ജെഎന്‍യു; ഈ പോരാട്ടത്തില്‍ നിന്ന് പിന്‍മാറാന്‍ ഞാന്‍ അവളോട് ആവശ്യപ്പെടില്ലെന്ന് ഐഷി ഘോഷിന്‍റെ അമ്മ
Recommended Video
കൊല്‍ക്കത്ത: ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് നേരേയുള്ള അതിക്രമത്തില്‍ രൂക്ഷമായി പ്രതികരിച്ച് സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷിന്‍റെ മാതാപിതാക്കള്‍. വിദ്യാര്‍ത്ഥികളുമായി ഒരു സംഭാഷണത്തിന് പോലും തയ്യാറാവത്ത വിസി രാജിവെക്കാന്‍ തയ്യാറാകണമെന്ന് ഐഷി ഘോഷിന്‍റെ അമ്മ ആവശ്യപ്പെട്ടു.
അക്രമത്തില്‍ ചെറുതും വലുതുമായ പരിക്കുകള്‍ എല്ലാവര്‍ക്കും സംഭവിച്ചിട്ടുണ്ട്. ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടുണ്ടെങ്കിലും പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറാന്‍ ഞാന്‍ ഒരിക്കലും അവളോട് ആവശ്യപ്പെടില്ല. ഈ പോരാട്ടത്തില്‍ അവള്‍ക്കൊപ്പം ധാരാളം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉണ്ടെന്നും അമ്മ പറഞ്ഞു.

അസ്ഥിരത പടര്‍ന്നു പിടിച്ചിരിക്കുന്നു
രാജ്യത്തുടനീളം അസ്ഥിരത പടര്‍ന്നു പിടിച്ചിരിക്കുകയാണ്. ഞങ്ങള്‍ ഭയത്തിലാണ്, എന്‍റെ മകള്‍ ആക്രമിക്കപ്പെട്ടു. നാളെ മറ്റുള്ളവരും അക്രമിക്കപ്പെട്ടേക്കാം, ഞങ്ങളേയും തല്ലിച്ചതക്കില്ലെന്ന് ആര്‍ക്കറിയാം-ഐഷി ഘോഷിന്‍റെ പിതാവ് പറഞ്ഞു.

നേരിട്ട് സംസാരിച്ചില്ല
സമധാനപരമായ രീതിയിലുള്ള സമരം വളരെ നാളായി അവിടെ ശക്തമായിരുന്നു. എന്‍റെ മകളോട് ഇതുവരെ നേരിട്ട് സംസാരിക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. മറ്റുള്ളവര്‍ പറഞ്ഞാണ് ആക്രമണ വിവരം ഞങ്ങള്‍ അറിഞ്ഞത്. അക്രമത്തില്‍ പരിക്കേറ്റ അവളുടെ തലയില്‍ അഞ്ച് തുന്നലുകള്‍ ഉണ്ടെന്നാണ് കേട്ടത്. ഞങ്ങള്‍ക്ക് അതിയായ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ പ്രസ്ഥാനത്തിനൊപ്പമാണ്
അവള്‍ ഇടതുപക്ഷ പ്രസ്ഥാനത്തിനൊപ്പമാണ്. ഇടതുപക്ഷത്തെ യുവാക്കള്‍ എല്ലായിടത്തും എല്ലായ്പ്പോഴും ചെറുത്തുനില്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍വ്വകലാശാലയിലെ ഫീസ് വര്‍ധനവിന് നേരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മുഖം മറച്ചെത്തിയ ഗുണ്ടകൾ ഇന്നലെ രാത്രി ക്രൂരമായ അക്രമം അഴിച്ചു വിടുകയായിരുന്നു.

എബിവിപി സംഘം
എബിവിപി സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. അധ്യാപകർക്ക് നേരെയും ആക്രമണം ഉണ്ടായി. സര്‍വകലാശാലയിലെ സെന്റ ഓഫ് സ്റ്റഡി ഓഫ് റീജണൽ ഡെവലപ്മെന്‍റിലെ അധ്യാപിക പ്രൊഫ സുചിത്ര സെന്നിനും അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റു.

കേസെടുത്തു
സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഘടിത ആക്രമണത്തിനും കലാപ ശ്രമത്തിനുമാണ് കേസെടുത്തത്. ഗൂഢാലോചനയും പോലീസ് അന്വേഷിക്കും. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 4 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലായ നാല് പേരും ക്യാമ്പസിന് പുറത്ത് നിന്നുള്ളവരാണ്.












Click it and Unblock the Notifications