മിമിക്രിയിൽ നിന്നും സിനിമയിലേക്ക്; ചിരിപ്പിച്ചും ചിന്തിപ്പിച്ചും 3 പതിറ്റാണ്ടുകൾ, സലിം കുമാർ അരങ്ങൊഴിയുമ്പോൾ
മലയാള സിനിമയിൽ സ്വാഭാവികവും വൈവിധ്യമാർന്നതുമായ അഭിനയശൈലിയിലൂടെ ശ്രദ്ധ നേടിയ കലാകാരനായിരുന്നു സലിം കുമാർ. ഹാസ്യനടനായി തുടങ്ങി പിന്നീട് ഗൗരവമുള്ള കഥാപാത്രങ്ങളിലൂടെ ദേശീയ അംഗീകാരം നേടിയ അദ്ദേഹത്തിന്റെ യാത്ര മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം പിടിക്കുന്നതാണ്. സാധാരണ ജീവിതത്തിന്റെ നൈസർഗികതയും സാമൂഹിക യാഥാർത്ഥ്യങ്ങളും തന്റെ അഭിനയത്തിലൂടെ അവതരിപ്പിക്കുന്നതിലായിരുന്നു പലപ്പോഴും സലിം കുമാറിന്റെ കരുത്ത്.
1969 ഒക്ടോബർ 10-ന് എറണാകുളം ജില്ലയിലെ ചിറ്റാട്ടുകരയിൽ ജനിച്ച സലിം കുമാർ ബാല്യകാലം മുതൽ കലാരംഗത്തോട് അടുപ്പം പുലർത്തിയിരുന്നു. മിമിക്രി വേദികളിലൂടെയും സ്‌റ്റേജ് ഷോകളിലൂടെയും അദ്ദേഹം തന്റെ കലാജീവിതം ആരംഭിച്ചു. കലാഭവൻ, കൊച്ചിൻ സ്‌റ്റേജ് ഗ്രൂപ്പുകൾ എന്നിവിടങ്ങളിലെ അനുഭവങ്ങൾ അദ്ദേഹത്തിന് സിനിമയിലേക്കുള്ള വഴിതുറന്നു. മിമിക്രിയിൽ നിന്നുള്ള സ്വാഭാവിക ഹാസ്യബോധവും സമയബോധവും പിന്നീട് അദ്ദേഹത്തെ മലയാള സിനിമയിലെ മുൻനിര ഹാസ്യ നടനാക്കി മാറ്റി.

1990-കളുടെ അവസാനം മുതൽ സിനിമയിൽ സജീവമായ സലിം കുമാർ ആദ്യം ഹാസ്യവേഷങ്ങളിലൂടെ വലിയ ജനപ്രീതി നേടി. 1996-ൽ 'ഇഷ്‌ടമാണ് നൂറുവട്ടം' എന്ന ചിത്രത്തിലൂടെ ആയിരുന്നു സലിം കുമാറിന്റെ അരങ്ങേറ്റം. എന്നാൽ 2000ത്തിന് ശേഷമുള്ള ആദ്യ വർഷങ്ങൾ അദ്ദേഹത്തിന്റെ കരിയറിൽ ഏറ്റവും വലിയ മാറ്റങ്ങൾ കൊണ്ടുവന്ന സമയമായിരുന്നു.
ഈ കാലയളവിൽ പുറത്തിറങ്ങിയ ചെറുതും വലുതുമായ ഹിറ്റ് ചിത്രങ്ങളിൽ എല്ലാം സലിം കുമാറിന്റെ കൈയൊപ്പ് പതിഞ്ഞിരുന്നു. തെങ്കാശി പട്ടണത്തിലെ മുത്തുരാമൻ, ഈ പറക്കും തളികയിലെ കോശി, സിഐഡി മൂസയിലെ മാനസികരോഗി, കല്യാണരാമനിലെ പ്യാരി, പുലിവാൽ കല്യാണത്തിലെ മണവാളൻ, മീശമാധവനിലെ അഡ്വേക്കറ്റ് മുകുന്ദനുണ്ണി എന്നിങ്ങനെ മലയാളികൾ എന്നും ഓർക്കുന്ന ഒട്ടേറെ കഥാപാത്രങ്ങൾ സലിം കുമാറിലൂടെ വെള്ളിത്തിരയിൽ എത്തി.
