ജനതാ കര്‍ഫ്യൂ ഏറ്റെടുത്ത് രാജ്യം; സ്വകാര്യ വാഹനങ്ങളും നിരത്തിലില്ല, ഇന്ധനം അവശ്യ സര്‍വീസുകള്‍ക്ക്
ദില്ലി: കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത് ജനതാ കര്‍ഫ്യൂ രാജ്യത്ത് ആരംഭിച്ചു. രാവിലെ ഏഴ് മണിമുതല്‍ രാത്രി 9 മണി വരെയാണ് ജനതാ കര്‍ഫ്യൂ. രാജ്യം നിശ്ചലമായ അവസ്ഥയിലാണ്. ജനങ്ങള്‍ പൂര്‍ണ്ണമായും ജനതാ കര്‍ഫ്യൂവിന് പിന്തുണ അറിയിക്കുന്നതാണ് തുടക്കത്തില്‍ തന്നെ കാണാന്‍ കഴിയുന്നത്. ജനതാ കര്‍ഫ്യൂഫിന് സംസ്ഥാന സര്‍ക്കാരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങള്‍ ഇന്ന് വീട്ടില്‍ ഇരിക്കണമെന്നും വീടും പരിസരവം വൃത്തിയാക്കണമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചിരുന്നു.
അവശ്യ സര്‍വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആയിരക്കണക്കക്കിന് വിമാന സര്‍വ്വീസുകളും മൂവായിരത്തിലേറെ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ഗോ എയര്‍, ഇന്‍ഡിഗോ എന്നീ വിമാനക്കമ്പനികളാണ് ജനതാ കര്‍ഫ്യൂവിന് പിന്തുണ നല്‍കി ആയരത്തോളം ആഭ്യന്തര സര്‍വ്വീസുകള്‍ റദ്ദ് ചെയ്തതായി അറിയിച്ചത്.

ഞായറാഴ്ചത്തെ 3700 ട്രെയിന്‍ സര്‍വീസുകളാണ് റെയില്‍വെ റദ്ദാക്കിയത്. 2400 പാസഞ്ചര്‍ ട്രെയിനുകളും 1300 എക്‌സ്പ്രസ് ട്രെയിനുകളുമാണ് റെയില്‍വേ റദ്ദാക്കിയത്. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ഞായറാഴ്ച രാത്രി 10 വരെ പുറപ്പെടേണ്ട പാസഞ്ചര്‍-എക്‌സ്പ്രസ് ട്രെയിനുകളൊന്നും സര്‍വീസ് ആരംഭിച്ചിട്ടില്ല. അതേസമയം, നേരത്തേ യാത്രയാരംഭിച്ച ദീർഘദൂര വണ്ടികളുടെ സര്‍വീസ് തടസപ്പെടാതെ ഓടുന്നത്. സബർബൻ ട്രെയിനുകൾ കുറഞ്ഞ സർവീസുകൾ മാത്രമായിരിക്കും നടത്തുക.
കേരളത്തില്‍ കൊച്ചി മെട്രോയും കെഎസ്ആര്‍ടിസി ബസുകളും സര്‍വ്വീസ് നടത്തുന്നില്ല. സ്വകാര്യ ബസുകളും നിരത്തില്‍ ഇറങ്ങിയിട്ടില്ല. വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയും ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, ബേക്കറികള്‍ എന്നിവ അടഞ്ഞു കിടക്കുകയാണ്. രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പതുവരെ പെട്രോള്‍ പമ്പുകളും പ്രവര്‍ത്തിക്കില്ലെന്ന് പെട്രോളിയം ട്രെഡേഴ്‌സ് അസോസിയേഷനും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആംമ്പുലന്‍സ് ഉള്‍പ്പടേയുള്ള അവശ്യ സര്‍വീസുകള്‍ക്ക് ഇന്ധനം നല്‍കും.
അതേസമയം, രാജ്യത്തെ കൊവിഡ് 19 ബാധിതരുടെ എണ്ണം 333 ആയി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 77 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച 57 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലും കേരളത്തിലുമാണ്. പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും രോഗബാധതിതരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. 13 സംസ്ഥാനങ്ങളിലാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 39 പേര്‍ വിദേശികളാണ്.












Click it and Unblock the Notifications