ജാട്ട് സംവരണ വിവാദം; റോത്തക്കില്‍ ഇന്റര്‍നെറ്റിന് 'ബ്ലോക്ക്'
റോത്തക്ക്: സംവരണ ആവശ്യവുമായി ജാട്ട് സമുദായക്കാര്‍ റോത്തക്കില്‍ നടത്തുന്ന പ്രക്ഷോഭം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഹരിയാന സര്‍ക്കാര്‍ വെള്ളിയാഴ്ച ജജ്ജറിലും റോഹ്തക്കിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ ബ്ലോക്ക് ചെയ്തു.
സര്‍ക്കാര്‍ ജോലികളില്‍ ജാട്ട് സമുദായക്കാര്‍ക്ക് സംവരണം വേണം എന്ന ആവശ്യവുമായാണ് പ്രക്ഷോഭം നടത്തുന്നത്. പ്രക്ഷോഭകരുടെ ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ത്തു.
പാനിപ്പത്തിലെ പലസ്ഥലങ്ങളിലും പ്രക്ഷേഭകാരികള്‍ റോഡ് ഗതാഗതം തടസ്സപ്പെടുത്തി. കഴിഞ്ഞ അഞ്ച് ദിവസമായി റോത്തക്കിലെയും സോനിപത്തിലെയും ജജ്ജറിലെയും സംസ്ഥാന ദേശിയ പാതകളിലെ വാഹന ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. പ്രക്ഷോഭത്തെ തുടര്‍ന്ന് ഇന്ധന വിതരണം തടസ്സപ്പെട്ടിരിക്കുകരയാണെന്ന് കാര്‍ഷിക മന്ത്രി ഓം പ്രകാശ് ധനകര്‍ പറഞ്ഞു. റോഹ്തക്കിലുള്ള 102 പെട്രോള്‍ പമ്പില്‍ 90 എണ്ണത്തിലും ഇന്ധനങ്ങള്‍ തീര്‍ന്നിരിക്കുയാണ്.
പ്രക്ഷോഭകാരികള്‍ വ്യാഴാഴ്ച റോത്തക്കില്ർ അക്രമം അഴിച്ചു വിട്ടിരുന്നു. പതിനഞ്ച് പേര്‍ക്ക് പരിക്ക് പറ്റി. മോട്ടോര്‍ സൈക്കിളില്‍ വന്ന പ്രക്ഷോഭകാരികള്‍ നടത്തിയ കല്ലേറിനെ തുടര്‍ന്ന് പോലീസും സുരക്ഷ സേനയും ലാത്തി ചാര്‍ജ്ജ് നടത്തി.