽ ഭീകരവാദ പ്രവർത്തനങ്ങൾ വ്യാപിക്കുന്നതിന് വേണ്ടി ബാങ്കുകൾ കൊള്ളയടിയ്ക്കുന്ന പ്രവണതയും ഭീകരരുടെ രീതിയാണ്. കഴിഞ്ഞ ദിവസം ബാങ്ക് കൊള്ളയടിച്ച ഭീകരർ 1.5 ലക്ഷം രൂപ കൈവശപ്പെടുത്തിയിരുന്നു. നേരത്തെ നോട്ട് നിരോധനത്തെ തുടർന്ന് നവംബറിലും ജമ്മു കശ്മീർ ബാങ്കിന്‍റെ വിവിധ ബ്രാഞ്ചുകൾ ആക്രമിച്ച് ഭീകരർ പണം മോഷ്ടിച്ചിരുന്നു.
പത്ത് ലക്ഷം പ്രതിഫലം
ജമ്മു കശ്മീരിലെ കുല്‍ഗാമിൽ അഞ്ച് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏഴ് പേരെ വധിച്ചുവെന്ന് സംശയിക്കുന്ന ഹിസ്ബുള്‍ മുജാഹിദ്ദീൻ ഭീകരൻ ഉമർ മാജിദിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ജമ്മു കശ്മീർ പോലീസ് പത്ത് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. കുൽഗാമിൽ പലയിടങ്ങളിലും ഇത് ചൂണ്ടിക്കാണിച്ച് ബുധനാഴ്ച കശ്മീർ പോലീസ് പോസ്റ്റർ പതിച്ചിട്ടുണ്ട്. സുരക്ഷാ ഏജൻസികൾക്ക് ഇതുവഴി ഇയാളെ കണ്ടെത്താൻ സാധിക്കുമെന്നാണ് പോലീസ് കണ്ടെത്തൽ.
മാജിദിന്‍റെ പങ്ക് വെളിപ്പെട്ടു
ട്രഷറി വാനിന്‍റെ ഡ്രൈവറായ കുല്‍ഗാം ജില്ലയിൽ നിന്നുള്ള 22കാരനായ മാജിദിന് ഏഴ് പേരുടെ മരണത്തിൽ പങ്കുണ്ടെന്ന് ചില പ്രദേശവാസികളുടെ സഹായത്തോടെയാണ് പോലീസ് കണ്ടെത്തിയത്. മെയ് ഒന്നിന് കുല്‍ഗാമിൽ വച്ചായിരുന്നു ട്രഷറി വാൻ ആക്രമിച്ച ഭീകരർ ഏഴ് പേരെ വധിച്ചത്.
പ്രതികള്‍ നിരീക്ഷണത്തിൽ
കഴിഞ്ഞ വർഷം ഭീകരസംഘടനാ ഹിസ്ബുൾ മുജാഹിദ്ദീനിൽ ചേർന്ന മാജിദ് സംഘടനാ പ്രവർത്തനങ്ങളിൽ സജീവമാണെന്നും പ്രദേശവാസികൾ പോലീസിനോട് വെളിപ്പെടുത്തി. കുൽഗാമിൽ അടുത്ത കാലത്തുണ്ടായ ഭീകരാക്രമണങ്ങളിൽ ഇയാൾക്ക് നിർണായക പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. ഇതിന് പുറമേ മറ്റൊരു ഹിസ്ബുൾ മുജാഹിദ്ദീൻ പ്രവര്‍ത്തകൻ ഇഷ്ഫാഖ് പല്ലയെ പിടികൂടാനുള്ള ശ്രമവും പോലീസും സൈന്യവും ചേർന്ന് നടത്തിവരുന്നുണ്ടെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
വീഡിയോ നിർണായകം
ഷോപ്പിയാൻ പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന വീഡിയോ പുറത്തുവന്നതിനെ തുടർന്നാണ് സൈന്യം തിരച്ചില്‍ ശക്തമാക്കിയത്. ആയുധങ്ങളേന്തിയ ഭീകരരുടെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയായിരുന്നു റെയ്ഡ്. കശ്മീരിൽ അടുത്ത ദിവസങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളെ തുടർന്ന് ഭീകരരുടെ സാന്നിധ്യമാണ് ഇന്ത്യൻ സൈന്യത്തിന്റെ നീക്കത്തിന്റെ പിന്നിലുള്ളത്.
സംയുക്ത ദൗത്യം
3000 സുരക്ഷാ ഉദ്യോഗസ്ഥർ സിആര്‍പിഎഫ്, ജമ്മുകശ്മീർ പോലീസ്, എന്നീ സേനകൾ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. 20 ഗ്രാമങ്ങൾക്ക് പുറമേ കുറ്റിക്കാടുകൾ, വന പ്രദേശം എന്നിവിടങ്ങളിലും തിരച്ചില്‍ നടത്തും. വ്യാഴാഴ്ച രാവിലെയായിരുന്നു തിരച്ചിൽ ആരംഭിച്ചത്.