ജാർഖണ്ഡിൽ ബിജെപിയെ ഞെട്ടിച്ച് കോൺഗ്രസിന്റെ വൻ തിരിച്ച് വരവ്, ഇക്കുറി ഇരട്ടി സീറ്റുകളിൽ വിജയം
Recommended Video
റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 41 സീറ്റുകളുമായി കോണ്‍ഗ്രസ് സഖ്യം ഭരണം ഉറപ്പിച്ചിരിക്കുകയാണ്. ഇക്കുറി കോണ്‍ഗ്രസിനൊപ്പം ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും ആര്‍ജെഡിയും ചേര്‍ന്ന് മഹാസഖ്യമായാണ് ബിജെപിയെ എതിരിട്ടത്. 2014ലെ തിരഞ്ഞെടുപ്പില്‍ ജെഎംഎം-കോണ്‍ഗ്രസ് സഖ്യത്തിന് 25 സീറ്റുകള്‍ മാത്രമായിരുന്നു നേടാന്‍ സാധിച്ചിരുന്നത്. എന്നാല്‍ ഇക്കുറി ഭരണകക്ഷിയായ ബിജെപിയെ ഞെട്ടിച്ച് കൊണ്ടാണ് മഹാസഖ്യത്തിന്റെ മുന്നേറ്റം.
മഹാരാഷ്ട്രയില്‍ ബിജെപിയെ അട്ടിമറിച്ച് സര്‍ക്കാരുണ്ടാക്കിയ കോണ്‍ഗ്രസിന് ഇരട്ടി മധുരമാണ് ജാര്‍ഖണ്ഡിലെ നേട്ടം. പ്രത്യേകിച്ച് പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സമരം കത്തിപ്പടരുന്ന കാലത്ത് ഈ വിജയം കോണ്‍ഗ്രസിന് വന്‍ ആത്മവിശ്വാസമേകും എന്നതുറപ്പാണ്. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വെറും 6 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചത് എങ്കില്‍ ഇക്കുറി അത് 13 ആയി ഉയര്‍ത്താന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടുണ്ട്.
2000 ബീഹാറില്‍ നിന്ന് വേര്‍പെട്ട് ജാര്‍ഖണ്ഡ് പ്രത്യേക സംസ്ഥാനമായി മാറിയപ്പോള്‍ ബിജെപിയാണ് അധികാരത്തില്‍ വന്നത്. കോണ്‍ഗ്രസിന് അന്ന് 11 സീറ്റുകള്‍ ഉണ്ടായിരുന്നു. ആദ്യ തിരഞ്ഞെടുപ്പ് നടന്ന 2005ല്‍ കോണ്‍ഗ്രസിന്റെ സീറ്റുകളുടെ എണ്ണം 9 ആയി കുറഞ്ഞു. 12. 5 ശതമാനം വോട്ടുകളാണ് അന്ന് കോണ്‍ഗ്രസിന് ലഭിച്ചത്. 2009ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 16.16 ശതമാനം വോട്ട് കോണ്‍ഗ്രസിന് ലഭിച്ചു. സീറ്റുകളുടെ എണ്ണം 14 ആയി ഉയര്‍ന്നു. എന്നാല്‍ 2014ല്‍ കോണ്‍ഗ്രസ് മൂക്കും കുത്തി വീണു. വെറും 6 സീറ്റുകളും 10.46 ശതമാനം വോട്ടും മാത്രമായിരുന്നു കോണ്‍ഗ്രസ് സമ്പാദ്യം.
ഇക്കുറി എക്‌സിറ്റ് പോളുകളെല്ലാം കോണ്‍ഗ്രസ് സഖ്യത്തിന് അനുകൂലമായ പ്രവചനമാണ് നടത്തിയിരുന്നത്. ദേശീയ നേതൃത്വം കാടടച്ച് സംസ്ഥാനത്ത് പ്രചാരണം നടത്തിയിരുന്നില്ല. സംസ്ഥാനത്ത് 5 റാലികളിലാണ് രാഹുല്‍ ഗാന്ധി പങ്കെടുത്തത്. പ്രിയങ്ക ഗാന്ധി ഒരു റാലിയില്‍ മാത്രമാണ് പങ്കെടുത്തത്. റേപ് ഇന്‍ ഇന്ത്യ പരാമര്‍ശം രാഹുല്‍ ഗാന്ധി നടത്തിയത് ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിയില്‍ ആയിരുന്നു. ഇതേത്തുടര്‍ന്ന് ബിജെപി വലിയ പ്രതിഷേധം ഉയര്‍ത്തി. ഭരണ വിരുദ്ധ വികാരവും ആദിവാസി വോട്ടുകള്‍ ചോര്‍ന്നതുമടക്കമാണ് ബിജെപിക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടിയായിരിക്കുന്നത്.