'ഉമ്മ തന്നെ വിട്ടുപോയി, പല സുഹൃത്തുക്കളും കള്ളക്കേസില്‍ ജയിലിൽ', നീതി പൂർണമല്ലെന്ന് സിദ്ദിഖ് കാപ്പൻ
ജയിലിൽ നിന്നിറങ്ങിയ കാപ്പൻ ദില്ലിയിലേക്ക് പോകും. ആറ് മാസത്തിന് ശേഷമാകും കേരളത്തിലേക്ക് വരുന്നത്.
ദില്ലി: രണ്ട് വര്‍ഷവും മൂന്ന് മാസവും നീണ്ട ജയില്‍വാസത്തിന് ശേഷം മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായിരിക്കുകയാണ്. യുഎപിഎ കേസില്‍ സുപ്രീം കോടതിയും ഇഡി കേസില്‍ അലഹബാദ് കോടതിയും ജാമ്യം അനുവദിച്ചതോടെയാണ് കാപ്പന് പുറത്തേക്കുളള വഴി തെളിഞ്ഞത്. മാധ്യമപ്രവര്‍ത്തകരോടും പൊതുസമൂഹത്തോടും നന്ദി പറയുന്നുവെന്ന് ലഖ്‌നൗ ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ കാപ്പന്‍ പ്രതികരിച്ചു. പലരും കളളക്കേസില്‍ അകത്ത് കിടക്കുകയാണെന്നും പൂര്‍ണമായും നീതി ലഭിച്ചുവെന്ന് കരുതുന്നില്ലെന്നും കാപ്പന്‍ പറഞ്ഞു.
''28 മാസങ്ങള്‍ക്ക് ശേഷമാണ് ജയില്‍ മോചിതനായിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ ജീവവായു ലഭിച്ചിരിക്കുന്നു ഇപ്പോള്‍. മാധ്യമപ്രവര്‍ത്തകരോടും പൊതുസമൂഹത്തോടുമാണ് നന്ദി പറയാനുളളത്. യുഎപിഎ കേസുകളില്‍ കുടുങ്ങി ആളുകള്‍ അഞ്ച് വര്‍ഷവും പത്ത് വര്‍ഷവുമൊക്കെ ജയിലില്‍ കഴിയുന്നുണ്ട്. തനിക്ക് 28 മാസം കൊണ്ടെങ്കിലും പുറത്തിറങ്ങാനായി'' സിദ്ദിഖ് കാപ്പൻ പറഞ്ഞു.
മെഹ്നാസ് കാപ്പന് ജന്മദിനം; പിതാവ് പറഞ്ഞുകൊടുത്ത കാര്യങ്ങള്‍ ഓര്‍മിപ്പിച്ച് കുറിപ്പ്, നൊമ്പരം
''ഹത്രാസിലേക്കുളള യാത്രയില്‍ തനിക്കൊപ്പം രണ്ട് പേരുണ്ടായിരുന്നു. അവര്‍ രണ്ട് പേരും വിദ്യാര്‍ത്ഥികള്‍ ആയിരുന്നു. ഒരാള്‍ ജാമിയയിലേയും മറ്റേയാള്‍ മീററ്റ് യൂണിവേഴ്‌സിറ്റിയിലേയും വിദ്യാര്‍ത്ഥികള്‍ ആയിരുന്നു. തനിക്കൊപ്പമുണ്ടായിരുന്ന ഓല കാബ് ഡ്രൈവറേയും പോപ്പുലര്‍ ഫ്രണ്ടുകാരനാക്കി. പോപ്പുലര്‍ ഫ്രണ്ട് സെക്രട്ടറിയാണെന്നും സ്ഥാപക അംഗമാണെന്നും വരെ പറഞ്ഞു''.
''റിപ്പോര്‍ട്ടിംഗിന് വേണ്ടിയാണ് ഹത്രാസിലേക്ക് പോയത്. അതിലെന്താണ് തെറ്റ്? തന്റെ കയ്യില്‍ നിന്ന് പോലീസിന് ഒന്നും കിട്ടിയില്ല. രണ്ട് പേനയും ഒരു നോട്ട്പാഡുമാണ് കയ്യിലുണ്ടായിരുന്നത്. നീതി പൂര്‍ണമായി ലഭിച്ചിട്ടില്ല. പകുതി നീതി ലഭിച്ചു എന്നാണ് ഇപ്പോള്‍ കരുതുന്നത്. നമ്മുടെ കൂടെയുളള പലരും കളളക്കേസില്‍ ഇപ്പോഴും ജയിലില്‍ കഴിയുകയാണ്''. താന്‍ മാത്രം ഇറങ്ങിയത് കൊണ്ട് എന്ത് നീതിയാണ് ലഭിക്കുന്നതെന്ന് കാപ്പന്‍ ചോദിച്ചു.
കുതിച്ചുയര്‍ന്ന് സ്വര്‍ണവില!! ഒറ്റയടിക്ക് 480 രൂപ കൂടി... 24 മണിക്കൂറിനിടെ 880 രൂപ വര്‍ധിച്ചു
''ദില്ലിയില്‍ പോയതിന് ശേഷമേ നാട്ടിലേക്ക് പോകാന്‍ സാധിക്കുകയുളളൂ. ആറാഴ്ച ദില്ലിയില്‍ നില്‍ക്കേണ്ടതുണ്ട്. പത്രപ്രവര്‍ത്തക യൂണിയനും മാധ്യമപ്രവര്‍ത്തകരും അടക്കമുളളവരുടെ പിന്തുണ ലഭിച്ചു. അതില്‍ വളരെ സന്തോഷമുണ്ട്. താന്‍ ജയിലിലുളള സമയത്ത് ഉമ്മ തന്നെ വിട്ടുപോയി. പല സഹോദരങ്ങളും സുഹൃത്തുക്കളും കൊവിഡ് കാലത്ത് മരണപ്പെട്ടു പോയി. അത്ര സമ്പൂര്‍ണ്ണമായ സംതൃപ്തിയല്ല ഉളളത്. പല സുഹൃത്തുക്കളും കള്ളക്കേസില്‍ കുടുങ്ങി ജയിലില്‍ കിടക്കുന്നു. തന്റെ കൂടെ അറസ്റ്റിലായവരൊന്നും പുറത്ത് വന്നിട്ടില്ല. താന്‍ മാത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ഡ്രൈവറും പുറത്ത് വന്നു''. പോലീസ് എല്ലായിടത്തും ടൂളുകളാണെന്നും സിദ്ദിഖ് കാപ്പന്‍ പറഞ്ഞു.