'തിരിച്ചുവരവിന് സഖ്യം അനിവാര്യം'; ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി കൈകോർക്കാൻ ജെഡിഎസ്?
ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ ബി ജെ പിയുമായി സഖ്യത്തിനൊരുങ്ങി ജെ ഡി എസ്. ലോക്സഭ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് നീങ്ങുന്നത് ഗുണം ചെയ്യുമെന്ന് ബി ജെ പി ദേശീയ നേതൃത്വത്തെ ജെ ഡി എസ് അറിയിച്ചെന്നാണ് റിപ്പോർട്ട്. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് കോൺഗ്രസിനെ പരാജയപ്പെടുത്തണമെങ്കിൽ സഖ്യം അനിവാര്യമാണെന്നാണ് ജെ ഡി എസ് കരുതുന്നത്.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കർണാടകത്തിലെ ആകെയുള്ള 28 സീറ്റുകളിൽ ഒരു സീറ്റിൽ മാത്രമായിരുന്നു ജെ ഡി എസിന് വിജയിക്കാൻ സാധിച്ചത്. ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കിങ്മേക്കറാകാൻ സാധിക്കുമെന്ന് ജെ ഡി എസ് കണക്ക് കൂട്ടിയിരുന്നു. എന്നാൽ കനത്ത പരാജയമാണ് പാർട്ടിക്ക് നേരിടേണ്ടി വന്നത്. 2018 ൽ 37 സീറ്റുകൾ നേടിയ ജെ ഡി എസിന് വെറും 19 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അതുകൊണ്ട് തന്നെ ലോക്സഭ തിരഞ്ഞെടുപ്പിനെ തനിച്ച് നേരിടുന്നത് കൂടുതൽ തിരിച്ചടിക്ക് കാരണമായേക്കുമെന്ന വിലയിരുത്തലുകൾ പാർട്ടിക്കുള്ളിൽ ശക്തമാണ്. ഈ സാഹചര്യത്തിലാണ് ബി ജെ പിയുമായി സഖ്യത്തിനുള്ള താത്പര്യം ജെ ഡി എസ് അറിയിച്ചത്.

നേരത്തേ 2006ൽ ബി ജെപി യുമായി ജെ ഡി എസ് സഖ്യം രൂപീകരിച്ചിരുന്നു. എന്നാൽ 20 മാസങ്ങൾക്ക് ശേഷം സഖ്യസർക്കാർ താഴെ വീണു. മുഖ്യമന്ത്രി സ്ഥാനം പങ്കുവെയ്ക്കാൻ ജെ ഡി എസ് തയ്യാറാകാതിരുന്നതോടെയാണ് സഖ്യം തകർന്നത്. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ജെ ഡി എസ് ബി ജെ പിയുമായി സഖ്യത്തിന് ശ്രമിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ജെ ഡി എസ് തലവൻ എച്ച്ഡി ദേവഗൗഡയും മകനും മുൻ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമിയും ഇത് തള്ളിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങിയതോടെ ഇരുവർക്കും ബി ജെ പി സഖ്യത്തിന് താത്പര്യമുണ്ടെന്നാണ് വിവരം. അടുത്തിടെ നേതാക്കൾ നടത്തുന്ന പ്രതികരണവും ഇതിന്റെ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
ഒഡീഷയിലെ ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം രംഗത്തെത്തിയപ്പോൾ റെയിൽവേ മന്ത്രിയെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു എച്ച്ഡി ദേവഗൗഡ സ്വീകരിച്ചിരുന്നത്. ' ആവശ്യമായ എല്ലാ നടപടികളും റെയിൽവേ മന്ത്രി സ്വീകരിച്ചിട്ടുണ്ട്. അദ്ദേഹം വിശ്രമം ഇല്ലാതെ പ്രവർത്തിക്കുകയാണ്. ആദ്യം അന്വേഷണം പൂർത്തിയാകട്ടെ. ഈ സമയത്ത് രാജി ആവശ്യപ്പെടുന്നത് തെറ്റായ നടപടിയാണ്', എന്നായിരുന്നു ദേവഗൗഡ പറഞ്ഞത്.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കേന്ദ്രസർക്കാരിനെതിരെ രംഗത്തെത്തിയപ്പോഴും കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികളെ ജെ ഡി എസ് കടന്നാക്രമിച്ചിരുന്നു. രാഷ്ട്രപതിയെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തത് ചൂണ്ടിക്കാട്ടി ഉദ്ഘാടന പരിപാടി പ്രതിപക്ഷത്തെ 19 കക്ഷികൾ ബഹിഷ്കരിച്ചപ്പോൾ തങ്ങൾ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് കുമാരസ്വാമി വ്യക്തമാക്കിയത്.
മാത്രമല്ല കോൺഗ്രസിനെതിരെ അദ്ദേഹം ആഞ്ഞടിക്കുകയും ചെയ്തിരുന്നു. ന്യൂനപക്ഷ വോട്ടുകൾ നേടിയെടുക്കാനുള്ള കോൺഗ്രസിന്റെ തന്ത്രം മാത്രമാണ് ബഹിഷ്കരണം എന്നായിരുന്നു കുമാരസ്വാമി പറഞ്ഞത്. പ്രതിപക്ഷത്തെ പ്രമുഖർ വിട്ട് നിന്നപ്പോൾ ദേവഗൗഡ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യചർച്ചകൾ തള്ളിക്കൊണ്ടുള്ള പ്രതികരണവും ദേവഗൗഡ നടത്തിയിരുന്നു. ബി ജെ പിയുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെടാത്ത ഏതെങ്കിലും പാർട്ടി രാജ്യത്തുണ്ടോയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.തമിഴ്‌നാട്ടിൽ ബിജെ പിയെ ആറുവർഷം പിന്തുണച്ച ഡി എം കെയുടെ കരുണാനിധിയുമായി സഖ്യമുണ്ടാക്കിയവാരാണ് കോൺഗ്രസ് എന്നും ദേവഗൗഡ കുറ്റപ്പെടുത്തി. അതേസമയം ബി ജെ പിയുമായി സഖ്യം ഉണ്ടാകുമോയെന്ന ചോദ്യത്തിന് അത്തരം കാര്യങ്ങളിൽ ഞങ്ങൾ ശ്രദ്ധിക്കുന്നില്ലെന്നായിരുന്നു ദേവഗൗഡ പ്രതികരിച്ചത്.












Click it and Unblock the Notifications