ജനതാ കര്‍ഫ്യൂവില്‍ നിലയ്ക്കുന്നത് എന്തൊക്കെ; വിമാനം മുതല്‍ ബസ് വരെ, ഹോട്ടലും ബീവറേജസും പമ്പും
ദില്ലി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിന് ഒരുങ്ങി രാജ്യം. നാളെ രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെയാണ് ജനതാ കര്‍ഫ്യൂ പാലിക്കേണ്ടത്. ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആയിരക്കണക്കക്കിന് വിമാന സര്‍വ്വീസുകളും മൂവായിരത്തിലേറെ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.
ഗോ എയര്‍, ഇന്‍ഡിഗോ എന്നീ വിമാനക്കമ്പനികളാണ് ജനതാ കര്‍ഫ്യൂവിന് പിന്തുണ നല്‍കി ആയരത്തോളം ആഭ്യന്തര സര്‍വ്വീസുകള്‍ റദ്ദ് ചെയ്തതായി അറിയിച്ചത്. മാര്‍ച്ച് 22-ാം തിയതി ഗോ എയറിന്‍റെ എല്ലാ സര്‍വ്വീസുകളും റദ്ദ് ചെയ്തിട്ടുണ്ടെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..
ഇന്‍ഡിഗോ എയര്‍
ഞായറാഴ്ച 40 ശതമാനം ആഭ്യന്തര സര്‍വ്വീസുകള്‍ റദ്ദ് ചെയ്തിരിക്കുന്നുവെന്നാണ് ഇന്‍ഡിഗോ എയര്‍ അറിയിച്ചിരിക്കുന്നത്. അടിയന്തര യാത്രകള്‍ പരിഗണിച്ചാണ് 60 ശതമാനം സര്‍വ്വീസുകള്‍ നടത്തുന്നതെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. യാത്ര വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ഭൂരിപക്ഷം രാജ്യാന്തര സര്‍വ്വീസുകളും ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
പണം നഷ്ടമാകില്ല
ആവശ്യത്തിന് അനുസരിച്ച് കൂടുതല്‍ ആഭ്യന്തര സര്‍വ്വീസുകള്‍ കൂടി നിര്‍ത്തിവെക്കുന്ന കാര്യം കമ്പനി പരിശോധിച്ച് വരികയാണെന്നും ഇന്‍ഡിഗോ വ്യക്തമാക്കി. ഞായറാഴ്ചത്തെ സര്‍വ്വീസ് റദ്ദ് ചെയ്തെങ്കിലും അന്നേ ദിവസം യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം നഷ്ടമാകില്ലെന്ന് വിമാന കമ്പനികള്‍ അറിയിക്കുന്നു.
ഗോ എയര്‍
അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ഞായറാഴ്ച ബുക്ക് ചെയ്ത ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണെന്ന് ഗോ എയര്‍ അറിയിച്ചു. അതിനായി യാത്രക്കാര്‍ അധിക തുക നല്‍കേണ്ടി വരില്ല. ഇന്‍ഡിഗോയില്‍ ബുക്ക് ചെയ്തവര്‍ക്കാണെങ്കില്‍ യാത്രക്കുള്ള ദിവസം മാറ്റിയെടുക്കുകയോ ടിക്കറ് റദ്ദ് ചെയ്യുകയോ ചെയ്യാം. ഇതിനായി അധിക ചാര്‍ജ്ജ് ഈടാക്കില്ല.
3700 ട്രെയിന്‍
ജനതാ കര്‍ഫ്യൂവിനോട് അനുബന്ധിച്ച് ഞായറാഴ്ചത്തെ 3700 ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. 2400 പാസഞ്ചര്‍ ട്രെയിനുകളും 1300 എക്‌സ്പ്രസ് ട്രെയിനുകളുമാണ് റെയില്‍വേ റദ്ദാക്കിയത്. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ഞായറാഴ്ച രാത്രി 10 വരെ പുറപ്പെടേണ്ട പാസഞ്ചര്‍-എക്‌സ്പ്രസ് ട്രെയിനുകളൊന്നും സര്‍വീസ് നടത്തില്ല. അതേസമയം, നേരത്തേ യാത്രയാരംഭിച്ച ദീർഘദൂര വണ്ടികളുടെ സര്‍വീസ് തടസപ്പെടില്ല. സബർബൻ ട്രെയിനുകൾ കുറഞ്ഞ സർവിസുകൾ മാത്രമാണ് നടത്തുക.
മെട്രോയും കെഎസ്ആര്‍ടിസി ബസുകളും
കേരളത്തില്‍ കൊച്ചി മെട്രോയും കെഎസ്ആര്‍ടിസി ബസുകളും സര്‍വ്വീസ് നടത്തില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയും ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, ബേക്കറികള്‍ എന്നിവ അടച്ചിടുമെന്ന് ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷനും അറിയിച്ചിട്ടുണ്ട്.
Recommended Video
പെട്രോള്‍ പമ്പുകളും
ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ച രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പതുവരെ പെട്രോള്‍ പമ്പുകളും പ്രവര്‍ത്തിക്കില്ലെന്ന് പെട്രോളിയം ട്രെഡേഴ്‌സ് അസോസിയേഷനും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും ബിവറേജുകളും അടച്ചിടാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഞായറാഴ്ച സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകൾ സർവീസ് നടത്തില്ലെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി.
മരണത്തിൽ വിറങ്ങലിച്ച് ഇറ്റലി!കൂട്ടിയിട്ടിരിക്കുന്ന മൃതദേഹങ്ങൾ!! സംസ്കരിക്കാൻ ഇടമില്ലാതെ ശ്മശാനങ്ങൾ
ഫാക്ടറികള്‍ അടച്ചിടാനൊരുങ്ങി ടാറ്റാ ഗ്രൂപ്പ്: തൊഴിലാളികള്‍ക്ക് 2 മാസത്തെ ശമ്പളം നല്‍കും