അദ്ദേഹത്തിന്റെ പ്രത്യേകത സ്വാഭാവിക സംഭാഷണശൈലിയാണ്, സാധാരണ മനുഷ്യരുടെ ജീവിതത്തിലെ ചെറു നിമിഷങ്ങളെ പോലും ഹാസ്യരൂപത്തിൽ അവതരിപ്പിക്കാൻ കഴിയുന്ന കഴിവ് അദ്ദേഹത്തെ എക്കാലവും വേറിട്ടുനിർത്തിയിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം അഭിനയജീവിതത്തിൽ ഒരു വലിയ മാറ്റം കൊണ്ടുവന്നു, ഹാസ്യത്തിൽ നിന്ന് ഗൗരവമുള്ള കഥാപാത്രങ്ങളിലേക്കുള്ള ഈ മാറ്റം അദ്ദേഹത്തിന്റെ കരിയറിലെ നിർണായക ഘട്ടമായി മാറി.
2005-ൽ പുറത്തിറങ്ങിയ അച്ഛൻ ഉറങ്ങാത്ത വീട് എന്ന ചിത്രത്തിലെ പ്രകടനത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത് അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ ഒരു വലിയ അംഗീകാരമായിരുന്നു. എന്നാൽ 2010-ൽ പുറത്തിറങ്ങിയ അദാമിന്റെ മകൻ അബു എന്ന ചിത്രത്തിലെ അബു എന്ന കഥാപാത്രം അദ്ദേഹത്തെ ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയനാക്കി.
ഈ കഥാപാത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടി അദ്ദേഹം മലയാള സിനിമയെ ലോകത്തിന് പരിചയപ്പെടുത്തി. ഒരു സാധാരണ മനുഷ്യന്റെ ആത്മീയതയും ജീവിതസത്യങ്ങളും അതീവ ലാളിത്യത്തോടെ അവതരിപ്പിച്ചതാണ് ഈ കഥാപാത്രത്തിന്റെ പ്രത്യേകത. ഇതിലെ വേഷം ഒട്ടേറെ ചലച്ചിത്ര മേളകളിലും കൈയ്യടി നേടി.
മുന്നോറോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഹാസ്യവും ഗൗരവവും ഒരുപോലെ കൈകാര്യം ചെയ്‌ത അദ്ദേഹം രാജമാണിക്യം, ഗ്രാമഫോൺ, പത്തേമാരി, മാലിക്, അയാളും ഞാനും തമ്മിൽ തുടങ്ങിയ നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ അഭിനയിച്ചു. ഓരോ കഥാപാത്രത്തിനും വ്യത്യസ്തമായ സമീപനം നൽകുന്ന അദ്ദേഹത്തിന്റെ കഴിവ് മലയാള സിനിമയിൽ അപൂർവമാണ്.
അഭിനയത്തിന് പുറമേ, കുടുംബജീവിതത്തിലും സലിം കുമാർ ലളിതമായ ജീവിതശൈലിയാണ് പിന്തുടർന്നിരുന്നത്. ഭാര്യ സുനിതയും മക്കളായ ചന്തു സലിം കുമാറും ആരോമലും എന്നും അദ്ദേഹത്തോടൊപ്പം ചേർന്നുനിന്നിരുന്നു. അടുത്തിടെ മകൻ ചന്തുവും സിനിമാരംഗത്ത് അഭിനയത്തിലേക്ക് കടന്നുവന്നിരുന്നു.
മലയാള സിനിമയിൽ ഒരു കംപ്ലീറ്റ് പെർഫോർമർ എന്ന നിലയിലാണ് സലിം കുമാർ അറിയപ്പെടുന്നത്. ഹാസ്യത്തിന്റെ ലളിതത്വവും ഗൗരവത്തിന്റെ ആഴവും ഒരുപോലെ അവതരിപ്പിക്കാൻ കഴിയുന്ന അദ്ദേഹത്തിന്റെ കഴിവ് ഇന്നും പുതിയ തലമുറയ്ക്ക് പ്രചോദനമാണ്. മലയാള സിനിമയുടെ വളർച്ചയുടെ കഥ പറയുമ്പോൾ ഒരിക്കലും തിരസ്‌കരിക്കാത്ത ഒരേടായി സലിം കുമാർ എന്ന അധ്യായവും നിറഞ്ഞു നിൽക്കുമെന്ന് ഉറപ്പാണ്.












Click it and Unblock the Notifications